റോഡിൽ ആൾക്കൂട്ടം കണ്ടു അവിടെ ഒരാൾ തല താഴ്ത്തി ഇരിക്കുന്നു നാട്ടുകാർ വെള്ളം ആണെന്ന് പറയുന്നു എനിക്ക് സംശയം തോന്നി അയാളെ ആശുപത്രിയിൽ എത്തിച്ചു ശേഷം അറിഞ്ഞത് കണ്ണ് നിറച്ചു

EDITOR

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ആദ്യാനുഭവമായതു കൊണ്ട് പറയാതിരിക്കാനും വയ്യ. ഇക്കഴിഞ്ഞ സെപ്റ്റംബർ 24ാം തിയ്യതി ഞായറാഴ്ച്ച ഡ്യൂട്ടിയിലായിരുന്നു .ഉച്ചയൂണിന് രണ്ടര മണി കഴിഞ്ഞാണ് ഇറങ്ങിയത്. കല്ലംപാറയിൽ ഉമ്മയുടെ അടുത്തു പോയി. ഊണു കഴിഞ്ഞ് 3 മണിയോടെ രാമനാട്ടുകര വഴി പോകേണ്ട അത്യാവശ്യത്തിന് വീട്ടീന്ന് ഇറങ്ങി. കല്ലം പാറ – രാമനാട്ടുകര റോഡിലൂടെ കുറച്ചു ദൂരം ചെന്നപ്പോൾ റോഡരികിൽ ചെറിയ ഒരു ആൾക്കൂട്ടം കണ്ടു. ടൂ വീലർ സൈഡാക്കി നിർത്തി ഞാനും ചെന്നു നോക്കി. Hero Honda യുടെ മോട്ടോർ സൈക്കിളിൽ ഇരുന്ന് ഒരാൾ ആടിയാടി മോട്ടോർ സൈക്കിളിന്റെ ടാങ്കിന് മുകളിലേക്ക് മുഖം കുനിഞ്ഞ് പോയിക്കൊണ്ടിരിക്കുന്നു. കൂട്ടം കൂടി നിന്നവർ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നു. ഒരു കൂട്ടർ ഫറോക്ക് സ്റ്റേഷനിലേക്ക് വിളിക്കുന്നു. PRO യെ വിളിക്കുന്നു. നിരന്തരം വിളി തുടരുകയാണ്. ഇയാൾ നല്ല പൂസാണ് …. തണ്ണിയടിച്ചിട്ട് വണ്ടി ഓടിക്കാൻ വയ്യാതെ ഇരിക്കുകയാണ്. തൊട്ടടുത്ത് നിന്ന് വിളിച്ച് നോക്കി. യാതൊരു പ്രതികരണവുമില്ല. ഫറോക്ക് സ്റ്റേഷന്റെ വണ്ടി വന്നാൽ അയാളെ ഏല്പിക്കണം. ഇങ്ങനെ പൂസായി വണ്ടി ഓടിച്ചതിന് കേസ് എടുക്കണം. കഴിയുമെങ്കിൽ ഇന്നു രാത്രി തന്നെ കോടതി അയാളെ തൂക്കി ക്കൊല്ലാൻ വിധിക്കണം.

