ഡിവോഴ്സ് പേപ്പർ കൈപ്പറ്റിയ ശേഷം ഞാൻ നേരിടുന്ന സ്ഥിരംചോദ്യം തന്നെ ഞാൻ കല്യാണം കഴിച്ചോട്ടെ ചെറുമക്കൾ വരെയുള്ള മധ്യവയസ്ക്കർ ആയിരിക്കും കൂടുതൽ

EDITOR

ഡിവോഴ്സ് പേപ്പർ കൈപ്പറ്റിയ അന്ന് മുതൽ ദാ ഈ നിമിഷം വരേയും ഞാൻ നേരിടുന്ന സ്ഥിരം ചോദ്യം
തന്നെ ഞാൻ കല്യാണം കഴിച്ചോട്ടെ”?ചിലപ്പോഴൊക്കെ ചോദ്യകർത്താവ് ചെറുമക്കൾ വരെയുള്ള മധ്യവയസ്ക്കൻ ആയിരിക്കും, മറ്റു ചിലപ്പോൾ പൊടി മീശ പോലും വളരാത്ത നാട്ടുകാരൻ പയ്യൻ, അതുമല്ലെങ്കിൽ സ്വന്തം ഭാര്യയെ ഉറക്കി കിടത്തിയിട്ട് എന്നോടുള്ള “ആത്മാർത്ഥ ” സ്നേഹം കാണിക്കുന്ന നവവരൻ.ആരായാലും പോയാൽ ഒരു വാക്ക്, കിട്ടിയാൽ കുറച്ച് നേരത്തേക്ക് നീണ്ടു നിൽക്കുന്ന ഒരു ഓൺലൈൻ സുഖം.അതിനപ്പുറം ഏത് ആണായി പിറന്നവൻ ആണ് എനിക്ക് വേണ്ടി ഇത്ര വിതുമ്പുന്നത്?
ഞാൻ ഈ പോസ്റ്റ്‌ ഇടാനുള്ള കാരണം ചുവടെ ചേർക്കുന്നു ഇന്നലെ എന്റെ മോളുടെ ഡാൻസിന്റെ അരങ്ങേറ്റം ആയിരുന്നു. സ്റ്റേജിൽ കയറുന്നതിനു തൊട്ടു മുമ്പ് മോളെ ചേർത്ത് ഞാൻ ഒരു സെൽഫി എടുത്തു. ശേഷം ഞാനത് ഫെയിസ് ബുക്കിലെ ഒരു പ്രമുഖ ഗ്രൂപ്പിൽ അപ്‌ലോഡ് ചെയിതു. പ്രോഗ്രാമൊക്കെ കഴിഞ്ഞു വീട്ടിൽ ചെന്നു ഫെയിസ് ബുക്ക്‌ നോക്കിയപ്പോൾ അതിനു താഴെ ഒരു “പ്രമുഖന്റെ” കമന്റ്.

