ഗൾഫിൽ ജോലി ചെയ്യുന്ന സമയം വീടും സ്ഥലവും ഭാര്യയുടെ പേരിൽ വാങ്ങി അത് ഭാര്യ ബാങ്കിൽ വെച്ച് ലോൺ എടുത്തു ജപ്തി നോട്ടീസ് വന്നപ്പോ ആണ് ഞാൻ കാര്യം അറിയുന്നത് ശേഷം ആ പണം പോയ വഴി ആണ് വിഷമിപ്പിച്ചത്

EDITOR

ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവ് വീടും സ്ഥലവും വാങ്ങിയത് ഭാര്യയുടെ പേരിൽ. ഭർത്താവ് ഗൾഫിൽ പോയപ്പോൾ ഭാര്യ കടലാസുകളെല്ലാമെടുത്ത് നേരെ ബാങ്കിലേക്ക്. 50 ലക്ഷം ആവശ്യപ്പെട്ടെങ്കിലും ബാങ്കുകാർ 40 ലക്ഷം കടം കൊടുത്തു.വർഷങ്ങൾ കഴിഞ്ഞു.ബാങ്ക് പലതവണ തിരിച്ചടവിന് കടലാസയച്ചിട്ടും പ്രതികരണമില്ല.പലിശ പിഴപലിശ എല്ലാമായി കടം 74 ലക്ഷമായി വളർന്നു.ഒടുവിൽ ജപ്തി നോട്ടീസയച്ചു.അപ്പോഴാണ് അക്കാര്യം ഭർത്താവറിയുന്നത്.ഭർത്താവ് നേരെ ബാങ്കിലേക്ക് കുതിച്ചു.ബാങ്കുകാർ കൈമലർത്തി.തന്റെ പേരിലുള്ള ഡോക്യുമെന്റ്സുമായി വരുന്നയാൾക്ക് ബാങ്ക് കടംകൊടുക്കാതിരിക്കുന്നതെങ്ങിനെ?
ബാങ്കിൽ നിന്നെടുത്ത പണം ഭാര്യ എന്തിന് ചിലവഴിച്ചു എന്ന് ഒരെത്തും പിടിയും ഭർത്താവിനില്ല. ജപ്തി നോട്ടീസ് കൈപ്പറ്റിയ ഭാര്യക്ക് യാതൊരു കുലുക്കവുമില്ലെന്ന് മാത്രമല്ല വീടും പറമ്പും ബാങ്കുകാർ കൊണ്ടുപോകുന്നതിൽ ഒട്ടും ദുഃഖവുമില്ല.സമ്പാദ്യം നഷ്ടപ്പെട്ട ഭർത്താവ് മാത്രം കനത്ത മാനസികാഘാതത്തിലായി.ബാങ്കിൽ നിന്ന് എടുത്ത പണം ഭാര്യ സ്വന്തം വീട്ടുകാരെ വിശിഷ്യ ആങ്ങളയെ സഹായിക്കാനായി ചിലവഴിച്ചതാണെന്നാണ് നാട്ട് സംസാരം.

