മാധ്യമങ്ങൾ പറയുന്ന പോലെ ലോട്ടറി അടിച്ച ആൾക്ക് പതിനഞ്ചു കോടി ലഭിക്കില്ല സത്യാവസ്ഥ ഇങ്ങനെ കുറിപ്പ്

EDITOR

ശ്രീ വിനീത് കോളാരഥ് എഴുതുന്നു അടുത്ത വർഷം ഓണം ബംബർ വിൽപ്പന തുടങ്ങിയാൽ അല്ലെങ്കിൽ നറക്കെടുപ്പ് നടന്നു കഴിഞ്ഞാൽ മാധ്യമങ്ങളിൽ ഇന്ന് ബംബർ സമ്മാനം കിട്ടിയ വ്യക്തിയുടെ ഒരു ഇന്റർവ്യൂ വരാൻ സാധ്യതയുണ്ട്. അതിൽ അദ്ദേഹം ഒരു ആരോപണം ഉന്നയിക്കും.ടാക്‌സ് എല്ലാം കുറച്ച് എനിക്ക് ലഭിച്ച 15 കോടി 75 ലക്ഷം രൂപയ്ക്ക് പുറമെ 2.86 കോടി രൂപ കൂടി നികുതി അടക്കാൻ ഇൻകം ടാക്‌സ് ആവശ്യപ്പെട്ടു” എന്നായിരിക്കും ആരോപണം.
ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു സ്ത്രീ ഇതുപോലൊരു ആരോപണം ഉന്നയിച്ചിരുന്നു. ഇന്ന് കഴിഞ്ഞ വർഷത്തെ വിജയിയും ഇതേ കാര്യം പറഞ്ഞിരുന്നു. ഒന്നരക്കോടിയോളം രൂപ വീണ്ടും നികുതി അടക്കേണ്ടി വന്നു എന്ന്.
ഒരു മാധ്യമവും യഥാർത്ഥ കണക്കുകൾ പറയില്ല. കുറച്ച് ദിവസം സർക്കാരിനെയും ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിനേയും തെറിവിളിപ്പിക്കാം.25 കോടിയുടെ സമ്മാനത്തുകയിൽ നിന്ന് ഏജന്റ് കമ്മീഷനും ടാക്‌സും കഴിച്ച് 15.75 കോടി സമ്മാനർഹന് ലഭിക്കും എന്നാണ് ഇത്തവണത്തെ ഓണം ബമ്പറിനെ കുറിച്ചുള്ള എല്ലാ മാധ്യമ വാർത്തകളും. സമ്മാനം ലഭിച്ച വ്യക്തിയും അങ്ങിനെ തന്നെയാണ് കരുതുന്നത് എന്ന് ഒരു ഇന്റർവ്യൂ കണ്ടപ്പോൾ മനസിലായി. 25 കോടിയുടെ 10% ഏജന്റ് കമ്മീഷൻ കഴിച്ചാൽ 22.5 കോടി. അതിന്റെ 30% TDS (6.75 കോടി) കുറച്ചാൽ 15.75 കോടി.

ഇത്രയും തുക സമ്മാനം ലഭിച്ചയാളുടെ ബാങ്ക് അക്കൗണ്ടിൽ വരും എന്നത് വസ്തുതയാണ്. എന്നാൽ ടാക്‌സ് അവിടെ കഴിഞ്ഞിട്ടില്ല.അഞ്ച് കോടിക്ക് മുകളിൽ വരുമാനം ഉള്ളവർ ടാക്സിന്റെ 37% സർചാർജ് അടക്കണം. അതായത് 6.75 കോടിയുടെ 37%. 24975000 രൂപ. അവിടേയും തീർന്നില്ല. ടാക്‌സും സെസ് ചാർജും ചേർന്ന തുകയുടെ 4% ഹെൽത്ത് & എഡ്യൂക്കേഷൻ സെസ് അടക്കണം. അതായത് 67500000 + 24975000 = 92475000 രൂപയുടെ 4 ശതമാനം. അതായത് 3699000 രൂപ.
ചുരുക്കി പറഞ്ഞാൽ 25 കോടി സമ്മാനം ലഭിച്ചയാൾക്ക് 10% ഏജന്റ് കമ്മീഷൻ കഴിഞ്ഞു കിട്ടുന്ന തുകയ്ക്ക് ആകെയുള്ള നികുതി ബാധ്യത ഒൻപത് കോടി അറുപത്തിയൊന്ന് ലക്ഷത്തി എഴുപതിനാലായിരം (96174000) രൂപയാണ്. അതിൽ ലോട്ടറി വകുപ്പ് മുൻകൂട്ടി കട്ട് ചെയ്യുന്നത് 6.75 കോടി രൂപ മാത്രമാണ്. ബാക്കി തുക, അതായത് സർചാർജും സെസ്സും ചേർന്ന പണം ലഭിച്ചയാൾ അടക്കേണ്ടതാണ്. എപ്പോഴെങ്കിലും അടച്ചാൽ പോര. ഒക്ടോബറിൽ പണം അക്കൗണ്ടിൽ കിട്ടുകയാണെങ്കിൽ ഡിസംബറിന് മുൻപ് 28674000 രൂപ അടക്കേണ്ടതുണ്ട്. വൈകുന്ന ഓരോ മാസവും ആ തുകയുടെ 1% പെനാലിറ്റിയും വരും.