ഇതിപ്പോൾ അമ്മയെ ആദ്യം അരങ്ങേറ്റം ചെയ്യണോ അതോ മോളെ ആദ്യം ചെയ്യണോ? രണ്ടിനും ഇജ്ജാതി സ്ട്രക്ച്ചർ. ആകെ കൺഫ്യൂഷൻ ആയല്ലോഎന്തായാലും സ്റ്റേജ് എന്റെ വക ഫ്രീവെറും 9 വയസ്സുള്ള എന്റെ മോളേയും എന്നേയും ചേർത്തിട്ട കമന്റ് ആണിത്. ആളുകൾ കേറി മേയാൻ തുടങ്ങിയപ്പോഴേക്കും മൂപ്പര് ആ കമന്റ് ഡിലീറ്റ് ആക്കിയെന്നു മാത്രമല്ല, അക്കൗണ്ട് തന്നെ റിമൂവ് ചെയ്‌തു.ഒരുപാട് വർഷത്തിന് ശേഷം ആയോണ്ട്, ഫിൽറ്ററിട്ട പ്രൊഫൈൽ പിക്ചറും ഫുൾ പേരും കണ്ടപ്പോൾ എനിക്ക് ആദ്യം ആളെ മനസ്സിലായില്ലെങ്കിലും പിന്നീട് ആളെ തിരിച്ചറിഞ്ഞു. ഹിറ്റ്ലറിലെ സോമനെ പോലെ രണ്ടെണ്ണം അടിച്ചിട്ടിരുന്നപ്പോൾ ഇട്ട കമന്റ് ആവും.എന്തായാലും “ഡിവോഴ്സ്ഡ് വുമൺ” എന്നാൽ ഒന്ന് എറിഞ്ഞു നോക്കാൻ പറ്റിയ മാവ് ആണെന്ന് ധരിച്ചു വെച്ചിരിക്കുന്ന “ചില ” പിതാവിന് മുമ്പ് ഭൂജാതൻ ആയ മക്കളോട് എനിക്ക് പറയാൻ ഉള്ളത്,ഡിവോഴ്സ് എന്ന തീരുമാനം കൈക്കൊള്ളുന്നത് മുതൽ, മാസങ്ങൾക്കു ശേഷം ആ പേപ്പർ തന്റെ കയ്യിൽ കിട്ടുന്ന ദിവസം വരെയുള്ള ഒരു കാലയളവ് ഉണ്ട്. ആ കാലയളവിൽ ആ സ്ത്രീ ആർജിക്കുന്ന കരുത്തിന്റേയും ആത്മവിശ്വാസത്തിന്റേയും കണ്ണുനീരിന്റേയും സഹന ശക്തിയുടേയും തട്ട് എടുത്താൽ നിന്റെയൊക്കെ ആണത്തം പേരിനു പോലും പൊങ്ങില്ല.

കൂട്ടുകാരികൾക്കിടയിൽ എനിക്കൊരു വിളിപേരുണ്ട്, പാവങ്ങളുടെ മാധവികുട്ടി. വല്യ എഴുത്തുകാരി ആയത് കൊണ്ടു ചാർത്തി തന്നതല്ല ഈ ഓമനപേര്. വിഷയം ഏത് ആയാലും സദാചാര ഓൺലൈൻ ജഡ്ജിമാരെ പേടിച്ച്, അക്ഷരങ്ങൾ വിഴുങ്ങാത്തത് കൊണ്ടുള്ള ധീരതയ്ക്ക് കിട്ടിയതാണ്.അയൽവക്കത്തെ പയ്യൻ’ ഇമേജുള്ള സീരിയൽ നടൻ മുതൽ സ്ത്രീകളെ അടച്ച് ആക്ഷേപിക്കുന്ന പൊളിറ്റീഷ്യൻ കിംഗ് വരെ, സൂര്യൻ അസ്തമിച്ചാൽ ഇഷ്ടപ്പെട്ട പൊസിഷനും ഇട്ടേക്കുന്ന കളറും ചോദിച്ചു ഇൻബോക്സിൽ കുറുകാറുണ്ട്. ബ്ലോക്ക് ആക്കിയാൽ ഒരു പക്ഷെ എനിക്ക് സ്വയം രക്ഷ തൽക്ഷണം നേടാം. പക്ഷെ, ഒരിക്കലും രണ്ടാമതൊരു പെണ്ണിന്റെ അടുത്ത് പോവാനുള്ള ഭയം അവന് അതിൽ നിന്നും ഉണ്ടാവില്ല. അതിനുത്തരം പച്ചക്കു പറഞ്ഞാൽ, സമൂഹം അറിയത്തക്ക വിധത്തിൽ തൊലിയൂരി വിടുക എന്നത് തന്നെയാണ്.
