എന്റെ ചേച്ചിക്ക് രോഗലക്ഷണം ഉണ്ട് ഓക്സിജൻ ഡ്രോപ്പ് ആയി സീരിയസ് ആകുമ്പോ വിളിക്കൂ എന്നാണ് അവർ പറയുന്നത് കുറിപ്പ്

EDITOR

എൻറെ ചേച്ചി യു കെ യിൽ ഗൈനക്കോളജിസ്റ് ആണ് .രണ്ടാഴ്ചയായി രോഗലക്ഷണങ്ങളോടെ വീട്ടിലാണ് .നല്ല ചുമയും പനിയും ശ്വാസം മുട്ടലുമൊക്കെ ആയിട്ടും ആശുപത്രിയിൽ വിളിച്ചപ്പോൾ അവർ അങ്ങോട്ട് വരണ്ട എന്നാണു പറയുന്നത് .ഒരു ഹെല്പ് ലൈൻ നമ്പർ ഉണ്ട് .അതിൽ വിളിച്ചാൽ മൂന്നും നാലും മണിക്കൂർ കഴിഞ്ഞാണ് ആരെങ്കിലും അറ്റൻഡ് ചെയ്യുന്നത് തന്നെ .എന്നിട്ട് പറയുന്നതോ ,ഓക്സിജൻ ഡ്രോപ്പ് ആയി സീരിയസ് ആകുമ്പോ വിളിക്കൂ ,ഞങ്ങൾ ആംബുലൻസ് അയക്കാം എന്ന് .ചേച്ചി പറയുന്നത് ആംബുലൻസ് അയച്ചു രോഗിയെ ഐ സി യു വിലോ വെന്റിലേറ്ററിലോ കൊണ്ടിടും .ഭാഗ്യമുണ്ടെങ്കിൽ രക്ഷപ്പെടും എന്നാണു .നേരത്തെ അഡ്മിറ്റ് ചെയ്തു ടെസ്റ്റ് നടത്തി ആവശ്യത്തിനുള്ള ചികിത്സ നൽകാനുള്ള പണം അങ്ങിനെ ലാഭിക്കാമല്ലോ .ചേട്ടനും അവിടെ ഡോക്റ്റർ ആണ് .അവസാനം പരിചയമുള്ള ഒരു ഡോക്റ്റർ വന്നു കുറച്ചു ആന്റി ബയോട്ടിക്സ് ഒക്കെ നല്കി .ഇപ്പോൾ അസുഖം ഭേദമുണ്ട് .

ഡോക്ട്ടർമാരുടെ അവസ്ഥ ഇതാണെങ്കിൽ എന്താവും അവിടെയൊക്കെ സാധാരണക്കാരുടെ സ്ഥിതി .ചേച്ചിക്ക് അസുഖം പിടിച്ചത് തന്നെ ആശുപത്രിയിൽ നിന്നാണ് .പ്രൊട്ടക്ടീവ് ഗിയറോ മാസ്‌കോ പോലും ഇല്ലാതെയാണ് അവർ ജോലി ചെയ്യുന്നത് .കൊറോണ ഉള്ള രോഗികളെ നോക്കുമ്പോൾ മാത്രം അതൊക്കെ ഉപയോഗിച്ചയാൾ മതി എന്നാണ് നിർദ്ദേശം .പരിമിതമായ സ്റ്റോക്ക് മാത്രേ ഉള്ളൂ ,അത് കൊണ്ട് അതൊന്നും വെറുതെ പാഴാക്കി കളയാൻ ഇല്ലത്രെ !കൊറോണക്കുള്ള ടെസ്റ്റ് ഒന്നും നടത്താത്തത് കൊണ്ട് ഏതെങ്കിലും രോഗിക്ക് അസുഖം ഉണ്ടോ എന്ന് അറിയാനും വയ്യ .അപ്പോൾ റിസ്ക് എടുക്കുക എന്നത് മാത്രമേ വഴിയുള്ളൂ .

ഒക്കെ കേൾക്കുമ്പോൾ വിഷമമാണ് .അനിയത്തിയും അവിടെയാണ് .
പുരോഗമന വികസിത രാജ്യങ്ങൾ എന്ന് അറിയപ്പെടുന്ന ഇടങ്ങളിലെ അവസ്ഥയാണ് ഇത് .പൗരൻറെ ആരോഗ്യവും ജീവനും മുകളിൽ ലാഭം എന്ന മാർക്കറ്റ് നിയമം സ്ഥാപിക്കുന്ന ഇടങ്ങളിലൊക്കെ ഇങ്ങനെ തന്നെയേ നടക്കൂ .ഇവിടെയാണ് ജനങ്ങളുടെ ക്ഷേമം സ്‌റ്റേറ്റിന്റെ കടമയായി കണ്ടു ഒരു മഹാമാരിയെ ഉത്തരവാദിത്തത്തോടെ നേരിടുന്ന കേരളം പോലെ ഒരു ചെറിയ സംസ്ഥാനം ലോകത്തിനു തന്നെ മാതൃകയായി നിലകൊള്ളുന്നത് .