പ്രേമിച്ച പെണ്ണെനിക്ക് പൗരുഷമില്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞിട്ട് കൊല്ലമൊന്ന് കഴിഞ്ഞു അതിനവൾ പറഞ്ഞ കാരണം ആണ് ഞെട്ടിച്ചത് തിയേറ്ററിൽ ഞാൻ അങ്ങനെ ആവരുതായിരുന്നു എന്ന്

EDITOR

പ്രേമിച്ച പെണ്ണെനിക്ക് പൗരുഷമില്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞിട്ട് കൊല്ലമൊന്ന് കഴിഞ്ഞു. ശരിയാണ്! കള്ളുകുടിക്കില്ല. പുകവലിയില്ല. ആരോടും കയർത്ത് സംസാരിക്കില്ല. അവളെത്ര പ്രകോപിപ്പിച്ചാലും ഒരക്ഷരം മിണ്ടില്ല.
ഒരിക്കലവളുമായി തിയേറ്ററിൽ നിന്ന് സിനിമ കാണുകയായിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ അവളെന്നെയന്ന് അമർത്തി ചുംബിച്ചു. ഞെട്ടലിലെന്റെ കണ്ണുതള്ളി കണ്ണട താഴെ വീണുപോയി. ധൃതിയിൽ കണ്ണട പെറുക്കിയെടുത്ത് കണ്ണിൽ പിടിപ്പിച്ചാരെങ്കിലും കണ്ടോയെന്ന് ഞാൻ പരിശോധിച്ചു. പിന്നെയെല്ലാ ധൈര്യവും സംഭരിച്ചവളെ തിരിച്ച് ചുംബിക്കാൻ ഒരുങ്ങിയപ്പോഴേക്കും അവൾ മുഷിഞ്ഞ് മാറിയിരുന്നിരുന്നു.അന്ന് രാത്രിയിൽ അവളെനിക്കയച്ച നീളൻ വാട്സാപ്പ് സന്ദേശത്തിൽ നീയൊക്കെയൊരു ആണാണോയെന്ന വരി മാത്രമെന്നിലവശേഷിച്ചു. അതിൽ പിന്നെ ഞാനവളെ കണ്ടിട്ടില്ല.എന്റെ ചായക്കപ്പിൽ നിറയുന്നയത്രയും കണ്ണീരെന്റെ തലയിണ പിഴിഞ്ഞാലന്ന് കിട്ടുമായിരുന്നു. സ്കൂളിൽ നിക്കറിട്ട് പോയ കാലത്തൊരു മഷിത്തണ്ടിൽ തുടങ്ങിയ ബന്ധമാണെനിക്കവളോട്. ശബ്ദമില്ലാതെ ഞാനന്നേറെ കരഞ്ഞു. ആരോ വന്ന് തൊട്ടപ്പോൾ ചുരുണ്ടയൊരു തേരട്ടയെ പോലെ ഞാനെന്റെ മുറിക്കകത്ത് എപ്പോഴോ ബോധമറ്റുറങ്ങി.

അറിയാത്തയൊരു പെണ്ണിന്റെ മുഖത്ത് നോക്കുമ്പോൾ കൂട്ടിയിടിക്കുന്ന മുട്ടുകളാണെനിക്ക്. അടുത്ത സുഹൃത്തുക്കളെന്ന് പറയാനൊരീച്ച പോലുമില്ല. കരഞ്ഞ് തീർക്കാനാണ് രാത്രികളെന്ന് അവൾ പോയപ്പോൾ തൊട്ട് ജീവിതമെന്നോട് പറയാൻ തുടങ്ങി. ഞാനതക്ഷരം പ്രതിയനുസരിച്ചു.അങ്ങനെയങ്ങനെ കരഞ്ഞ് മുഷിഞ്ഞയൊരു രാത്രി നിനക്കെന്തിനാണീ ജീവനെന്ന് ജീവിതമെന്നോട് ചോദിച്ചു. അതെന്റെ ബോധത്തെ നിക്ഷ്പ്രയാസ്സമൊരു ആത്മഹത്യാ മുനമ്പിൽ കൊണ്ടെത്തിച്ചു. അവളുടെ ഓർമ്മകൾ കെട്ടിപ്പിടിച്ച് കെട്ടിത്തൂങ്ങാൻ ഞാനന്ന് തീരുമാനിച്ചത് വളരെ പെട്ടന്നായിരുന്നു.രണ്ട് കള്ളിലുങ്കി പിരിച്ച് കൂട്ടിക്കെട്ടി ഞാൻ ഉത്തരത്തിലെന്റെ കഴുത്തിനുള്ള കുരുക്കൊരുക്കി. പക്ഷേ ഒരു ഭീരുവിന്റെ ധൈര്യം പോലുമെനിക്കില്ലെന്ന് ജീവിതമെനിക്ക് പറഞ്ഞുതരുകയായിരുന്നു.
വളരെ പാടുപെട്ട് പതിയേ ഞാനെന്റെ ദിനചര്യകളെയെല്ലാം എത്തിപ്പിടിച്ചു. പഞ്ചസാര ഫാക്റ്ററിയിലെ സൂപ്പർവൈസിംഗ് ജോലി കഴിഞ്ഞാൽ നേരെ വീട്ടിലേക്ക്. കുളിച്ചൽപ്പ നേരം ടീവിയും കണ്ട് ഭക്ഷണവും കഴിച്ചുറങ്ങും. രാവിലെയെഴുന്നേറ്റാൽ പിന്നേയും പഞ്ചസാര ഫാക്റ്ററി.