“ഇവളെയൊക്കെ കളഞ്ഞവന്മാര് എന്ത് പോങ്ങൻമാരാ? ഇജ്ജാതി ഐറ്റം, ഒന്നും കളയാനില്ല. പക്കാ വൈഫ് മെറ്റീരിയൽ

സദാചാരകുരു ഇത് കേട്ട് ആർക്കും പൊട്ടേണ്ട. കാരണം ഇതിനപ്പുറം, ഞാൻ ഉൾപ്പെടുന്ന ഡിവോഴ്സ്ഡ് സ്ത്രീകളെ കുറിച്ചു പറയുന്ന ആൺ വർഗം ഉണ്ട്.നല്ല അന്തസ്സായി സ്ത്രീകളോട് പെരുമാറുന്ന പുരുഷ സുഹൃത്തുക്കൾക്കു കൂടി ഇത്തരം ചെറ്റകൾ അപമാനം ആണ്. രാത്രി 10 മണിക്ക് ശേഷം ഒന്ന് ഓൺലൈനിൽ കണ്ടുപോയാൽ മൂത്ത് നിൽക്കയാണെന്നാണ് പലരുടേയും വെപ്പ്. ഇത് ഞങ്ങൾ ഡിവോഴ്സ്ഡ് ആയ സ്ത്രീകൾക്ക് മാത്രമല്ല ബാധകം, പ്രവാസികൾ ആയ ലക്ഷ കണക്കിന് ഭാര്യമാരുടേയും, ഭർത്താവ് അകാലത്തിൽ മരിച്ചിട്ടും മക്കൾക്ക് വേണ്ടി ജീവിക്കുന്ന ഓരോ അമ്മമാരുടേയും, ഓരോ പെങ്ങൾമാരുടേയും കൂടി കഥയാണ്. രണ്ടു ശരീര ഭാഗങ്ങൾ തമ്മിൽ കൂട്ടിമുട്ടിച്ചാൽ കിട്ടുന്ന ചൂട് അല്ല ഞങ്ങൾക്ക് ഒരു പുരുഷനിൽ നിന്നും വേണ്ടത്, സഹജീവി എന്ന പേരിൽ ഒരു പരിഗണന. അത് മാത്രം മതി. കൂട്ടത്തിൽ “സിമ്പതി “യുടെ പേരിലെ പരിചരണം ആരിൽ നിന്നും വേണ്ടേ വേണ്ട എന്റേത് ഒരു പ്രണയ വിവാഹം ആയിരുന്നു. അത് കൊണ്ട് തന്നെ വിവാഹ ജീവിതത്തിൽ സംഭവിച്ച താഴപിഴകളിൽ എനിക്ക് ഒന്നിനോടും പരിഭവം ഇല്ല, പരിഭവിക്കാൻ തക്ക അർഹതയും എനിക്കില്ല. നൃത്തം എന്റെ ജീവൻ ആയിരുന്നു. അദ്ദേഹത്തിന് വേണ്ടി ആ കല ഞാൻ ഉപേക്ഷിച്ചു, കൂട്ടത്തിൽ പലതും.

മനസ്സിലാക്കേണ്ടവ മനസ്സിലാക്കേണ്ട സമയത്ത് സ്വായത്തമാക്കാൻ കഴിയാത്തതാണ് അദ്ദേഹവുമായുള്ള ബന്ധത്തിൽ എനിക്ക് സംഭവിച്ച ഏറ്റവും വല്യ തെറ്റ്. പ്രസവ മുറിയിൽ ഞാൻ പ്രാണവേദന കൊണ്ട് പുളയുമ്പോൾ അദ്ദേഹം എന്റെയൊരു സഹപാഠിയുമായി കിടപ്പറ പങ്കിടുക ആയിരുന്നു. ഒരു ഗർഭിണിയുടെ ഏറ്റവും മനോഹരവും പവിത്രവുമായ ശരീര ഭാഗം അവളുടെ ഉദരം ആണ്. താൻ ഒരു അമ്മ ആകാൻ പോകുന്നു എന്ന് സമൂഹത്തോട് അവൾ വിളിച്ചു പറയുന്നത് ആ നിറ വയർ കാട്ടിയാണ്. എന്നാൽ സിസേയറിയത്തിന് ശേഷമുള്ള എന്റെ ഉദരത്തിലെ തുന്നികെട്ടലുകൾ കാണുന്നത് പോലും അദ്ദേഹത്തിന് എന്നിൽ അരോചകം ഉളവാക്കി. എന്തിനേറെ പറയുന്നു, സിസേറിയത്തിനു ശേഷമുള്ള എന്റെ വയറ്റിൽ വെറുപ്പോടെ എത്രയോ തവണ അദ്ദേഹം കാർക്കിച്ചു തുപ്പിയിട്ടുണ്ട്.