ഒരു കുട്ടി ഒരു രൂപ കൊണ്ട് ഓരോ കടയിലും കയറി ഈശ്വരൻ ഇവിടുണ്ടെങ്കിൽ ഒരു രൂപക്ക് തരുമോ എന്ന് ചോദിക്കുന്നത് കണ്ടു എല്ലാരും ഇല്ല എന്ന് പറഞ്ഞു ഒടുവിൽ എന്റെ കടയിൽ ഉണ്ടെന്നു പറഞ്ഞു ഞാൻ കൊടുത്തത്

EDITOR

എട്ടോളം വയസ്സായ ഒരു കുട്ടി ഒരു രൂപയുടെ നാണയം കൈയ്യിൽ വെച്ച് ഒരു കടക്കാരനെ സമീപിച്ചിട്ട് നാണയം നീട്ടിക്കൊണ്ട് ചോദിച്ചു.. താങ്കളുടെ കടയിൽ ഈശ്വരൻ ഉണ്ടെങ്കിൽ ഒരു രൂപയ്ക്ക് തരുമോ?” കടക്കാരൻ ആ നാണയം തട്ടിക്കളഞ്ഞ് കുട്ടിയെ ഓടിച്ചുവിട്ടു അടുത്ത കടക്കാരനോടും ഇതുപോലെ ചോദിച്ചു.അയാളും കുട്ടിയെ ഓടിച്ചുവിട്ടു.പക്ഷെ നിഷ്‌കളങ്കനായ ആ ബാലൻ തോൽവി സമ്മതിച്ചില്ല. അവൻ ഏതാണ്ട് 40 കടകളോളം കയറിയിറങ്ങി. അവസാനം വലിയൊരു കടയുടെ അടുത്തെത്തി ഒരു വൃദ്ധനായിരുന്നു കടയുടമ. കുട്ടി അദ്ദേഹത്തെ സമീപിച്ച് കാര്യം പറഞ്ഞു. അദ്ദേഹം കുട്ടിയോട് ചോദിച്ചു.. എന്തിനാണ് കുട്ടി ഈശ്വരനെ വാങ്ങുന്നത്? വാങ്ങിയിട്ട് എന്തുചെയ്യാൻ പോകുകയാണ്? ഇതുകേട്ടപ്പോൾ കുട്ടിയ്ക്ക് സന്തോഷമായി.ആദ്യമായി ഒരാളിൽ നിന്നും ഇങ്ങിനെ ഒരു ചോദ്യം കേട്ടപ്പോൾ കുട്ടിയുടെ മനസ്സിൽ ആശയുടെ കിരണങ്ങൾ അലയടിച്ചു. അവന് തോന്നി, ഈ കടയിൽ എനിയ്ക്ക് ഈശ്വരനെ കിട്ടും.