കടം വീട് ജപ്തി ഈ വിഷയത്തിൽ എന്റെ അന്വേഷണത്തിൽ കിട്ടിയ ഒരുദാഹാരണം മാത്രമാണ് ഇപ്പോൾ മേൽപറഞ്ഞത്.ബാങ്കിൽ നിന്ന് 25 ലക്ഷം കടം വാങ്ങിയത് കുറച്ച് സ്വർണ്ണം പണയം വച്ചത് കുറച്ച് കയ്യിലുള്ളത് എല്ലാം ചേർത്ത് വീട് വക്കുന്നു.വീടെന്നാൽ വമ്പനൊരു വീട്.പണി തീർന്നപ്പോൾ 40 ലക്ഷം കടന്നു.തിരിച്ചടവ് പല കാരണങ്ങളാൽ മുടങ്ങി.വിചാരിച്ച പോലെ ബിസിനസിൽ നിന്ന് ലാഭമില്ല. ചിലവുകൾ പെരുകുന്നു.ഗൾഫിൽ പോവാൻ ശ്രമിച്ചിട്ടും നടന്നില്ല.കടം പെരുകുന്നു. ബാങ്കിൽ നിന്ന് കടലാസുകൾ വരുന്നുണ്ട്. ഒരു ഘട്ടത്തിൽ ജപ്തി നോട്ടീസ് വരുന്നു. ജപ്തി നീട്ടി കിട്ടാൻ ശ്രമിച്ചു. കുറച്ച് പണമടച്ച് ഒരു മാസത്തേക്ക് നീട്ടിവാങ്ങി. ഒടുവിൽ പരാജയപ്പെട്ടു.ബാങ്ക് കൃത്യമായി ജപ്തി ചെയ്യുന്നു.സ്വന്തം മകന്റെ രക്താർഭുത ചികിത്സക്ക് പണം കണ്ടെത്താനാവാത്ത പിതാവ് തന്റെ പേരിലുള്ള വീടും സ്ഥലവും ബാങ്കിൽ പണയം വച്ച് പണമെടുത്ത്ഏറ്റവും മുന്തിയ ആശുപത്രികളിൽ അവനെ കൊണ്ടുപോയി ചികിത്സിക്കുന്നു.നീണ്ട ചികിത്സക്കായി അച്ഛൻ അവനോടൊപ്പം തന്നെ സഞ്ചരിക്കേണ്ടി വരുന്നു.

ഒടുവിൽ മകൻ മരിക്കുന്നു. ആ അച്ഛന്റെ ബിസിനസും സ്വാഭാവികമായും പരാജയപ്പെടുന്നു. സാമ്പത്തികമായി ആ അച്ഛൻ ദയനീയാവസ്ഥയിലേക്ക് പതിക്കുന്നു.ഒടുവിൽ ഏറെക്കാലം തിരിച്ചടവില്ലാത്തതിന്റെ പേരിൽ വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്യുന്നു.എത്രയും പ്രിയപ്പെട്ടസ്വന്തം സുഹൃത്തിനെ സഹായിക്കാൻ സുഹൃത്തിന്റെ തന്നെ സ്നേഹ നിർബന്ധത്തിന് വഴങ്ങി തന്റെ വീടും സ്ഥലവും ബാങ്കിൽ വച്ച് ഇരുപത് ലക്ഷം രൂപ വായ്പ വാങ്ങി സുഹൃത്തിന് കൊടുത്തതാണ്.പണം വാങ്ങിയ സുഹൃത്ത് ദിവസങ്ങൾക്കുള്ളിൽ മുങ്ങി. കടബാധ്യത തന്റെ തലയിൽ വന്നു. തിരിച്ചടക്കാനാവാതെ അയാൾ പൊരിയുകയാണ്. താമസിയാതെ ആ സ്ഥലവും വീടും ജപ്തിയിലാവും. കുടുംബം അനിശ്ചിതാവസ്ഥയിലാവും.വീട് റിപ്പയറിംഗിനെന്ന് പറഞ്ഞ് വീടും സ്ഥലവും വച്ച് ബാങ്കിൽ നിന്ന് പത്ത് ലക്ഷം രൂപ കടമെടുത്തു.

