എംഎ യൂസഫലി സഞ്ചരിച്ച വിമാനം അപകടത്തിൽ പെട്ട സംഭവം അപകട കാരണം അന്വേഷണ റിപ്പോർട്ട് ഇങ്ങനെ പൈലറ്റുമാർ ചതുപ്പിൽ അടിയന്തിരമായി ഇറക്കുകയായിരുന്നില്ല കുറിപ്പ്

EDITOR

ജേക്കബ് കെ ഫിലിപ്പ് എഴുതുന്നു എംഎ യൂസഫലിയും ഭാര്യയും മറ്റു മൂന്നു യാത്രക്കാരുമായി പറക്കുകയായിരുന്ന, ഹെലിക്കോപ്ടർ കഴിഞ്ഞ കൊല്ലം ഏപ്രിൽ 11 ന് പനങ്ങാടുള്ള ചതുപ്പിൽ വീണതിനെപ്പറ്റിയുള്ള ഡിജിസിഎ അന്വേഷണത്തിന്റെ റിപ്പോർട്ട് കിട്ടി.പൈലറ്റുമാരുടെ തെറ്റായ നടപടികളും ശ്രദ്ധയില്ലായ്മയും മാത്രമാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ഒരു കാര്യം എടുത്തുപറയുന്നുണ്ട്-പത്രങ്ങളും ചാനലുകളും അന്ന് ഒരേപോലെ ആവർത്തിച്ചിരുന്നപോലെ, പൈലറ്റുമാർ ഹെലിക്കോപ്ടർ പനങ്ങാട്ടുള്ള ചതുപ്പിൽ അടിയന്തിരമായി ഇറക്കുകയായിരുന്നില്ല. പൈലറ്റുമാർക്ക് എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ട ഹെലിക്കോപ്ടർ മുന്നുറടിയോളം പൊക്കത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. താഴെ ചതുപ്പുനിലമായിരുന്നതിനാൽ വൻവിപത്ത് ഒഴിവായി എന്നു മാത്രം.അതേപോലെ തന്നെ, പനങ്ങാട് ഫിഷറീസ് കോളജിലെ ഹെലിപ്പാഡിൽ ഇറങ്ങാനുള്ള പറക്കലുമായിരുന്നില്ല അത്.

യൂസഫലിയുടെ ചിലവന്നൂർ റോഡിലെ വീട്ടിൽ നിന്ന് കോപ്ടർ പറന്നത് ലേക്‌ഷോർ ആശുപത്രിയുടെ മുകളിലുള്ള ഹെലിപ്പാഡിൽ ഇറങ്ങാൻ വേണ്ടിയാണ്. ആശുപത്രിയും കടന്ന് മുന്നോട്ടു പോയി ഇടത്തേക്കു തിരിഞ്ഞ് തിരികെപ്പറന്നെത്തുന്ന രീതിയിലായിരുന്നു പറക്കൽപ്പാത എന്നേയുണ്ടായിരുന്നുള്ളു.760 അടിപ്പൊക്കത്തിൽ കടവന്ത്രയിൽ നിന്ന് പറന്നെത്തിയ ഹെലിക്കോപ്ടർ ആ ഇടത്തേക്കുള്ള വളവെടുക്കുംവരെ കുഴപ്പമില്ലാതെയാണ് പറന്നുകൊണ്ടിരുന്നതും.അവിടെയെത്തിയപ്പോൾ പൈലറ്റ്, ഹെലിക്കോപ്ടറിന്റെ മൂക്ക് പതിനഞ്ചു ഡിഗ്രിയോളം മുകളിലേക്കുയർത്തിയതാണ് പ്രശനങ്ങളുടെ തുടക്കം.എന്തിനെന്ന് ഇപ്പോഴും വ്യക്തമല്ലാത്ത ഈ ഉയർത്തൽ മൂലം ഹെലിക്കോപ്ടറിന്റെ മുന്നോട്ടുള്ള വേഗം കുറയുകയും, വേഗം കുറഞ്ഞതുമൂലം ഹെലിക്കോപ്ടർ താഴുകയും ചെയ്തു. 760 ൽ നിന്ന് മുന്നുറടിയോളമെത്തും വരെ പൈലറ്റുമാർ ഇക്കാര്യം മനസിലാക്കിയുമില്ല. മാത്രമല്ല, നേരത്തേപറഞ്ഞ ആ ഉയർത്തിൽ പതിനഞ്ചിൽ നിന്ന് 20 ഡിഗ്രിയോളം കുട്ടുകയും ചെയ്തു, ഇതിനിടെ. വേഗം വീണ്ടും കുറയുകയും വീണ്ടും താഴുകയും ചെയ്തതായിരുന്നു പ്രത്യാഘാതം. വളവു പൂർത്തിയാക്കും മുമ്പേ, ഈ താഴ്ച തിരിച്ചറിഞ്ഞ പൈലറ്റ് എൻജിന് കൂടുതൽ ശക്തികൊടുത്ത് ഹെലിക്കോപ്ടർ ഉയർത്താൻ ശ്രമിക്കുക തന്നെ ചെയ്തു.