അവിടെ കൂടിയവരുടെ ആവശ്യം അതു മാത്രമായിരുന്നെന്ന് അഭിപ്രായ പ്രകടനത്തിൽ നിന്നും എനിക്ക് മനസ്സിലായി എനിക്ക് എന്തോ പന്തികേട് തോന്നി. മദ്യത്തിന്റെ മണമൊന്നും അടുത്തു നിന്നപ്പോ കിട്ടിയില്ല. അവിടെ കൂടി നിന്നവരോട് ഞാൻ, ഒരു ഓട്ടോ റിക്ഷ വിളിച്ചു തരാൻ അഭ്യർത്ഥിച്ചു. വലിയ ആവേശമൊന്നും കണ്ടില്ല. ഭാഗ്യത്തിന് കല്ലംപാറ ഭാഗത്തു നിന്നും ഒരു ഓട്ടോ വന്നു. ഓടിച്ചെന്ന് ഓട്ടോക്കാരനോട് , അവശനായ ഇയാളെ ശിഫാ ഹോസ്പിറ്റലിൽ എത്തിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. കൂടി നിന്നവരോട് തെല്ലുച്ചത്തിൽ ഇയാളെ ഒന്ന് ഓട്ടോയിൽ കയറ്റാൻ സഹായിക്കണമെന്നും, ഞാൻ കൂടെ പൊയ്ക്കോളാം എന്നും പറഞ്ഞു ഭാഗ്യം ! എല്ലാവരും കൂടി അയാളെ താങ്ങിപ്പിടിച്ച് ഓട്ടോയിൽ കയറ്റിത്തന്നു ..അയാളുടെ ഫോണും പേഴ്സും ആരോ എന്നെ ഏല്പിച്ചു. ഒന്നു രണ്ടു പേർ വന്ന് , അവർക്ക് പോയിട്ട് അത്യാവശ്യ കാര്യങ്ങളുണ്ട്. കൂടെ വരാൻ പ്രയാസം പറഞ്ഞ് തിരിച്ചു പോയി …ഓട്ടോ യുടെ പിന്നാലെ ഞാനും ആശുപത്രിയിലേക്ക് വിട്ടു. കാഷ്വാലിറ്റിയിൽ ചെന്ന് നഴ്സുമാരെ വിവരം ധരിപ്പിച്ചു. അവരെല്ലാം ഓടിപ്പാഞ്ഞ് നടന്ന് അയാൾക്ക് പ്രഥമ ശുശ്രൂഷ നൽകാനുള്ള തത്രപ്പാടിലായി. ബെഡ്ഡിൽ കിടന്ന് അയാൾ വലിയ ശബ്ദത്തോടെ ഛർദ്ദിക്കുന്നു. നഴ്സുമാർ പാത്രം പിടിച്ചു കൊടുക്കുന്നു. മദ്യപിച്ചതൊന്നുമല്ല. സ്ട്രോക്കിന്റെ ലക്ഷണങ്ങൾ കാണുന്നു കൂട്ടത്തിൽ ഉള്ള ഒരു നഴ്സ് പറയുന്നതു കേട്ടു. ഞാൻ വേഗം ഫറോക്ക് സ്റ്റേഷനിലേക്ക് വിളിച്ചു .അധികം വൈകാതെ സൈഫുള്ള സാറും 2 പോലീസുകാരും ആശുപത്രിയിൽ എത്തി.