അങ്ങനെയൊരു വൈകുന്നേരം ഫാക്റ്ററിയിലേക്ക് കരിമ്പ് കൊണ്ടുവരുന്ന ലോറിക്കാർ വിശ്രമിക്കുന്ന ഷെഡിന്റെയരികിലൂടെ ഞാനെന്റെ സ്കൂട്ടറിൽ ജോലി കഴിഞ്ഞ് പോകുകയായിരുന്നു. ഒരിക്കലും കാണാൻ പാടില്ലാത്ത തരത്തിലൊരു കാഴ്ച്ച കണ്ടപ്പോൾ മൂക്കിലേക്കൂർന്ന് വീണ കണ്ണട ഞാൻ കണ്ണുകളിലേക്ക് അമർത്തി വെച്ചു. മൂന്നുപേർ ചേർന്നൊരു യുവതിയെ ബലാൽക്കരമായി ഷെഡിനകത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നു.എന്റെ ഞരമ്പുകൾ പതർച്ചയിൽ വലിഞ്ഞുമുറുകി. ഫാക്റ്ററിയിലെ തൊഴിലാളി തന്നെയായിരിക്കണമത്. മറ്റൊരാവശ്യത്തിനും ഇവിടേക്ക് വരാൻ മറ്റൊന്നുമില്ലയീ പരിസരത്തിൽ.സകല ധൈര്യവും സംഭരിച്ച് സ്കൂട്ടർ നിർത്തി ഞാനാ ഷെഡിലേക്കോടി. ഓടുന്നതിനിടയിൽ ഞാനെന്റെ ഫോണെടുത്ത് ക്യാമറയുമോൺ ചെയ്തു. വിടെടാ അവളെയെന്ന് ആർത്ത് കാറിക്കൊണ്ടാണ് ഞാനോടിയത്. എന്നെ കണ്ടപാടെ മുഖം മറച്ചിട്ടവരും ചന്നം പിന്നമോടി. അതിലുടുമുണ്ടഴിച്ച് തലയിലിട്ടുകൊണ്ട് ഓടുന്നയൊരാൾ ഓട്ടത്തിലുമെന്നെ പഴകി പുളിച്ച തെറി വിളിക്കുന്നുണ്ടായിരുന്നു.വീണയിടത്ത് നിന്ന് പിടഞ്ഞെഴുന്നേറ്റവൾ എന്റെയടുത്തേക്കോടി വന്നു. കൈകളിൽ നഖം കൊണ്ടും കല്ലുകൊണ്ടും ചില പോറലുകൾ ഏറ്റിട്ടുണ്ടെന്നൊഴിച്ചാൽ മറ്റ് പുറം പരിക്കുകളൊന്നുമില്ല.

സംശയിച്ചത് പോലെ തന്നെയവളെന്റെ ജോലിക്കാരി തന്നെയായിരുന്നു. എല്ലുമുറിയെ പണിയെടുക്കുന്നയൊരു പാവം യുവതി.അവളെന്നെ തൊഴുത് കുമ്പിട്ട് കാലിലേക്ക് വീണു. ഞാനങ്ങ് വല്ലാണ്ടായി. എഴുന്നേൽക്കൂവെന്ന് പറയാനെന്റെ നാവ് പൊന്തിയില്ല. അവളോളം ഹൃദയമിടിപ്പ് ഞാനും അനുഭവിക്കുകയായിരുന്നു. വിറയലോടെ തന്നെ ഞാനവളോട് കരയാതെയെന്നും എഴുന്നേൽക്കൂവെന്നും പറഞ്ഞു. അവളിലപ്പോൾ എങ്ങുനിന്നോ രക്ഷപ്പെട്ടോടി വന്നയൊരു സാധു അറവുമൃഗത്തിന്റെ ഭാവമായിരുന്നു.അവളെ സ്കൂട്ടറിലിരുത്തി ഞാനവളെ അവളുടെ വീട്ടിലേക്കെത്തിച്ചു. സാറിനെപ്പോലെ ഒരാണിനെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നെന്നോട് പറഞ്ഞപ്പോഴവളുടെ കണ്ണുകൾ കുതിർന്നിരുന്നു.
പൗരുഷമില്ലായെന്ന് പറഞ്ഞ് പ്രേമിച്ച പെണ്ണ് കയ്യൊഴിഞ്ഞയൊരു ചരിത്രമെന്റെ ചിറിയിൽ ചിരിക്കാനാകാതെ നിൽക്കുന്നുണ്ടെന്നത് അവൾക്കറിയാതിരുന്നത് നന്നായി.എന്നാലുമവളത് പറഞ്ഞതിൽ പിന്നെയെനിക്കൊരു ഉണർവ്വ് വന്നിട്ടുണ്ട്. കുറച്ചുപേരുടെ വിധിയെഴുത്തിൽ തലകുനിക്കാനുള്ളതല്ല നമ്മുടെ ജീവനെന്നത് ജീവിതമിപ്പൊഴെന്നോട് വളരെ സ്നേഹത്തോടെ പറയാറുണ്ട്. എവിടേയും ഒരാണിന്റെ തലയുയർത്തി ഞാനതക്ഷരം പ്രതിയനുസരിക്കുന്നു

എഴുതിയത് : ശ്രീജിത്ത് ഇരവിൽ