നിന്റെ വരുമാനം കൊണ്ട് എനിക്ക് നല്ല വസ്ത്രമോ ചെരിപ്പോ വാങ്ങാൻ കഴിയുമോ ഇടിവെട്ടേറ്റപോലായി ഞാൻ ശേഷം അവൾ പറഞ്ഞതാണു അതിലേറെ ഞെട്ടിച്ചത്

EDITOR

എന്റെ കണ്ണുകളിൽ നോക്കി അവൾ പറഞ്ഞു “യെസ്.എനിക്ക് നിന്നെ ഇഷ്ടമാണ്. ഒരുപാടിഷ്ടം.നിന്റെ കൂടെ ഇറങ്ങി വരാനും ഞാൻ തയ്യാറാണ്. പക്ഷേ നിനക്ക് കിട്ടുന്ന വരുമാനം കൊണ്ട് എനിക്ക് നല്ല വസ്ത്രങ്ങളോ, ഒരു ജോഡി ചെരിപ്പോ വാങ്ങിച്ചു തരാൻ കഴിയുമോ ഇടിവെട്ടേറ്റതു പോലെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.കഫ്റ്റീരിയയിലെ എസിയുടെ കുളിർമയിലും ശരീരത്തിൽ വിയർപ്പു തുള്ളികൾ പൊടിഞ്ഞു.നാവ് വറ്റി വരണ്ടു.നിമ്മീ നീയി പറയുന്നത്?വിറയർന്ന ശബ്ദത്തിൽ ഞാൻ ചോദിച്ചു.പഠനത്തിൽ മാത്രം ശ്രദ്ധിച്ചു നടന്ന എന്റെ പുറകെ നടന്ന് നീയെന്റെ മനസ്സ് കീഴടക്കിയത് ഇതിനു വേണ്ടിയായിരുന്നോ.കഴിഞ്ഞ ഒരു വർഷമായി ഞാനില്ലാതെ ഒരു ജീവിതമില്ലെന്ന് നീ പറഞ്ഞത് ഇങ്ങനെയൊരു മുഹൂർത്തത്തിന് വേണ്ടിയായിരുന്നോ.നമ്മൾ നെയ്ത സ്വപ്‌നങ്ങൾ.നമ്മളുടെ മോഹങ്ങൾ.അതെല്ലാം വീൺ വാക്കുകൾ ആയിരുന്നോ.സ്വപ്‌നങ്ങൾ മണ്ണാങ്കട്ട. നിഖിൽ ബി പ്രാക്ടിക്കൽ.നമ്മൾ തമ്മിൽ പ്രണയത്തിൽ ആയിരുന്നു.സത്യം തന്നെ.പക്ഷേ അതെല്ലാം ക്യാമ്പസ്സിൽ.ഞാനതിനെ തമാശയായെ കണ്ടിട്ടുള്ളു .

കാണാൻ കൊള്ളാവുന്ന ഒരുവനെ ലവർ ആക്കുക എന്നത് ഏത് പെണ്ണിന്റെയും സ്വപ്നമാണ്.ഞാനും അതേ ചെയ്തുള്ളു.ഇനിയിപ്പോൾ ജീവിതത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമാണ്.നമ്മുടെ രണ്ടു പേരുടെയും ലൈഫ് സ്റ്റൈൽസ് തമ്മിൽ ഒരിക്കലും ചേരില്ല.ഡാഡിയുടെ ഫ്രണ്ടിന്റെ മകനുമായി നേരത്തെ തന്നെ എന്റെ വിവാഹം പറഞ്ഞു വച്ചിരിക്കുന്നതാണ്.നമ്മുടെ റിലേഷനും അവനറിയാം. ഞാൻ വിവാഹം കഴിഞ്ഞ് അവന്റെയൊപ്പം സ്റ്റേറ്റ്സിലേക്ക് പോകും. മേലാൽ പ്രണയമെന്നും പറഞ്ഞു എന്നെ കാണാൻ വരരുത്. ഇനി വല്ല പ്രതികാരം ചെയ്യാനാണ് ഭാവമെങ്കിൽ എന്റെ ഡാഡിയെ നിനക്കറിയാമല്ലോ. നിന്റെ കുടുംബം കുളം തൊണ്ടിക്കും.അപ്പൊ ഗുഡ്ബൈ. കോഫിയുടെ കാശ് ഞാൻ കൊടുത്തേക്കാം ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവൾ നടന്നു പോകുന്നത് നോക്കി ഞാൻ നിന്നു.
രണ്ട്