എന്നാൽ വേഗം കൂടിയതേയില്ലെന്നു മാത്രമല്ല, എൻജിനിലേക്കുള്ള ഇന്ധനത്തിന്റെ അളവു കുറയുകയും ശക്തിയും വേഗവും പിന്നെയും കുറയുകയും ചെയ്തു.ഹെലിക്കോപ്ടറിന്റെ വിചിത്രമായ ഈ പെരുമാറ്റത്തിന് പക്ഷേ കൃത്യമായ കാരണമുണ്ടായിരുന്നു.അന്നു കാലത്ത് കടവന്ത്രയിൽ നിന്ന് പറന്നുയരും മുമ്പ്, ഹെലിക്കോപ്ടറിന്റെ എൻജിൻ ടോർക്ക് ലിമിറ്റർ ഫങ്ഷന് പൈലറ്റുമാർ ഓണാക്കിയതായിരുന്നു പ്രശ്‌നമായത്. എൻജിന്റെ ശക്തി പരമാവധി കൂട്ടാവുന്നത് 220 ശതമാനമാക്കി നിജപ്പെടുത്തുന്ന ഈ ബട്ടൺ അമർത്തിയിരുന്നതിനാൽ, പരമാവധി അളവായ 324 ശതമാനത്തിൽ ഒരിക്കലും എത്തുമായിരുന്നില്ല. മാത്രമല്ല, ശക്തി 220 ശതമാനമെത്തിയാൽ പിന്നെ എൻജിനിലേക്കുള്ള ഇന്ധനത്തിന്റെ അളവ് ഹെലിക്കോപ്ടറിലെ കംപ്യൂട്ടർ സ്വയം കുറയ്ക്കുകയും ചെയ്യും.കുറച്ചുമുമ്പ് തങ്ങൾ തന്നെ അമർത്തിയ ഒരു ബട്ടന്റെ പ്രവർത്തനമാണിതെന്ന് പൈലറ്റുമാർക്ക് മനസിലായിരുന്നോ എന്നു വ്യക്തമല്ല. എന്തായാലും ഹെലിക്കോപ്ടർ നിമിഷങ്ങൾക്കുള്ളിൽ താഴെ വീണു.

