ചികിത്സയ്ക്ക് പണയം വെക്കാൻ പോയ മോതിരം ഓടയിൽ വീണു ഒരു വഴിയും ഇല്ലാതെ പോലീസ്സ്റ്റേഷനിൽ എത്തി ഒടുവിൽ സംഭവിച്ചത്

EDITOR

അസുഖം ബാധിച്ച മകനെ ഡോക്ടറെ കാണിക്കാൻ പണമില്ല കയ്യിലുണ്ടായിരുന്ന വിവാഹ മോതിരം പണയം വെക്കാൻ അവൾ ചാവക്കാട് ടൌണിലേക്ക് പുറപ്പെട്ടു.
ചാവക്കാട് ടൌണിലൂടെ അവൾ വേഗത്തിൽ നടന്നു. നടത്തത്തിനിടയിൽ എന്തൊക്കെയോ ആലോചിച്ച് വിരലിൽ കിടന്നിരുന്ന സ്വർണമോതിരത്തിൽ ഒന്നു പിടിച്ചതാണ്. പെട്ടെന്ന് അത് വിരലിൽ നിന്നും ഊരി താഴെ വീണു. റോഡിലെ നടപ്പാതയിൽ ഇട്ടിരുന്ന കോൺക്രീറ്റ് സ്ലാബിന്റെ ഇടയിൽ മോതിരം കുരുങ്ങി. കൈകൾ ഉപയോഗിച്ച് അവൾ ധൃതിയിൽ അത് എടുക്കാൻ നോക്കി. അപ്പോഴേക്കും ആ സ്വർണമോതിരം കോൺക്രീറ്റ് സ്ലാബിന്റെ വിടവിലൂടെ ഊർന്ന് താഴെ അഴുക്കുചാലിലേക്ക് വീണു.

അവൾ ആകെ പരിഭ്രമിച്ചു.അവൾക്ക് ഉറക്കെ കരയുവാൻ പോലും സാധിക്കുന്നില്ല.
ആരോടാണ് ഇത് പറയുക? ആരാണ് തന്നെ സഹായിക്കുക ? എന്നൊന്നും അറിയാതെ അവൾ വ്യസനിച്ചു.അവിടെ നിന്നും വേഗത്തിൽ ഓടി, ചാവക്കാട് പോലീസ് സ്റ്റേഷനിലേക്ക് എത്തി.പോലീസ് സ്റ്റേഷനിലെത്തിയതും അവൾ പൊട്ടിക്കരഞ്ഞു. അവൾക്ക് ഒന്നും സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.പോലീസ് സ്റ്റേഷനിൽ തത്സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ജനമൈത്രി സീനിയർ സിവിൽ പോലീസ് ഓഫീസർ സൌദാമിനി അവളെ ആശ്വസിപ്പിച്ചു. അവളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

ഉടൻ തന്നെ പോലീസ് ഓഫീസർ സൌദാമിനി അവളേയും കൂട്ടി മോതിരം നഷ്ടപ്പെട്ട സ്ഥലത്തേക്ക് പോയി.അഴുക്കുചാലിനുമീതെ, കോൺക്രീറ്റ് സ്ലാബുകൾ ഇട്ട വിടവിലൂടെ സ്വർണമോതിരം നഷ്ടപ്പെട്ട സ്ഥലം അവൾ പോലീസുദ്യോഗസ്ഥയ്ക് കാണിച്ചു കൊടുത്തു.ചാവക്കാട് നഗരത്തിലൂടെ പോകുന്ന ഒരു അഴുക്കുചാലായിരുന്നു അത്. അതിനുമീതെ കാൽനടക്കാർക്ക് പോകുന്നതിനുവേണ്ടി വളരെ കനത്തിലാണ് കോൺക്രീറ്റ് സ്ലാബുകൾ ഇട്ടിരിക്കുന്നത്. ഒറ്റയ്ക് അത് നീക്കി, നഷ്ടപ്പെട്ട മോതിരം വീണ്ടെടുക്കുക സാധ്യമല്ല.എന്തുചെയ്യുമെന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് അതുവഴി റോഡിലൂടെ ഒരു ജെസിബി ഓടിച്ചു പോകുന്നത് സൌദാമിനി ശ്രദ്ധിച്ചത്.ഉടൻ തന്നെ സൌദാമിനി ആ ജെസിബി ഡ്രൈവറോട് കൈകാണിച്ച് അത് നിർത്തിച്ചു.

അയാളോട് കാര്യങ്ങൾ അവതരിപ്പിച്ചു. നല്ല മനസ്സാലെ അയാൾ ജെസിബി കൊണ്ട് സ്ലാബ് ഉയർത്തിത്തരാമെന്ന് സമ്മതിച്ചു.ജെസിബി കൊണ്ട് സ്ലാബ് ഉയർത്തി നോക്കിയപ്പോൾ ആകെ അഴുക്കു നിറഞ്ഞ വെള്ളം. വല്ലാത്ത ദുർഗന്ധവും.
ഒറ്റനോട്ടത്തിൽ മോതിരം അവിടെ കാണുന്നുണ്ടായിരുന്നില്ല. മോതിരം നഷ്ടപ്പെട്ട യുവതി ആകെ വിഷമിച്ചു.നമുക്ക് വഴിയുണ്ടാക്കാം സൌദാമിനി അവളെ ആശ്വസിപ്പിച്ചു.അവിടെ കൂടിയ ഒരാളോട് സഹായമഭ്യർത്ഥിച്ചു. അഴുക്കുചാലിന് ഒഴുക്കുണ്ടായിരുന്നില്ല. അതിൽ മോതിരം വീണ ഭാഗത്ത് കെട്ടിക്കിടന്നിരുന്ന വെള്ളവും ചെളിയും ഒരു ബക്കറ്റിൽ കോരി പുറത്തെടുത്തു.എന്നിട്ട് അതിൽ സസൂക്ഷ്മം പരിശോധിച്ചു.അപ്പോഴതാ, തന്റെ സ്വർണ മോതിരം.

യുവതി ആശ്വസിച്ചു സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു.
തിരുവത്ര സ്വദേശിനി ഹസീനയുടെ നഷ്ടപ്പെട്ടു എന്നു കരുതിയ അരപ്പവൻ തൂക്കം വരുന്ന സ്വർണമോതിരമാണ് തിരിച്ചു ലഭിച്ചത്.പോലീസുദ്യോഗസ്ഥയെ കെട്ടിപ്പിടിച്ച് അവൾ കരഞ്ഞു.വിഷമിക്കേണ്ട. വീട്ടിലേക്ക് പോയ്കോളൂ, കുട്ടിയുടെ അസുഖം വേഗം ഭേദമാകട്ടെ.സൌദാമിനിയുടെ വാക്കുകളിലൂടെ അവൾക്ക് പുതു ഊർജ്ജം ലഭിച്ചു.സന്ദർഭോചിതമായ ഇടപെടലിലൂടെ അനുയോജ്യമായ സേവനം ഏറ്റവും വേഗത്തിൽ നൽകാൻ അവസരമൊരുക്കിയ ചാവക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സൌദാമിനിക്ക് തൃശൂർ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങൾ.

തൃശൂർ സിറ്റി പോലീസ്