മറ്റൊരു ദിവസം കുഞ്ഞിന് മുലയൂട്ടി കൊണ്ടിരുന്ന എന്റെ ഇരു കാൽപാദങ്ങളിലും, അദ്ദേഹം മദ്യപിച്ചു വന്നിട്ട് മുള്ള് ആണികൾ അടിച്ചു കയറ്റിയിട്ടുണ്ട്. എന്റെ മോൾക്ക് വേണ്ടി ആ വേദന വരെ കടിച്ചമർത്തി ഞാൻ ഇരുന്നിട്ടുണ്ട്. പട്ടിണിയും ദാരിദ്ര്യവും വേട്ടയാടിയപ്പോൾ വരുമാന മാർഗത്തിനായി കുട്ടികളെ പഠിപ്പിക്കാൻ വീണ്ടും ചിലങ്ക അണിഞ്ഞതിനു അദ്ദേഹം തന്ന ശിക്ഷ. ഇതിനപ്പുറം അദ്ദേഹത്തെ വിശേഷിപ്പിക്കാൻ എനിക്ക് വാക്കുകൾ ഇല്ല. പക്ഷെ ഒരു കാര്യത്തിൽ അദ്ദേഹത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നു. വെറും 22 വയസ്സിനുള്ളിൽ ജീവിതം പഠിപ്പിച്ചു തന്നതിന്, കരുത്തും തന്റേടവും ആത്മവിശ്വാസവും ഉള്ള പെണ്ണ് ആക്കി എന്നെ മാറ്റിയതിന്.
നന്ദി

എനിക്ക് അറിയാം ഒരു പെണ്ണായ എനിക്ക് ഒരിക്കലും ഒരു അച്ഛന്റെ സ്ഥാനം അലങ്കരിക്കാനാവില്ല, പക്ഷെ ആ തോന്നൽ എന്റെ മോളിൽ ഉടലെടുക്കാത്തടത്തോളം കാലം ഞാൻ എന്ന അമ്മയുടെ വിജയമാണത്.
സഹപാഠികളൊക്കെ അച്ഛനെ കുറിച്ച് വാ തോരാതെ സംസാരിക്കുമ്പോൾ എന്റെ മോളുടെ മനസ്സ് വിങ്ങുന്നുണ്ടാവാം. പക്ഷെ അവൾ അദ്ദേഹത്തെ കുറിച്ച് ഒരക്ഷരം എന്നോട് ഇത് വരെയും ചോദിച്ചിട്ടില്ല എന്നതാണ് സത്യം.ഇന്നെനിക്ക് ആറക്ക ശമ്പളം ഉണ്ട്.അത് കൂടാതെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ക്ലാസിക്കൽ ഡാൻസറുമാണ്.22 ആം വയസ്സിൽ അദ്ദേഹത്തോടുള്ള വാശിയിൽ നേടി എടുത്തത് തന്നെയാണ് ഇന്നെന്റെ സൗഭാഗ്യങ്ങൾ എല്ലാം.ഇനിയൊരു വിവാഹം കഴിക്കില്ല എന്ന ശപഥം ഒന്നും ഞാൻ എടുത്തിട്ടില്ല. എന്റെ മോളുടേത് ഒരു പ്രണയ വിവാഹം ആണെങ്കിൽ അതിനെ ഞാൻ സപ്പോർട്ടും ചെയ്യും. എന്റെ വിധി എന്റേത് മാത്രമാണ്. വഴി പിഴച്ചു നടക്കുന്ന ഏതാനും ഡിവോഴ്സ്ഡ് സ്ത്രീകളേയും എനിക്ക് അറിയാം, അത് കൊണ്ട് ഞാൻ ഉൾപ്പെടുന്ന സ്ത്രീ വർഗ്ഗത്തെ വെള്ള പൂശി ഭദ്രമായി ഒരിടത്തു പ്രതിഷ്ഠ ചെയ്യുകയല്ല. ആയതിനാൽ ഒറ്റയ്ക്ക് ജീവിക്കുന്ന ഏത് പെണ്ണിനേയും കേറി അങ്ങ് മേയാം എന്നൊരു ധാരണ ഉണ്ടേൽ അത് അങ്ങ് മാറ്റി വെക്കണം.ഓൺലൈനിൽ കിടന്നു തെറി പറയാനോ, നിന്റെ വീട്ടിൽ ഉള്ളവരോടും ഇങ്ങനാണോ പറയുന്നത്? തുടങ്ങിയ ക്‌ളീഷേ ഡയലോഗ് ഒന്നും എനിക്ക് വശമില്ല.നേരെ വാ നേരെ പോ.