ലോട്ടറി അടിച്ച പലരും ഇപ്പറഞ്ഞ തുക അടക്കാറില്ല. വർഷാവസാനം റിട്ടേൺ ഫയൽ ചെയ്യുന്ന നേരത്ത് ഈ തുകയും പെനാലിറ്റിയും ചേർത്ത് അടക്കേണ്ടി വരും. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരോട് ആരും പറഞ്ഞു കൊടുക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ലോട്ടറി വകുപ്പിന് 30% TDS കട്ട് ചെയ്യാൻ മാത്രമേ അധികാരമുള്ളു. ബാക്കി തുക സമ്മാനം ലഭിച്ചയാൾ സ്വയം അടക്കേണ്ടതാണ്.ഇന്ന് 25 കോടി സമ്മാനം ലഭിച്ച വ്യക്തിക്ക് യഥാർത്ഥത്തിൽ ഉപയോഗിക്കാൻ സാധിക്കുക 12.88 കോടി രൂപ മാത്രമാണ്. മധ്യമങ്ങളും സമൂഹവും പറഞ്ഞ് വെച്ചത് 15.75 കോടി രൂപ എന്നാണ്. ബാക്കി തുക അടുത്ത വർഷം ജൂണിന് മുന്നേ അദ്ദേഹം അടച്ചേ പറ്റു. ഇക്കാര്യം അദ്ദേഹം ശരിയായ രീതിയിൽ മനസ്സിലാക്കിയില്ല എങ്കിൽ ഞാൻ ആദ്യം പറഞ്ഞത് പോലെ അടുത്ത ഓണത്തിന് ആദായ നികുതി വകുപ്പ് 2.86 കോടി രൂപ കൂടെ നികുതി അടക്കാൻ ആവശ്യപ്പെട്ടു എന്ന് അദ്ദേഹം ആരോപണം ഉന്നയിക്കുന്ന വീഡിയോ നമുക്ക് കാണാം.ഗൂഗിളിൽ ഇൻകം ടാക്‌സ് കാൽക്കുലേറ്റർ എന്ന് സെർച്ച് ചെയ്താൽ ലഭിക്കുന്ന ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ ഒഫീഷ്യൽ പേജിൽ തുക അടിച്ചു കൊടുത്ത് എത്രയാണ് ആകെ നികുതി ബാധ്യത വരിക എന്ന് ആർക്കും ബോധ്യപ്പെടാവുന്നതെയുള്ളൂ. നിർഭാഗ്യവശാൽ മുൻപ് പറഞ്ഞത് പോലെ സൂര്യന് കീഴിലെ എല്ലാത്തിനെ പറ്റിയും ധാരണയുണ്ട് എന്ന് കരുതുന്ന നമ്മൾ പക്ഷെ ഒന്നും സ്വയം ബോധ്യപ്പെടാൻ മെനക്കെടാറില്ല. മാധ്യമവാർത്തകൾ തൊണ്ടതൊടാതെ വിഴുങ്ങും, വാട്ട്സാപ് ഫോർവേർഡുകൾ ആപ്തവാക്യമാക്കും.