200 കിലോമീറ്റർ വേഗത മീഡിയനിലെ കൊന്നമരത്തിൽ ഇടിച്ചു ആ ചെറുപ്പക്കാരന്റെ തല തന്നെ അടിച്ച് ചിതറിപ്പോയിരുന്നു കുറിപ്പ്

EDITOR

ഒരു പോലീസ് ഓഫീസറുടെ കുറിപ്പ് :ടൂ വീലറിൽ എൺപതിനു മേലെ പിടിപ്പിക്കുമ്പോൾ ഹാൻഡിൽ വിറക്കുന്നു.കത്തിച്ചുവിട്ട് മലമ്പാതയിൽ രണ്ടു മണിക്കൂർ കൊണ്ട് നൂറ്റിയിരുപത് കിലോമീറ്റർ ഓടിയെത്തി.എന്നൊക്കെ ചില യാത്രാനുഭവങ്ങളിൽ വായിക്കാറുണ്ട്.വേറെ ചില ഫോറങ്ങളിലെ ക്രാഷ് ടെസ്റ്റ് ചർച്ചകളിൽ പലരും മാരുതി കാറുകളെ കളിയാക്കുന്നതും കണ്ടിട്ടുണ്ട്. നമുക്ക് രണ്ടും ചേർത്തുവെച്ച് വായിക്കേണ്ടതാണ്.ക്രാഷ് ടെസ്റ്റിൽ തരിപ്പണമാകുന്ന ഒരു കാറിനെക്കാൾ വളരെ താഴെയാണ് സുരക്ഷയിൽ മോട്ടോർ സൈക്കിളുകൾ. എന്നിട്ടും സ്വന്തം ജീവനെപ്പറ്റിയോ മറ്റുള്ളവരുടെ സുരക്ഷയോ ചിന്തിക്കാതെ ബൈക്ക് പറപ്പിക്കുന്നവരെ എമ്പാടും കാണാം.

പലപ്പോഴും കൂടെ റോഡ് പങ്കിടുന്നവരുടെ ഡ്രൈവിംഗ് മര്യാദയും ദയയും റിഫ്ലക്സും കാരണമാണ് ഇവരൊക്കെ കുടുംബത്ത് തിരിച്ചെത്തുന്നത്. എന്നാലും പിറ്റേദിവസം വീണ്ടും റോഡിന് ബാധ്യതയായി ഇത്തരക്കാർ പിന്നെയും ഇറങ്ങും. മറ്റുള്ളവർ നൽകുന്ന ഭിക്ഷയാണ് തന്റെ ജീവനെന്ന് അവൻ അറിയുന്നില്ല. ആ വിഡ്ഢിയുടെ വിചാരം അത് അവന്റെ കഴിവാണെന്നാണ്.കേരളത്തിലെ നാലുവരിപ്പാതകളിൽ മണിക്കൂറിൽ 70 കിലോമീറ്ററാണ് മോട്ടോർ സൈക്കിളുകളുടെ പരമാവധി വേഗത. രണ്ടുവരിയുള്ള ദേശീയപാതകളിൽ 60 കിലോമീറ്റർ, സംസ്ഥാന പാതകളിൽ 50 കിലോമീറ്റർ എന്നിങ്ങനെയും മറ്റു റോഡുകളിൽ അതിലും താഴെയുമാണ് അനുവദനീയമായ വേഗത.അപകടസ്ഥലങ്ങളിൽ പലതവണ ഓടിയെത്തുകയും ഇൻക്വസ്റ്റുകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുള്ള അനുഭവങ്ങളിൽ ചിലത് പറയട്ടെ. ഒന്നാമതായി, നിങ്ങൾ ഒരു അപകടത്തിൽ പെട്ടാൽ ഓടിക്കൂടുന്നവരിൽ 95 ശതമാനം പേരും കാഴ്ചക്കാരായിരിക്കും.

അത് നമ്മുടെ ഒരു ആചാരമാണ്.അപകടം സീരിയസാണെങ്കിൽ നിങ്ങൾ പിടയുന്നതും ബോധക്ഷയത്തിലേക്ക് പോവുന്നതും അനക്കം നിലച്ച് അന്ത്യ ശ്വാസം വലിക്കുന്നതും അവർ കാണുകയും പറ്റിയാൽ ചിത്രീകരിക്കുകയും ചെയ്യും. ഇവിടെ ആരെയാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്.?എത്ര വേഗതയിൽ വരെയുള്ള ഇടി നമുക്ക് അതിജീവിക്കാനാവുമെന്നാണ് നിങ്ങൾ കരുതുന്നത്.?ഇടപ്പളളി ഒബറോൺമാളിന് സമീപം കുറച്ചു വർഷങ്ങൾ മുമ്പ് ഒരു സൂപ്പർ ബൈക്ക് അപകടത്തിൽ പെട്ടിരുന്നു. 200 കിലോമീറ്ററോളം വേഗതയിൽ മീഡിയനിലെ കൊന്നമരത്തിൽ ഇടിച്ചുകയറിയ ആ ചെറുപ്പക്കാരന്റെ തല മരത്തിൽ തന്നെ അടിച്ച് ചിതറിപ്പോയിരുന്നു.ഒരു കൈ പറിഞ്ഞുപോയി തട്ടിയിട്ട് റോഡിന്റെ അപ്പുറത്തെ വശത്തെ മരത്തിന്റെ കൊമ്പടക്കം ഒടിച്ചാണ് താഴെയെത്തിയത്. തലയില്ലാത്ത കഴുത്തിലൂടെ ആന്തരാവയവങ്ങൾ പുറത്തേക്ക് തള്ളിവന്നിരുന്നു. ആ മരം ഇപ്പോൾ കാണുമ്പോഴും ആ രാത്രി ഞാൻ ഓർക്കാറുണ്ട്.