ആ തുകയുപയോഗിച്ച്പേരമകളുടെ കല്യാണം ഗംഭീരമായി നടത്തി. ഒന്നോ രണ്ടോ മാസം മുടങ്ങാതെ ബാങ്കിൽ പണമടച്ചെങ്കിലും പിന്നീട് തിരിച്ചടവില്ല. കല്യാണാനന്തരംഗർഭം പ്രസവം നൂല് കെട്ട് തുടങ്ങിയ ചടങ്ങുകൾ മുറക്ക് നടന്നു.പത്ത് ലക്ഷമിപ്പോൾ പതിനാല് ലക്ഷമായി. താമസിയാതെ ആ വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തുകൊണ്ട് പോവും.ബിസിനസ് ആവശ്യത്തിന് വീടും സ്ഥലവും വച്ച് അമ്പത് ലക്ഷമെടുത്തതാണ്. വർഷം അഞ്ചായി . തിരിച്ചടവില്ല. പൊടുന്നനെ ലോൺ എടുത്തയാൾ ഒരു ബൈക്കപകടത്തിൽ മരിക്കുന്നു. കുടുംബം അനിശ്ചിതാവസ്ഥയിലാവുന്നു.ജപ്തിയിൽ നിന്ന് രക്ഷപ്പെടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്നന്വോഷിക്കുകയാണ് കുടുംബം.ബാങ്കിൽ നിന്ന് ആറ് ലക്ഷം കടം വാങ്ങി.അത്യാവശ്യം കടങ്ങളെല്ലാം വീട്ടി.മകന് രണ്ട് ലക്ഷത്തിന്റെ ബൈക്ക് വാങ്ങിച്ചുകൊടുത്ത് സ്നേഹമുള്ള മാതാപിതാക്കളായി.പലിശ കേറി എട്ടുലക്ഷമായി.എട്ടുലക്ഷത്തോടൊപ്പം രണ്ട് ലക്ഷം കൂടി പല കാരണം പറഞ്ഞ് വാങ്ങി മൊത്തം പത്ത് ലക്ഷത്തിന് ലോൺ പുതുക്കി.തിരിച്ചടവില്ലാത്തതിനാൽ പത്ത് ലക്ഷമിപ്പോൾ പതിനാറ് ലക്ഷമായി.മൂന്ന് സെന്റും ചെറിയൊരു വീടും ഉടൻ ജപ്തിയിലാവും.കുപ്രസിദ്ധനായ പ്രവീൺ റാണയുടെ കഥമേൽപ്പറഞ്ഞ പോലെയല്ല.

കൂറ്റൻ ലാഭത്തിന്റെ കണക്കുകൾ പെരുപ്പിച്ച് പറഞ്ഞ് തന്റെ വീടും സ്ഥലവും വച്ച് ബാങ്കിൽ നിന്ന്അമ്പത് ലക്ഷം കടമെടുത്തു. വർഷങ്ങളായി തിരിച്ചടവില്ല. ഏകദേശം എഴുപത് ലക്ഷം കുടിശ്ശികയായപ്പോൾ ബാങ്കുകാർ റാണയുടെ വീട്ടിലേക്ക് നേരിട്ട് പോയി.ബുദ്ധിമാനായ പ്രവീൺറാണഒട്ടും വൈകിച്ചില്ല. കോട്ടിട്ട് തന്റെ അനുചരൻമാരുമായി വില കൂടിയ കാറിൽ ഒരു ദിനം സിനിമാ സ്റ്റയിലിൽ ബാങ്കിലേക്ക് വന്ന് മുഴുവൻ പണവും കൊടുത്ത് തന്റെ കടബാധ്യതകൾ തീർത്ത് തിരിച്ച് നടക്കുമ്പോൾ ബാങ്ക് മാനേജരോട് പറഞ്ഞുവത്രെ:എഴുപത് ലക്ഷം പ്രവീൺ റാണക്ക് ഒന്നുമല്ല വെറും പുല്ലാണ് ” എന്ന്.അങ്ങനെയുള്ള പ്രവീൺ റാണയെ പിന്നെ കണ്ടത് പൊള്ളാച്ചിയിലെ കരിങ്കൽ ക്വാറിയിൽ പോലീസ് കാണാതെ ഒളിഞ്ഞിരിക്കുന്നതാണ്. ഒടുവിൽ റാണ അകത്തും അയാളുടെ പ്രലോഭനങ്ങളിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടവർ പുറത്തും.

