ഉള്ളി അരിഞ്ഞപ്പോ നാട്ടുകാർക്ക് ഞാൻ പട്ടാളത്തിലെ കുക്ക് മുടി വെട്ടിയപ്പോൾ പട്ടാളത്തിലെ ബാർബർ കുറിപ്പ്

EDITOR

Updated on:

പട്ടാളത്തിൽ സർവ്വീസിലിരിക്കുന്ന സമയത്ത് അവധിക്കു വരുന്ന സമയത്ത് പലരും ചോദിക്കുന്ന ചോദ്യമാണ് നിനക്കവിടെ എന്താ ജോലി എന്ന് . എല്ലാപ്പോഴും അതിന് കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞു മാറുകയാണ്പതിവ്.എത്ര വലിയ ജോലി ഉള്ള ടെക്നീഷ്യൻ ആയാലും പുല്ലടിക്കലും ചുണ്ണാമ്പടിക്കലും ജാടു പരേഡും എല്ലാം നമ്മൾ സ്വയം ചെയ്യണമെന്ന കാര്യം നമുക്കല്ലേ അറിയൂ. അങ്ങനെയിരിക്കെ ഒരു ദിവസം പെങ്ങളുടെ മകളുടെ കല്യാണത്തിന് ലീവ് വന്നത്.പാചകപുര വിൽ തലേ ദിവസം ഉള്ളി അരിയുകയായിരുന്നു ഞാൻ. ഇതൊക്കെ എന്ത് ? എന്ന ഭാവത്തിൽ ഉള്ളി അരിയുന്ന എന്റെ സ്പീഡു കണ്ട് പിറകിൽ നിന്ന രണ്ട് പേർ ഞാൻ പട്ടാളത്തിലെ കുക്കാണെന്ന് പറയുന്നത് കേട്ടു.

തിരുത്താൻ പോയില്ല.അവരെ പറഞ്ഞിട്ട് കാര്യമില്ല.Training Centre ൽ കിന്റൽ കണക്കിന് സവാള മുറിക്കുന്ന നമ്മുടെ സ്പീഡ് അതായിരുന്നു.പിന്നീട് വീട്ടിലെ മതിലും ജനലും സ്വയം പെയിന്റ് ചെയ്തപ്പോൾ അവർക്ക് ഞാൻ പട്ടാളത്തിലെ പെയിന്ററായി.വീട്ടിലെ തോട്ടം നനക്കുന്നതും വളമിടുന്നതും കണ്ടപ്പോൾ അവർക്ക് ഞാൻ പട്ടാളത്തിലെ തോട്ടക്കാരനായി

കോഴികൂട് സ്വയം ഉണ്ടാക്കിയപ്പോൾ അവർക്ക് ഞാൻ പട്ടാളത്തിലെ ആശാരിയായി.അടുത്ത വീട്ടിലെ കറന്റ് പോയപ്പോൾ അത് ശരിയാക്കി കൊടുത്ത ഞാൻ അവർക്ക് പട്ടാളത്തിലെ ഇലക്ട്രീഷ്യനായി.ഒടുവിൽ Lock. down സമയത്ത് കുട്ടികളുടെ മുടി വെട്ടികൊടുത്ത ഞാൻ അവർക്ക് പട്ടാളത്തിലെ ബാർബറായി. നീളമുള്ള ചൂലുമായി മുറ്റത്തു വീണ ഇലകൾ അടിച്ചു വാരിയപ്പോൾ അവരെന്നെ പട്ടാളത്തിലെ തൂപ്പുകാരനാക്കി.

തൊഴിലുറപ്പ് ചേച്ചിമാർ പറമ്പ് കിളച്ചപ്പോൾ വെട്ടി പൊട്ടിച്ച പൈപ്പ് ലൈൻ ഒട്ടിച്ചു കൊടുത്തപ്പോൾ അവരെന്നെ പ്ലംബർ ആക്കി അമ്മയുടെ കുഴിനഖം വെട്ടി വൃത്തിയാക്കി മരുന്നു വെച്ച് കെട്ടിയപ്പോൾ സ്നേഹത്തോടെ ചോദിച്ച, മോനവിടെ നേഴ്സാണോട ഓട്ടോ സ്റ്റാൻഡിൽ ചങ്ങായിമാരുമായി കുശലം പറയുമ്പോൾ അവർ ചോയിച്ചു നിങ്ങൾ പട്ടാളത്തിൽ ഡ്രൈവർ ആണല്ലേ.അങ്ങനെ പലതും ഒന്നിലും വിഷമമില്ല. ഏതു ജോലിക്കും നമ്മളെ പ്രാപ്തനാക്കിയത് പട്ടാളത്തിലെ സർവ്വീസ്
തന്നെയാണല്ലോ. ഏതു ജോലിക്കും അതിന്റേതായ മാന്യതയുണ്ട് എന്ന് കരുതുന്ന നമ്മൾ പട്ടാളക്കാർക്ക് ഇതിൽ വിഷമിക്കാനെന്തുണ്ട് സന്തോഷം മാത്രം
എഴുതിയത്‌
ലതീഷ് പറശ്ശിനീശ്വരൻ.