വഴക്കിട്ട പ്ലസ്‌ടു വിദ്യാർത്ഥിയായ മകളെ കാണാൻ ഇല്ല എന്ന് പറഞ്ഞു ആ ‘അമ്മ വിളിച്ചു യഥാർത്ഥ കാരണം മനസിലായപ്പോ ചെയ്തത്

EDITOR

ചേർപ്പ് സ്വദേശികളായ അമ്മയും മകളും ചികിത്സക്കായാണ് കാലത്ത് നേരത്തെ തന്നെ തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് എത്തിയത്. ദിവസങ്ങൾക്കു മുൻപെ അമ്മയും പ്ളസ്റ്റു വിദ്യാർത്ഥിയായ മകളും തമ്മിൽ വീട്ടിലെ ചെറിയ പ്രശ്നങ്ങളുമായിബന്ധപ്പെട്ട് സൌന്ദര്യപിണക്കത്തിലായിരുന്നു. അമ്മ ചോദിച്ചതിനുമാത്രം മറുപടി പറഞ്ഞിരുന്ന മകൾ അമ്മയിൽ നിന്നും അല്പം വിട്ടുമാറിയാണ് ഇരുന്നിരുന്നത്. പലപ്പോഴും ഇത്തരം പിണക്കങ്ങൾ പതിവായതിനാൽ അമ്മ അത് കാര്യമാക്കിയില്ല.ഡോക്ടറെ കണ്ട് മരുന്നു വാങ്ങുന്നതിനായി പോയ അമ്മ മകളുടെ കൺവെട്ടത്തുതന്നെയായിരുന്നു. അല്പം കഴിഞ്ഞപ്പോൾ മകളെ കാണാനില്ല. വരിയിൽ നിന്നിരുന്ന അമ്മ അടുത്തുള്ളവരോട് പറഞ്ഞ് പരിസരങ്ങളിൽ മകളെ തിരഞ്ഞവെങ്കിലും മകളെ കണ്ടില്ല. പിണക്കത്തിലായിരുന്നതിനാൽ വേറെ എങ്ങോട്ടെങ്കിലും പോകുമോ എന്ന് ഭയത്തിൽ ഉടൻ തന്നെ അടുത്തുകൂടിയവരോട് വിവരം പോലീസിൽ അറിയിക്കാൻ സഹായിക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.
ഉടൻ തന്നെ വിവരം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നും വിവരം കൺട്രോൾ റൂമിലേക്ക് കൈമാറുകയും ചെയ്തു.

കൺട്രോൾ റൂമിൽ നിന്നും നിമിഷങ്ങൾക്കുളളിൽ എല്ലാ വയർലസ്സ് സെറ്റുകളിലും കാണാതായ പെൺകുട്ടിയെ കുറിച്ചുള്ള സന്ദേശം വിശദവിവരങ്ങളോടെ എത്തി. ഈ സമയം ദിവാൻജിമൂലയിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ റെജികുമാർ സന്ദേശം ശ്രദ്ധിക്കുകയും ചെയ്തിരുന്നു.റെജികുമാർ വാഹനങ്ങൾ നിയന്ത്രിച്ചു വിടുന്നതിനിടയിലാണ് മെസേജിൽ പറഞ്ഞപ്രകാരമുള്ള ഡ്രസ്സ് ധരിച്ച് ഒരു കുട്ടി റോഡിലൂടെ ട്രാൻസ് പോർട്ട് ബസ് സ്റ്റാൻറ് വഴിയിലൂടെ പോകുന്നതുകണ്ടത്. കാണാതായ കുട്ടിയുമായി ചെറിയൊരു സാമ്യം തോന്നിയതിനാൽ റെജി ഓടിയെത്തി കുട്ടിയുടെ പേര് ചോദിച്ചു. പേരും, അടയാളമായി പറഞ്ഞിരുന്ന വിവരങ്ങളും ഒന്നുതന്നെ എന്ന് മനസ്സിലായതോടെ. ഉടൻ തന്നെ റെജി വയർലസ്സ് സെറ്റിലൂടെ കൺട്രോൾ റൂമിലേക്ക് വിവരം അറിയിച്ചു. കുട്ടിയോട് എവിടുന്നു വരുന്നു, എങ്ങോട്ടാണ് പോകുന്നത് എന്ന് പല കാര്യങ്ങളും ചോദിച്ചറിയുന്നതിനിടയിൽ കൺട്രോൾറൂമിലെ വാഹനവും കൂടെ അമ്മയും സ്ഥലത്തെത്തി കുട്ടിയെ തിരികെ കൊണ്ടുപോവുകയും ചെയ്തു.