വീഴ്ചയിൽ നിന്ന് കരകയറാനാകാത്തവിധം ഹെലിക്കോപ്ടറിനെ പിടിച്ചു താഴ്ത്തുന്ന വൊർട്ടെക്‌സ് റിങ് സ്റ്റേറ്റ് എന്ന പ്രതിഭാസവും, ഇതിനിടെ പ്രശ്‌നങ്ങൾ ഗുരുതരമാക്കി എന്നാണ് ഡിജിസിഎയുടെ കണ്ടെത്തൽ. വേഗവ്യതിയാനം മൂലം റോട്ടർ ബ്ലേഡുകളുണ്ടാക്കി നൽകുന്ന മുകളിലേക്കുള്ള തള്ളൽ കാര്യമായി കുറയുകയും, മുന്നോട്ടുള്ള വേഗം പൂജ്യമാവുകയും ചെയ്യുന്ന വൊർട്ടെക്‌സ് റിങ് സ്റ്റേറ്റിൽ എത്താൻ കാരണവും ഹെലിക്കോപ്ടറിന്റെ മൂക്കുയർത്തി വേഗം കുറഞ്ഞതു തന്നെയായിരുന്നു.ഈ അവസാനഘട്ടത്തിലെത്തും വരെ പൈലറ്റുമാർ ഒന്നും അറിയാതിരുന്നതിന് ഒരു കാരണവും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. കോക്പിറ്റ് വോയ്‌സ് റിക്കോർഡർ പരിശോധിച്ചപ്പോൾ, പൈലറ്റുമാരുടെ സംഭാഷണത്തിനും കോക്പിറ്റിലെ മറ്റ് ശബ്ദങ്ങൾക്കും മീതേ കേട്ടത് പാസഞ്ചർ കാബിനിൽ നിന്നുള്ള സംസാരവും ശബ്ദങ്ങളുമായിരുന്നു. പറക്കലിൽ, പ്രത്യേകിച്ച ലാൻഡിങ്ങിന് തൊട്ടുമുമ്പുള്ള സമയം കോക്പിറ്റ് അടച്ച് ഇത്തരം ശബ്ദങ്ങളെല്ലാം തടയണമെന്ന ബാലപാഠം ഇവിടെ മറന്നുവെന്നർഥം.

മാത്രമല്ല, ഹെലിക്കോപ്ടറിന്റെ വിവിധ പ്രവർത്തനങ്ങളുടെയും പറക്കിലിന്റെ വിശദാംശങ്ങളുടെയും വിവരങ്ങൾ പരസ്പരം ഉറക്കെ ചോദ്യോത്തരമാതൃകയിൽ പറഞ്ഞ് പിഴവുകളൊന്നുമില്ലെന്ന് ഉറപ്പിക്കേണ്ട് ചെക്ക്‌ലിസ്റ്റ് പൂർണമായി പരിശോധന നടത്തിയിരുന്നുമില്ല. ഓർമയിൽ നിന്ന് ഇക്കാര്യങ്ങൾ നോക്കുകയും ഉറക്കെ പറയുന്നതിനു പകരം ആംഗ്യങ്ങളിലൂടെ പറയുകയുമായിരുന്നു തങ്ങളുടെ രീതി എന്നായിരുന്നു പൈലറ്റുമാർ അന്വേഷകരോട് പറഞ്ഞത്.അൻപത്തിനാലും അൻപത്തിയേഴും വയസുള്ള, ഹെലിക്കോപ്ടർ പറത്തുന്നവരെ പഠിപ്പിക്കുന്നതിന് യോഗ്യത നേടിയ വേണ്ടതിലേറെ പറക്കൽ പരിചയമുണ്ടായിരുന്ന പൈലറ്റുമാരായിരുന്നു രണ്ടുപേരും എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുമുണ്ട്. അന്നേവരെ ഒരു അപകടവും ഉണ്ടാക്കിയിരുന്നുമില്ല, രണ്ടുപേരും. ഹെലിക്കോപ്ടറിന്റെ ഉടമസ്ഥരായ ലുലു ഇന്റർനാഷനിലെ ഡയറക്ടർ ഓഫ് ഫ്‌ലൈറ്റ് ഓപ്പറേഷൻസും ചീഫ് പൈലറ്റുമായിരുന്നു ഒരാൾ. മറ്റേയാൾ ഡയറക്ടറും ചീഫ് ഓഫ് ഫ്‌ലൈറ്റ് സേഫ്റ്റിയും.