യൂറോപ്പിൽ നിന്ന് കോടിക്കണക്കിന് രൂപ ലോട്ടറിയടിച്ചെന്ന് വ്യാമോഹിപ്പിച്ച്ബാങ്കുദ്യോഗസ്ഥയെ കബളിപ്പിച്ച്ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു. തട്ടിപ്പുകാർക്ക് പല ഘഡുക്കളായി പണം കൊടുക്കാൻ ഉദ്യോഗസ്ഥ കണ്ടെത്തിയത് തിരിമറിയും വീടും സ്ഥലവും ബാങ്കിൽ പണയപ്പെടുത്തിയും ഒക്കെ.ഗത്യന്തരമില്ലാതിരുന്ന ബാങ്കുദ്യോഗസ്ഥ സ്വന്തം വീട് വിൽക്കാൻ പരസ്യം കൊടുത്ത് ഒരാളിൽ നിന്ന് പത്ത് ലക്ഷം രൂപ വാങ്ങി എഗ്രിമെന്റെഴുതി .അതേസമയം വീട് കൂടിയ വിലക്ക് വാങ്ങാൻ മറ്റൊരാൾ വന്നപ്പോൾ അയാളിൽ നിന്ന് മുഴുവൻ പണവും വാങ്ങി വീട് രജിസ്റ്റർ ചെയ്ത് അയാൾക്ക് കൊടുത്തു ബാങ്കുദ്യോഗസ്ഥ. മുൻമ്പ് പത്ത് ലക്ഷം രൂപ അഡ്വാൻസ് കൊടുത്തയാൾ വീട് വാങ്ങാനായി വന്നപ്പോൾ അത് മറ്റൊരാൾക്ക് വിറ്റിരിക്കുന്നു ഉടമ.അയാൾ ചതിക്കപ്പെട്ടു. വീട് വിറ്റ ബാങ്കുദ്യോഗസ്ഥ ഇതിനിടയിൽ രോഗം മൂലം മരിക്കുകയും ചെയ്തു. അതിനാൽ ചതിക്കപ്പെട്ടയാൾ ആർക്കെതിരെ കേസ്സ് കൊടുക്കും ?വിദേശത്ത് പഠിക്കാനും ജോലി ചെയ്യാനും ഇവിടന്ന് പോകണമെങ്കിൽ പണം വേണം.ബാങ്കിൽ നിന്ന് കടമെടുക്കും.

ചിലർ കൃത്യമായി തിരിച്ചടക്കും. ചിലർക്കതിന് ആവില്ല. അപ്പോഴും ജപ്തിയിലേക്ക് ബാങ്കുകൾ കടക്കും.രണ്ട് പെൺമക്കളും അമ്മയുമുള്ള കുടുംബം. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു.മകളുടെ ഭർത്താവിന് ബിസിനസ് ആവശ്യത്തിനായി പണം ആവശ്യമായിവരുന്നു. സ്ഥലവും വീടും ബാങ്കിൽ വച്ച് പണമെടുക്കുന്നു.ബിസിനസ് ആരംഭിക്കുന്നു.പക്ഷെ പ്രതീക്ഷിച്ചപോലെ പുരോഗമിക്കുന്നില്ല. കണക്കുകൂട്ടലുകൾ പിഴക്കുന്നു. തിരിച്ചടവുകൾ മുടങ്ങുന്നു.ബാങ്കിന് ജപ്തിയല്ലാതെ മറ്റ് മാർഗ്ഗമില്ലാതെ വരുന്നു. ഇതിനിടയിൽ മകളുടെ ഭർത്താവ് മനോവിഷമത്താൽ ഹൃദയസ്തംഭനം വന്ന് മരിക്കുന്നു.ആ കുടുംബം എങ്ങോട്ട് പോവും?കേരളത്തിൽ അതിഥികളുടെ കാലം കഴിഞ്ഞതറിയാതെഅതിഥിക്കുവേണ്ടിഎന്ന പേരിൽ പക്ഷെ ആരോടൊക്കയോ മൽസരിക്കാനും വാശി തീർക്കാനും റൂമുകളുടെ എണ്ണം കൂട്ടി നാലാളോട് പറഞ്ഞ് അഭിമാനിക്കുന്നതിനായി മാത്രംകടമെടുത്ത് മുകളിലേക്ക് മുറി പണിത്അപ്രതീക്ഷിതമായ സാമ്പത്തിക ഞെരുക്കത്തിൽ മാസാമാസം പണം തിരിച്ചടക്കാനാവാതെ ഒടുവിൽ വീട് വിറ്റ് ബാങ്കിലെ കടം വീട്ടേണ്ടുന്ന അവസ്ഥയുമുണ്ട് പലർക്കും.