ദേശാഭിമാനി ജംഗ്ഷനിൽ വർഷങ്ങൾ മുമ്പുണ്ടായ ആക്സിഡന്റിൽ ഒരാൾ അന്ത്യ ശ്വാസം വലിച്ചത് ട്രാഫിക് ഐലന്റിലിടിച്ച് വലംകാൽ അരയിൽ നിന്ന് പറിഞ്ഞു പോയി വാർന്നായിരുന്നു. ആ വിജനമായ അർധരാത്രിയിൽ എത്ര വേഗതയിലാവും ആ ചെറുപ്പക്കാരൻ ഓടിച്ചിരിക്കുക.ഓർമയിൽ വരുന്ന ബൈക്കപകടങ്ങളിൽ മറ്റൊന്ന് കുണ്ടന്നൂർ – ഐലൻറ് റോഡിൽ കൊങ്കൺ ടാങ്കിനടുത്ത് നടന്ന ഒന്നാണ്. വിവാഹവീട്ടിലേക്ക് അനുജനെയും കൂട്ടി മട്ടാഞ്ചേരിയിൽ നിന്ന് ഓടിച്ചുവന്ന ചെറുപ്പക്കാരൻ മറ്റൊരു വാഹനത്തെ അതിവേഗത്തിൽ ഓവർടേക്ക് ചെയ്യുകയായിരുന്നു.എതിരെ വന്ന കാർ ബ്രേക്കിട്ട് നിർത്തിക്കൊടുത്തെങ്കിലും അതിലിടിച്ച് മുകളിലൂടെ തെറിച്ച് റോഡിൽ വീണ ഇരുവരും തല തകർന്നാണ് പോയത് . അന്ന് ഞങ്ങൾ ഒരുപാട് മണ്ണുവാരിയിട്ടിട്ടും നനഞ്ഞുകിടന്ന റോഡ് ഫയർഫോഴ്സ് എത്തിയാണ് ക്ലീൻ ചെയ്തത്.

കോമ അവസ്ഥയിൽ ശപിക്കപ്പെട്ട ജീവിതം നയിക്കുന്ന എത്രയോ പേരുടെ കാര്യമോർക്കുമ്പോൾ ലോകത്തുന്നു മാറ്റപ്പെട്ടത് ഒരു കണക്കിന് അനുഗ്രഹമാണെന്നു പറയാം. എനിക്കിത് സംഭവിക്കില്ലെന്നും ഞാൻ പുലിയാണെന്നും കരുതരുത്. വീണുപോയവരും സ്വയം പുലികൾ തന്നെയായിരുന്നു.കൂട്ടുകാരെ ഇൻക്വസ്റ്റിനു വേണ്ടി ശരീരത്തിന്റെ അളവെടുക്കലും മുറിവുകളുടെ ആഴവും സ്വഭാവവും എഴുതലും തിരിച്ചറിയൽ അടയാളം രേഖപ്പെടുത്തലും ഞങ്ങൾ വളരെ യാന്ത്രികമായി ചെയ്യാറുണ്ട്.ഒരു മൃതദേഹത്തെ തൊട്ടിട്ടുണ്ടോ.? ആദ്യ സ്പർശം മുതൽ മനസ്സിലാവും. അത് ഒരു മനുഷ്യനേയല്ല. ഇപ്പോൾ ജഡം മാത്രമായിരിക്കുന്ന, ഭൂതകാലത്തിൽ ജീവിച്ചിരുന്ന പ്രിയപ്പെട്ടവർ.എങ്കിലും പ്രായത്തിൽ ഇളയവരെ ചേതനയില്ലാതെ കാണുമ്പോൾ എന്നിൽ വേദനയുടെ ഒരു വേലിയേറ്റമുണ്ടാവാറുണ്ട്. ഏതാനും നാഴിക മുമ്പുവരെ സ്വപ്നങ്ങൾ കണ്ടിരുന്ന തുറന്ന കണ്ണുകൾ അടക്കുമ്പോൾ എന്റെ കണ്ണുകൾ നിറയാറുണ്ട്.അനുഭവങ്ങൾ നിരവധിയുണ്ട്.യാത്രകൾ അകാലത്തിൽ ഇടക്കുവെച്ച് നിലച്ചു പോകേണ്ടവയല്ല. വേഗത നിയന്ത്രിക്കൂ.അശ്രദ്ധയും അതിവേഗവും നമ്മെ ആഹ്ലാദത്തിന്റെ പ്രകാശിതമായ കൊടുമുടികളിൽ നിന്നും ആറടി മണ്ണിന്റെ ഇരുട്ടിലേക്ക് തള്ളിയിടാതിരിക്കട്ടെ.
കടപ്പാട്‌ :