പാസ്സ്‌പോർട്ട് ഓഫീസിലെ പോലീസ് വെരിഫിക്കേഷന് ശേഷം യുവതിക്ക് ഒരു കോൾ വന്നു ശേഷം നടന്നത് കേട്ടുകേൾവി ഇല്ലാത്ത തട്ടിപ്പ് പണം നഷ്ടമായി

EDITOR

പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ച യുവതിയിൽ നിന്നും ഓൺലൈൻ കുറ്റവാളികൾ പണം തട്ടിയെടുത്തു. തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.സംഭവം ഇങ്ങനെ:വിദേശത്തേക്ക് പോകുന്നതിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേണ്ടി നഗരത്തിലെ ഒരു ട്രാവൽ ഏജൻസി വഴി യുവതി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചു. തുടർന്ന് പ്രമാണ പരിശോധനയ്കും, തത്സമയ ഫോട്ടോ എടുക്കുന്നതിനുമായി പാസ്പോർട്ട് സേവ കേന്ദ്രത്തിൽ തൊട്ടടുത്ത ദിവസം തന്നെ ഹാജരാകുന്നതിന് ആവശ്യപ്പെട്ട് സന്ദേശം ലഭിക്കുകയും പ്രസ്തുത ദിവസം യുവതി ഹാജരായി ഒറിജിനൽ രേഖകൾ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പാസ്പോർട്ട് സേവ കേന്ദ്രത്തിൽ നിന്നും അപേക്ഷ പോലീസിനു കൈമാറുന്നതായും, അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മണ്ണുത്തി പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നുമുള്ള അറിയിപ്പ് ലഭിച്ചു.

പിറ്റേന്നു തന്നെ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ നിന്നും പോലീസുദ്യോഗസ്ഥൻ അപേക്ഷകയുടെ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിക്കുകയും പരിശോധന റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.പിറ്റേന്ന്, കൊറിയർ കമ്പനിയിൽ നിന്നാണെന്നു പറഞ്ഞ് ഒരാൾ യുവതിയെ വിളിക്കുകയും, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഡെലിവറി ചെയ്യുന്നതിന്, വിലാസം ഉറപ്പു വരുത്തുന്നതിനുവേണ്ടിയാണെന്നു പറഞ്ഞ് ഒരു ലിങ്ക് മൊബൈൽ ഫോണിലേക്ക് അയച്ചുനൽകുകയായിരുന്നു. മാത്രവുമല്ല, രണ്ടു മണിക്കൂറിനകം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തിരിച്ചയക്കുകയും, റദ്ദാക്കുകയും ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവർ അയച്ചു നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുവാൻ നിർദ്ദേശിച്ചു. യുവതിയുടേത് ഐഫോൺ ആയതിനാൽ അവർ അയച്ചു നൽകിയ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധിച്ചില്ല.

പാസ്പോർട്ട് ഓഫീസിൽ നിന്നുള്ള കൊറിയർ തിരിച്ചയക്കുമെന്നും, പിസിസി റദ്ദാകുമെന്നും അവർ നിരന്തരം ഭീഷണിപ്പെടുത്തുകയും, വീണ്ടും ഒരു ലിങ്ക് അയച്ചു നൽകുകയും അതിൽ ക്ലിക്ക് ചെയ്തതോടെ യുവതിയുടെ ബാങ്ക് എക്കൌണ്ടിൽ നിന്നും പണം നഷ്ടപ്പെടുകയുമായിരുന്നു.ശ്രദ്ധിക്കുക:പാസ്പോർട്ട് ഓഫീസ് സേവനങ്ങൾ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് രജിസ്ത്രേഡ് തപാൽ വഴി മാത്രമാണ് ലഭ്യമാക്കുന്നത്. കൊറിയർ കമ്പനികൾ എന്ന വ്യാജേനയുള്ള ടെലിഫോൺ വിളികളോടും ഭീഷണികളോടും പ്രതികരിക്കരുത്.പാസ്പോർട്ട് സേവ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ബുക്കിങ്ങ്, രേഖകൾ സമർപ്പിക്കൽ എന്നിവ കഴിയുന്നിടത്തോളം നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടർ, മൊബൈൽഫോൺ വഴി മാത്രം ചെയ്യുക. അല്ലെങ്കിൽ വിശ്വസനീയമായ സേവന കേന്ദ്രങ്ങളെ ആശ്രയിക്കുക. വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളിലൂടെ സമർപ്പിക്കുന്ന നിങ്ങളുടെ രേഖകൾ, ഫോട്ടോ, മൊബൈൽഫോൺ നമ്പർ തുടങ്ങിയവ അവരുടെ കമ്പ്യൂട്ടറിൽ ശേഖരിക്കപ്പെടുന്നു. അത് പിന്നീട് ദുരുപയോഗം ചെയ്തേക്കാം.പാസ്പോർട്ട്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയവയുടെ പോലീസ് അന്വേഷണ നിജസ്ഥിതി അറിയുന്നതിന് സന്ദർശിക്കുക. https://evip.keralapolice.gov.in/

വിശ്വസനീയമല്ലാത്ത കേന്ദ്രങ്ങളിൽ നിന്നും അയച്ചു നൽകുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ഇത്തരം ലിങ്കുകൾ വഴി Team Viewer, Anydesk പോലുള്ള വിദൂര നിയന്ത്രണ മൊബൈൽ ആപ്ലിക്കേഷനുകൾ നിങ്ങളുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടുകയും, ബാങ്കിങ്ങ് പാസ് വേഡ്, OTP, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് തുടങ്ങിയ സുപ്രധാന വിവരങ്ങൾ കുറ്റവാളികൾ തട്ടിയെടുക്കുന്നു.ഓൺലൈൻ തട്ടിപ്പുകാരുടെ ഭീഷണികളും പ്രകോപനങ്ങളും നേരിടുമ്പോൾ നിങ്ങളുടെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക.തൃശൂർ സിറ്റി പോലീസ് കൺട്രോൾ റൂം: 0487-2424193എമർജൻസി ടെലിഫോൺ നമ്പർ – 112.ഓൺലൈൻ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുക – 1930.

എഴുതിയത് : തൃശൂർ സിറ്റി പോലീസ്