കുട്ടി അമ്മയുമായി ദിവസങ്ങളോളം പിണങ്ങി നിൽക്കുകയായിരുന്നുവെന്നും. ഏതെങ്കിലും സ്ഥലത്തേക്ക് പോകണം എന്ന തീരുമാനത്തിൽ ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിലേക്ക് ബസ്സ് കയറുവാനായി പോവുകയായിരുന്നുവെന്നുമാണ് കുട്ടി പോലീസുദ്യോഗസ്ഥരോട് പറഞ്ഞത്. ദിവസങ്ങളായി എങ്ങോട്ടെങ്കിലും പോകണം എന്ന ചിന്തയിലായിരുന്നു കുട്ടി. കയ്യിൽ പണമില്ലെങ്കിലും നാടുവിടാനുള്ള അവസരം കാത്ത് ഇരിക്കുകയായിരുന്നു. അമ്മയോടൊപ്പം ആശുപത്രിയിലെത്തിയപ്പോൾ അമ്മയുടെ കണ്ണുവെട്ടിച്ച് അവിടെനിന്നും ഇറങ്ങുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു. അമ്മയ്ക്കും മകൾക്കും വേണ്ട നിർദ്ദേശങ്ങളും, രണ്ടുപേർക്കും കൌൺസിലിങ്ങ് നൽകുന്നതിനുള്ള സഹായം ലഭ്യമാക്കുന്നതിൻെറ വിശദവിവരങ്ങളും പറഞ്ഞുമനസ്സിലാക്കി പോലീസുദ്യോഗസ്ഥർ അവരെ വീട്ടിലേക്ക് തിരിച്ചയച്ചു.

രക്ഷിതാക്കളുമായി പിണങ്ങി വീടുവിട്ടിറങ്ങുകയും പല അപകടങ്ങളിൽചെന്നുപെട്ടതുമായ വാർത്തകൾ നിരവധിയാണ്. ഇത്തരം പ്രശ്നങ്ങളിൽ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട പത്തു വസ്തുതകളുണ്ട്.കുട്ടികളോട് സ്നേഹം പ്രകടിപ്പിക്കുന്നതിൽ ഒരിക്കലും പിശുക്കുകാണിക്കാതിരിക്കുക.കുട്ടികളുടെ നല്ല സുഹൃത്തായിരിക്കുക. അവരുമായി ചെലവഴിക്കാൻ ദിവസം അല്പസമയം കണ്ടെത്തുക. രക്ഷിതാക്കൾ അവരവരുടെ ദുസ്വഭാവങ്ങൾ സ്വയം കണ്ടെത്തി ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്.കുട്ടികളുടെ കഴിവുകളേയും നല്ലകാര്യങ്ങളേയും അഭിനന്ദിക്കുക.അവരോട് എപ്പോഴും വഴക്കുപറയാതേയും വിമർശിക്കാതേയും പലപ്പോഴും ക്ഷമയിലൂടെ അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുക.അവർക്ക് ആവശ്യത്തിനുള്ള സ്വാതന്ത്ര്യം നൽകാൻ ശ്രദ്ധിക്കുക.അവർക്കും മാനസ്സിക സമർദ്ദമുണ്ടാകാം എന്നകാര്യം ഓർത്തിരിക്കുക.എളിമയും മര്യാദയും ബഹുമാനവും രക്ഷിതാക്കളിൽ നിന്നാണ് അവർ പഠിക്കുന്നതെന്ന കാര്യം മനസ്സിലാക്കുക. കുഞ്ഞുങ്ങളിൽ മറ്റു വിദ്വേഷ്യങ്ങളുടെ വിഷം കുത്തിവയ്ക്കാതിരിക്കുക.മക്കൾക്ക് മാതൃകയാകുക.

കടപ്പാട് : തൃശൂർ സിറ്റി പോലീസ്