പിന്നെ ഞങ്ങളെല്ലാവരും കൂടി അയാളുടെ ഫോണിൽ നിന്നും പല നമ്പറുകളിലേക്കും വിളിച്ചു. ഭാഗ്യത്തിന് ഒന്നു രണ്ടു പേരെ കിട്ടി. അപ്പോഴാണ്, മുക്കത്തക്കടവ് തിരുത്തിയിലെ School Bus ലെ ഡ്രൈവർ ആണ് അയാളെന്ന് മനസ്സിലായത്. ആരോഗ്യ ഇൻഷുറൻസ് കാർഡ് പേഴ്സിൽ ഉണ്ടായിരുന്നു. കൃഷ്ണകുമാർ എന്നാണ് പേര്. ഒരു ഫോൺ നമ്പറും കണ്ടു. അത് ഡയൽ ചെയ്തു നോക്കി. ശെരിയാണ്. ഏതായാലും അധികം വൈകാതെ അയാളുടെ ബന്ധുവും പരിചയക്കാരനും എത്തി. മെഡിക്കൽ കോളേജിലേക്ക് ആംബുലൻസിൽ കൊണ്ടുപോയി. സന്ധ്യ കഴിഞ്ഞ്, രണ്ടും കൽപ്പിച്ച് ഞാൻ അയാളുടെ നമ്പറിൽ വിളിച്ചു. കൃഷ്ണ കുമാറിന്റെ ബന്ധുവാണോന്ന് ചോദിച്ചപ്പോൾ, കൃഷ്ണകുമാർ തന്നെയാണ് സംസാരിക്കുന്നത് എന്ന് അയാൾ പറഞ്ഞു. ഹാവൂ… ചെറിയ ഒരു ആശ്വാസം തോന്നി. ബോധമില്ലാതെ കിടന്ന ആളാണ്. നെഞ്ചു വേദന വന്നപ്പോൾ വണ്ടി സൈഡാക്കിയതാണ് പിന്നെ ഒന്നും ഓർമ്മയില്ല. മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് സ്ഥല കാല ബോധം വന്നത് … അയാൾ പറയുകയായിരുന്നു. തൊട്ടു മുന്നിൽ ഡോക്ടർ ഉണ്ട്. ഒന്നു ഡോക്ടറുടെ അടുത്ത് കൊടുക്കട്ടെ യെന്ന് ചോദിച്ചു. ഡോക്ടർ ഉണ്ടായ കാര്യങ്ങൾ ചോദിച്ചു. ഞാൻ പറഞ്ഞു. ചെറിയ ബ്ലോക്കിന്റെ പ്രശ്നം ഉണ്ട്. ടെസ്റ്റുകൾ നടത്തട്ടെ ….നമുക്ക് നോക്കാം എന്നും പറഞ്ഞ് ഫോൺ വെച്ചു. തൊട്ടടുത്ത 2 ദിവസങ്ങളിലും ഞാൻ അയാളെ വിളിച്ചു .

നെഞ്ചു വേദന കുറവുണ്ടെന്നും സുഖമുണ്ടെന്നും വൈകിട്ട് Discharge ആണെന്നും, ചെറിയ ബ്ലോക്കിന് മരുന്നു കഴിച്ചാ മതിയെന്നു ഡോക്ടർ പറഞ്ഞെന്നും അയാൾ പറഞ്ഞു. ഇന്ന് 29.9.2023 തിയ്യതി തിരുത്തി സ്കൂളിലെ ഒരു സ്റ്റാഫിനെ ഞാൻ വിളിച്ചു. 2 ദിവസമായി കൃഷ്ണകുമാർ ജോലിക്ക് വരുന്നുണ്ടെന്നും, ഇപ്പോ കുഴപ്പങ്ങളൊന്നുമില്ലെന്നും പറഞ്ഞു കേട്ടപ്പോ സന്തോഷമായി നേരം പുലരുമ്പോൾ ഒരു ചായ കുടിച്ച് Nicardia 20 mg ( BP യുടെ ഗുളികയും ) വിഴുങ്ങി ജോലിത്തിരക്കിലേക്ക് ഓടിപ്പോവുന്ന എന്നെപ്പോലെയുള്ളവരും, പലതരം അസുഖങ്ങൾക്ക് മരുന്നു കഴിക്കുന്ന സഹോദരൻമാരും വഴിയരികിൽ ഒന്നു വീണു കിടന്നാൽ, മദ്യത്തിന്റെ പുറത്താണെന്നും പറഞ്ഞ് ചാപ്പ കുത്താതെ, തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കാൻ സന്മനസ്സ് കാണിച്ചാൽ, ഡോക്ടർ പരിശോധിക്കുമ്പോൾ അറിയാലോ മദ്യമാണോ, കഞ്ചാവാണോ, MDMA യാണോ അതോ രോഗമാണോ എന്നൊക്കെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്ന് പ്രതിജ്ഞയെടുത്തിട്ടാണ് അഭിമാനത്തോടെ കാക്കിയണിഞ്ഞത് അമ്പത്താറു വരെയല്ല…. ആയുസും ആരോഗ്യവും ഉള്ള കാലം വരെ
Hajira,
SCPO, Bepore Police Station.
Kerala Police,