എന്റെ പരിമിതമായ അറിവിൽ കമന്റ് ഇട്ട “പ്രമുഖൻ” വിവാഹിതനും, 8 വയസ്സുള്ള ഒരു മോളുടെ അച്ഛനും ആണ്.എന്ന് വെച്ച് അയ്യാളുടെ ഭാര്യ, കരിയർ, അമ്മ, മകൾ തുടങ്ങിയ സെന്റിമെന്റ്സ് ഒന്നും എനിക്കില്ല. അച്ഛനില്ലാതെ 7 വർഷമായി ഒരു കുഞ്ഞിനെ പോറ്റുന്ന ഞാൻ അവരെക്കാൾ ഇച്ചിരി അർഹത അർഹിക്കുന്നു എന്ന് കൂട്ടിക്കോളൂ. ചോദിക്കാനും പറയാനും ഞങ്ങൾക്ക് ഞങ്ങൾ മാത്രമേ ഉള്ളൂ എന്ന പൂർണ ബോധ്യം ഉണ്ട്. ഈ മാന്യന്റെ തനി സ്വരൂപം ഇന്ന് ഞാൻ സമൂഹത്തിന് മുമ്പിൽ കാട്ടി കൊടുത്തില്ലെങ്കിൽ ആ 8 വയസ്സായ മോളോട് ഞാൻ കാണിക്കുന്ന ഏറ്റവും വല്യ അപരാധം ആയിരിക്കും അത്. സ്വന്തം അച്ഛൻ മകളെ പീഡിപ്പിച്ചെന്ന വാർത്ത കേൾക്കാൻ ഇട വരരുത്. എവിടയോ ഉള്ള 9 വയസുള്ള പെൺകുട്ടിയുടെ ശരീരം അവനിൽ കാമം ഉണർത്തി എങ്കിൽ, ഒരേ റൂമിലെ സ്വന്തം മോളോടും അത് കാണിക്കുന്ന ദൂരം വിദൂരമല്ല.
കിട്ടേണ്ടത് കിട്ടിയില്ലെങ്കിൽ, അഹങ്കാരി.നോ” പറയേണ്ടടത്ത് കരണകുറ്റി അടിച്ചു പൊട്ടിച്ചാൽ പോക്ക് കേസ്.
റീൽസിൽ ഏതേലും പ്രണയ രംഗം ചെയ്താൽ മുട്ടി നിൽക്കുന്നവൾ.രാത്രി 10 മണി കഴിഞ്ഞ് ഓൺലൈനിൽ വന്നാൽ ഹോട്ട് സാധനം.

ഇവയൊക്കെ അലങ്കാരത്തിന് സമൂഹം എനിക്ക് ചാർത്തി തന്ന “കിരീടം” ആണെങ്കിൽ ഞാൻ അത് അഭിമാനത്തോടുകൂടി കൊണ്ട് നടക്കുന്നു ഇത്രയും ഞാൻ ടൈപ്പ് ചെയ്തത് എന്റെ പോസ്റ്റിന് കമന്റ് ഇട്ട ആ “പ്രമുഖ”വ്യക്തിയുടെ വീടിന്റ തൊട്ട് മുന്നിലെ റോഡിൽ നിന്നാണ്.ദൃശ്യം 2 സിനിമയിൽ സായ്കുമാർ പറഞ്ഞ പോലെ ഈ കഥയ്ക്ക് മറ്റൊരു ടൈൽ എൻഡ് കൂടിയുണ്ട്.എന്തായാലും കമന്റ് ഇട്ട പ്രമുഖന്റെ മൊബൈലിലേക്ക് ഞാൻ ഒരു കാൾ ചെയ്യുകയാണ്.നമസ്കാരം”അഡ്വകേറ്റ് “ഹരിശ്ചന്ദ്രബാബു” അല്ലേ?