നിഖിൽ എന്താ ആലോചിക്കുന്നത്.കുറെ നേരമായല്ലോ ഈ ലോകത്തൊന്നും അല്ലെന്നു തോന്നുന്നുഅരുണിമയുടെ സംസാരമാണ് ചിന്തകളിൽ നിന്നുണർത്തിയത്.ഞാനിന്ന് നിമ്മിയെ കണ്ടു അയാൾ മെല്ലെ പറഞ്ഞുഎവിടെ വച്ച്?”പുള്ളിക്കാരി സ്റ്റേറ്റ്സ്സിൽ അല്ലേ. നാട്ടിൽ വന്നോ?സ്റ്റേറ്റ്സിൽ ഒന്നും പോയില്ല. ആ വിവാഹം നടന്നില്ല. ഷെയർ മാർക്കറ്റിലെ തകർച്ച അവളുടെ അച്ഛന്റെ ആത്മഹത്യയിൽ കൊണ്ടു ചെന്നെത്തിച്ചു.കടക്കാരുടെ ശല്യവും സാമ്പത്തീക പരാധീനതയും ബന്ധുക്കളെയെല്ലാം അകറ്റി. അമ്മയും ഇളയ സഹോദരിയുമായി വാടക വീട്ടിലേക്ക് മാറി.ഏതൊക്കെയോ ഐടി കമ്പനികളിൽ ജോലിക്ക് കയറി. പക്ഷേ ജീവിത പ്രാരാബ്ധങ്ങൾ മൂലമുള്ള ഏകാഗ്രതയില്ലായ്മ മൂലം എങ്ങും ഉറച്ചു നിൽക്കാൻ കഴിഞ്ഞില്ല.ഇതിനിടയിൽ നാട്ടിലുള്ള ഒരാളുമായി വിവാഹം നടന്നു. അയാളാണെങ്കിൽ മുഴുക്കുടിയൻ. ഇല്ലാത്ത ദുഃശീലങ്ങൾ ഒന്നുമില്ല.ഒരു കുട്ടിയുണ്ടായി കുറച്ചു നാൾ കഴിഞ്ഞപ്പോൾ വേറെ ഏതോ പെണ്ണിന്റെ കൂടെ പോയി.ഈയിടെ അനുജത്തി ആരുടെയോ കൂടെ ഇറങ്ങിപ്പോയി. ഇപ്പോൾ അമ്മയുടെയും കുഞ്ഞിന്റെയുമൊപ്പം ചെറിയൊരു വാടകവീട്ടിൽ താമസിക്കുന്നു.ആകെ ശോകമാണ്

നീ എങ്ങനെയാ പുള്ളിക്കാരിയെ കണ്ടത്? നമ്മുടെ ഓഫിസിലെ വേക്കൻസിക്ക്‌ അവളും അപേക്ഷിച്ചിരുന്നു. വന്നു കണ്ടപ്പോഴാണ് പരസ്പരം മനസ്സിലായത്”എന്നിട്ട് എന്തു പറഞ്ഞുഞാൻ മറുപടിയൊന്നും പറഞ്ഞില്ല. നിന്നോട് പറയാതെ ഞാൻ തീരുമാനങ്ങൾ ഒന്ന് എടുക്കാറില്ലല്ലോപഴയ കാമുകിയോട് സോഫ്റ്റ്‌ കോർണർ എന്തെങ്കിലും?അരുണിമ ചിരിച്ചുകൊണ്ട് നിഖിലിനെ നോക്കിപഴയ കാമുകി എന്ന നിലയിലല്ല ജീവിതം പഠിപ്പിച്ച അധ്യാപിക എന്ന രീതിയിലാണ് ഞാൻ ഇപ്പോൾ നിമ്മിയെ കാണുന്നത്. അന്നൊരു പക്ഷേ അവൾ എനിക്ക് സ്വന്തമായിരുന്നെങ്കിൽ അവളുടെ പിന്നാലെ ഓടി ഞാൻ തളർന്നേനെ . ഇന്ന് സ്വന്തമായൊരു മേൽവിലാസം എനിക്കുണ്ടാക്കാൻ കഴിഞ്ഞുവെങ്കിൽ ഞാനതിന് പൂർണമായും കടപ്പെട്ടിരിക്കുന്നത് നിമ്മിയോടാണ്.അവളോടുള്ള വാശിയിലാണ്.ഇന്നവൾ എന്റെ അരുകിൽ ഒരു തൊഴിൽ അന്വേഷിച്ചു വന്നുവെങ്കിൽ അത് എന്റെ കഴിവില്ല മറിച്ച് നിയതിയുടെ വികൃതി മാത്രം.എന്റെ പൊന്നെ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ. നിഖിലിനോട് ചേർന്ന് നിന്നുകൊണ്ട് അരുണിമ പറഞ്ഞു.നിമ്മിക്ക് നമ്മുടെ ഓഫിസിൽ ജോലി കൊടുത്താലും എനിക്ക് ഒരു കുഴപ്പവുമില്ല. നിന്നെ എനിക്കറിയാവുന്നത് പോലെ മറ്റാർക്കും അറിയില്ലല്ലോ

എന്തായാലും എന്റെ കീഴിൽ ഞാനവൾക്ക് ജോലി കൊടുക്കുന്നില്ല.ആ രീതിയിൽ പ്രതികാരം ചെയ്യാൻ എനിക്ക് താത്പര്യമില്ല.നമ്മുടെ അനിലിന്റെ ഓഫിസിൽ വേക്കൻസിയുണ്ട്. അങ്ങോട്ട് റെക്കമെന്റ് ചെയ്യാം. നമ്മുടെ ഇന്നലെകൾ പോലെ നാളെകളും സുതാര്യമായിരിക്കണം എന്ന് ആഗ്രഹിക്കുന്നവനാണ് ഞാൻ.ചില നഷ്ടങ്ങൾ ജീവിതത്തിലെ വലിയ നേട്ടങ്ങൾക്ക് വഴിയൊരുക്കാറുണ്ട്. അത്തരമൊരു നേട്ടമാണ് നീ.എന്നും അതായിരിക്കുകയും ചെയ്യും”അവനവളെ മെല്ലെ തന്നോട് ചേർത്തു.
മംഗളം
എഴുതിയത്  -രാജീവ്‌ രാധാകൃഷ്ണപണിക്കർ