അവൻ വളരെ ഉത്സാഹത്തോടെ പറഞ്ഞു തുടങ്ങി.ഈ ലോകത്തിൽ എന്റെ അമ്മയല്ലാതെ എനിയ്ക്ക് ആരുമില്ല. ദിവസം മുഴുവൻ പണിയെടുത്താണ് അമ്മ എന്നെ പരിപാലിയ്ക്കുന്നത്. എന്റെ അമ്മ ഇപ്പോൾ ആശുപത്രിയിലാണ്.എന്റെ അമ്മ മരിച്ചു പോയാൽ പിന്നെയാരാണ് എന്നെ ഊട്ടുന്നത്.ആരാണ് വളർത്തുന്നത് അമ്മയ്ക്ക് രോഗം കൂടുതലാണ്. ഡോക്ടർ പറയുന്നത് ഇനി ഈശ്വരന് മാത്രമേ നിന്റെ അമ്മയെ രക്ഷിയ്ക്കാൻ സാധിയ്ക്കൂ എന്നാണ് താങ്കളുടെ കടയിൽ ഈശ്വരനെ കിട്ടുമോ? വൃദ്ധൻ ചോദിച്ചു.. നിന്റെ കൈയ്യിൽ എത്ര പണമുണ്ട് കുട്ടീ? കുട്ടി പറഞ്ഞു.. എന്റെ കൈയ്യിൽ ഒരു രൂപയേ ഉള്ളൂ വൃദ്ധൻ പറഞ്ഞു.. സാരമില്ല ഒരു രൂപയ്ക്കു തന്നെ ഈശ്വരനെ കിട്ടും.അദ്ദേഹം ആ കുഞ്ഞിന്റെ കൈയ്യിൽ നിന്ന് ഒരു രൂപ വാങ്ങി, ഒരു ഗ്ലാസ്സ് വെള്ളം അവന്റെ കൈയ്യിൽ കൊടുത്തു. എന്നിട്ട് പറഞ്ഞു.കുഞ്ഞേ നീ ഈ വെള്ളം കൊണ്ടുപോയി നിന്റെ അമ്മയ്ക്ക് കൊടുക്കൂ.നിന്റെ അമ്മയുടെ രോഗം മാറിക്കിട്ടും.

പിറ്റേദിവസം ചില മെഡിക്കൽ സ്പെഷലിസ്റ്റ് ഡോക്ടർമാർ ആശുപത്രിയിലെത്തി കുട്ടിയുടെ അമ്മയുടെ ഓപ്പറേഷൻ നടത്തി. കുറച്ചു ദിവസത്തിനുള്ളിൽ അവർ സുഖം പ്രാപിച്ചു. ഡിസ്ചാർജ് ചെയ്യുമ്പോൾ ആശുപത്രിയിലെ ബില്ല് കണ്ട് ആ സ്ത്രീ അന്തം വിട്ടു.. ഡോക്ടർ അവരെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞവിഷമിയ്ക്കണ്ട. വൃദ്ധനായ ഒരു മനുഷ്യൻ നിങ്ങളുടെ ബില്ലുകളെല്ലാം അടച്ചു കഴിഞ്ഞു. കൂട്ടത്തിലൊരു കത്തും നിങ്ങൾക്ക് തരാൻ ഏൽപ്പിച്ചിട്ടുണ്ട് അവർ കത്ത് തുറന്ന് വായിയ്ക്കാൻ തുടങ്ങി. അതിൽ ഇപ്രകാരം എഴുതിയിരുന്നുഎനിയ്ക്ക് നന്ദി പറയേണ്ട ആവശ്യമില്ല. നിങ്ങളെ സ്വയം ഈശ്വരൻ തന്നെയാണ് രക്ഷിച്ചത്. ഞാൻ വെറും നിമിത്തം മാത്രം.നന്ദി പറയേണ്ടത് നിങ്ങളുടെ നിഷ്കളങ്കനായ കുഞ്ഞിനോടാണ്. പാവം ഒരു രൂപയും കൊണ്ട് അവൻ ഈശ്വരനെ വാങ്ങാനായി അലയുകയായിരുന്നു. അവന്റെ മനസ്സിൽ ദൃഢനിശ്ചയം ഉണ്ടായിരുന്നു ഈശ്വരന് മാത്രമേ നിങ്ങളെ രക്ഷിയ്ക്കാൻ കഴിയുള്ളൂവെന്ന്. ഇതിനെയാണ് വിശ്വാസമെന്ന് പറയുന്നത്ഈശ്വരനെ കണ്ടെത്താൻ ലഭിയ്ക്കാൻ കോടിക്കണക്കിന് പണം ആവശ്യമില്ല. മനസ്സിൽ അത്രയ്ക്ക് ശക്തമായ വിശ്വാസം ഉണ്ടെങ്കിൽ ഒരു രൂപയ്ക്കു പോലും ഈശ്വരനെ ലഭിയ്ക്കും.

എഴുതിയത് : മധു ചിറ്റൂർ