അതേല്ലോ. ആരാണ്?സാർ,ഞാൻ മായ ദർശിനി. ഓർക്കുന്നോ?എനിക്ക് മ്യൂചൽ ഡിവോഴ്സ് വാങ്ങി തന്നത് അങ്ങ് ആയിരുന്നു. ചുരുക്കി പറഞ്ഞാൽ അവിഹിതത്തേയും മൊബൈലിന്റെ ദുരുപയോഗത്തെക്കുറിച്ചും അങ്ങ് എനിക്കും എന്റെ മുൻ ഭർത്താവിനും ഒത്തിരി ഉപദേശങ്ങൾ തന്നിരുന്നു.എന്നിട്ട് രാത്രിയാകുമ്പോൾ ആ കേസ് നോക്കുന്ന വക്കീൽ എന്ന അധികാരത്തിൽ നീ എന്ന പന്ന പൊ ₹#@%& മോൻ എനിക്കിട്ട് കുറേ ഒലിപ്പീര് മെസ്സേജ് അന്ന് ഉണ്ടാക്കി. ഡിവോഴ്സിന്റെ വിധി പറഞ്ഞ ദിവസം ജഡ്ജിയുടെ മുമ്പിൽ വെച്ച്, ഈ കേസ് നോക്കുന്ന വക്കീലിനേക്കാൾ ഭേദം എന്റെ ഭർത്താവ് ആണ് എന്ന് എനിക്ക് പറയണമെന്നുണ്ടായിരുന്നു. പക്ഷെ എന്റെ മുൻ ഭർത്താവിനോടുള്ള വെറുപ്പിൽ ഞാൻ അത് ചെയ്തില്ല.നിന്റെ ശല്യം കാരണം അന്ന് ഞാൻ എന്റെ സിമ്മും മാറ്റി.

പക്ഷെ മോനെ, മായദർശിനി ഇന്നാ പഴയ 22 വയസ്സ്കാരി അല്ല. പക്ഷെ നീ ഇപ്പോഴും ആ പഴയ ഹരി ബാബു തന്നെയാണെന്ന് ഇന്നലെ രാത്രി എനിക്ക് മനസ്സിലായി.ഡിവോഴ്സിന്റെ സമയത്ത് നീ എനിക്ക് അയച്ച മെസ്സേജുകളും ഇന്നലെ നീ ഇട്ട അരങ്ങേറ്റം കമന്റും നിന്റെ ബാർ അസോസിയേഷൻ ഗ്രൂപ്പിലെ ഓരോ മെമ്പേഴ്സിനും ഇപ്പോൾ പോകും.ഇത്രയും പറഞ്ഞ് ഫോൺ കട്ട്‌ ആക്കിയിട്ട് തന്റെ കാറിലെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയ ശേഷം മായദർശിനി തന്റെ മോളോട് പറഞ്ഞുകല്ലൂസേ, ശബരിമലക്ക് അപ്പാപ്പന്റെ കൂടെ പോവാനുള്ള വൃതം നാളെ മുതൽ തുടങ്ങാട്ടോ. തല്ക്കാലം മോൾ ഒരു ചെരുപ്പ് ഊരി കയ്യിൽ പിടിച്ചോണ്ട് അമ്മയുടെ കൂടെ വാ
NB: മായദർശിനിയും ഈ ആർട്ടിക്കിളും ചില സത്യങ്ങൾ പറയാതെ പറഞ്ഞ ഒരു സാങ്കല്പിക കഥ ആണ്
എഴുതിയത് : Darsaraj R Surya