ഒരു ചെറിയ വരുമാനത്തിനാണ് മകൻ ഡെലിവറി ജോലിക്ക് പോയത് ഡെലിവറി സമയം ചില വീടുകളിൽ നടക്കുന്നത് ശരിക്കും വിഷമിപ്പിക്കുന്നത്

EDITOR

അങ്ങനെയിരിക്കെയാണ് അച്ചു ഡെലിവറി ബോയ് ആയത്. അത്യാവശ്യങ്ങൾക്ക് എന്നെ ബുദ്ധിമുട്ടിക്കാതെ സ്വന്തമായി ചെറിയ വരുമാനം ഉണ്ടാക്കാനുള്ള നെട്ടോട്ടമായിരുന്നു അത്. കോളേജ് വിട്ട് വന്ന് വൈകിട്ട് ആറുമണി മുതൽ രാത്രി പന്ത്രണ്ട് – ഒരു മണി വരെയുള്ള ഓട്ടം.പ്രിയപ്പെട്ടവർക്ക് ഭവിക്കുമ്പോഴാണ് ഏത് ദുരന്തവും നമുക്ക് അതിന്റെയാഴത്തിൽ മനസ്സിലാവുക. റോഡിലെങ്ങും ഡെലിവറി തൊഴിലാളികളുടെ മരണപ്പാച്ചിൽ കണ്ടിട്ടുള്ളതിനാൽ അച്ചുവിനോട് ആകെ ഞാൻ ആവശ്യപ്പെട്ടത് അപകടകരമായി വണ്ടിയോടിക്കരുതെന്ന് മാത്രമാണ്.ആദ്യത്തെ ദിവസം രാത്രി ഒന്നര വരെ ഓടി അഞ്ഞൂറ് രൂപയോളം കിട്ടി. പെട്രോൾ ചെലവ് കഴിച്ച് മുന്നൂറ് രൂപ മിച്ചം. പിറ്റേന്ന് മുന്നൂറ് കിട്ടിയെന്ന് അവൻ പറഞ്ഞു. പിന്നീട് പലപ്പോഴും പെട്രോൾ അടിക്കുന്നതിന് അനുസരിച്ചുള്ള പൈസ പോലും കിട്ടാതായി. പന്ത്രണ്ട് മണിയൊക്കെ കഴിയുമ്പോൾ ഞാൻ അവനെ വിളിക്കും. പാർസലെടുക്കാൻ വൈറ്റിലയിലോ ഇടപ്പള്ളിയിലോ പനമ്പിള്ളിയിലോ കാത്തുനിൽക്കുന്നുവെന്നോ അല്ലെങ്കിൽ പേരറിയാത്ത ഏതോ വഴികളിലൂടെ പൊയ്ക്കൊണ്ടിരിക്കുന്നു എന്നോ മറുപടി കിട്ടും. നഗരത്തിന്റെ നരകസ്ഥലികൾ അറിയുന്നൊരാളുടെ ഉള്ള് നീറും.

ഇടയ്ക്ക് അവൻ അനുഭവങ്ങൾ പറയും. ഒരുവിധം സ്ഥാപനങ്ങളിലൊന്നും മുൻവാതിലിലൂടെ അവരെ കയറ്റില്ലത്രേ. പിന്നിലെ ചെളിവഴികളും വാതിലുകളും താണ്ടി എലികളെപ്പോലെ വേണം അവർ ചെല്ലാൻ… നമ്മുടെ തൊഴിൽ സംസ്കൃതിയുടെ അയിത്തം പേറുന്ന ഡെലിവറിത്തൊഴിലാളികൾ.
തീർന്നില്ല.തട്ടിപ്പറിച്ചെന്നോണം സാധനങ്ങൾ വാങ്ങി വലിച്ചടയ്ക്കപ്പെടുന്ന വാതിലുകളുള്ള വീടുകൾ… വഴി തെറ്റിപ്പോയിട്ട് ചോദിച്ച് വിളിച്ചാൽ നിനക്ക് വേണമെങ്കിൽ മാപ്പ് നോക്കി വന്നാൽ മതിയെന്ന് അലറുന്നവർ… അടച്ചിട്ട ഗേറ്റിന് മുന്നിൽ വന്ന് എത്ര ബെല്ലടിച്ചാലും ഫോൺ ചെയ്താലും ഗൗനിക്കാത്തവർ… മഴയിലിരുളിൽ വിറച്ചെത്തുന്ന ഒരു മനുഷ്യജന്മത്തിന് നേരെ ഒരു പുഞ്ചിരിയുടെ വെളിച്ചം പോലും നീട്ടാത്തവർ.
“എന്താണ് പപ്പാ മനുഷ്യരൊക്കെ ഇങ്ങനെ?നീയിതുവരെ എന്റെ തണലിലിരുന്ന് കണ്ടതൊന്നുമല്ല ലോകമെന്ന് ഞാൻ പറഞ്ഞില്ല. അതിന്റെ മുഖങ്ങൾ അവൻ കണ്ടുതന്നെ അറിയട്ടെ.അവന് കിട്ടിയ പൈസ വെച്ച് എന്തോ ഓൺലൈനിൽ ഓർഡർ ചെയ്തത് വരുമ്പോൾ ഞാൻ ടി വി കണ്ട് ഇരിപ്പുണ്ടവിടെ. കോളിംഗ് ബെൽ കേട്ടപ്പോൾ അച്ചു പോയി വാതിൽ തുറന്നു. സാധനം വാങ്ങി പൈസ കൊടുത്തു.ഇതാ സാർ… ബാക്കി.സീനില്ല. കയ്യിൽ വെച്ചോ.ശേഷം എന്നത്തെയും പോലെ ഏറ്റവും മെല്ലെ, ഒരു ശബ്ദം പോലുമില്ലാതെ വാതിലടച്ച് എന്റെ മോൻ വരുന്നുണ്ട്. എനിക്ക് ഉള്ള് നിറഞ്ഞു.

എഴുതിയത് : സുനിൽ ജലീൽ