കൂലിവേലക്കാരായ ദരിദ്രർ അവർ താമസിക്കുന്നമൂന്ന് സെന്റും കൊച്ചു വീടും പണയപ്പെടുത്തി മൂന്നോ നാലോ ലക്ഷം കടമെടുത്ത് വീടിനെ ഒന്ന് പുതുക്കി ബാക്കി പണം കൊണ്ട് മകളുടെ / മകന്റെ വിവാഹം നടത്തി ഒടുവിൽ തിരിച്ചടവിന്റെ തവണകൾ പല കാരണങ്ങളാൽ മുടങ്ങി വർഷങ്ങൾ കഴിയുമ്പോൾ കടത്തിന്റെ ഇരട്ടിയോളം പലിശയെത്തുന്നു; ബാങ്ക് ജപ്തിയിലേക്ക് കടക്കുന്നു.നല്ല” വിവാഹാലോചനകൾ തന്റെ മക്കൾക്ക് വരാൻ വേണ്ടിയും മകനെ/ മകളെ മറുകൂട്ടർക്ക് ഇഷ്ടപെടാനും വീടിനെ വികസിപ്പിക്കുന്നതിനായും പുത്രീ വാൽസല്യത്താൽ ധാരാളം പണവും സ്വർണ്ണവും മകൾക്ക് കൊടുത്ത് അവളുടെ ശരീരത്തിൽ അണിയിച്ച് നാട്ടുകാരുടെ മുമ്പിൽ വിവാഹ ദിനത്തിൽ അഭിമാനത്തോടെ നിൽക്കുന്നതിനായും പലരും പണം കടമെടുക്കാൻ നിർബന്ധിതരാവാറുണ്ട്.പല പുത്രിമാരും അച്ഛനെ/ആങ്ങളയെ / അമ്മയെ സ്നേഹപൂർവ്വം പിഴിഞ്ഞ് പണവും സ്വർണ്ണവും കൈക്കലാക്കി വിവാഹ ദിനത്തിൽ ഒത്തുകൂടുന്ന ആയിരങ്ങൾക്ക് മുമ്പിൽ സർവ്വാഭരണ വിഭൂഷിതയായി ചിരിച്ചും പുഞ്ചിരി തൂകിയും നിൽക്കുന്നതും സ്ഥിരം കാഴ്ചയാണ്.

മകൾക്കായി / പെങ്ങൾക്കായി പണം ചിലവഴിച്ച ഒട്ടേറെ മാതാപിതാക്കൾക്കും ആങ്ങളമാർക്കും പിന്നീടുള്ള തങ്ങളുടെ ജീവിതം ക്ലേശ ഭരിതമാവും. ഒടുവിൽ ഗത്യന്തരമില്ലാതെ വീട് വിൽക്കാനോ പണയപ്പെടുത്താനോ നിർബന്ധിതരാവാം.ബാങ്ക് ജപ്തിയും സംഭവിക്കാം.ഇങ്ങനെയൊക്കെയാണ് കേരളത്തിൽ നടക്കുന്ന കടങ്ങളുടെയും ജപ്തിയുടെയും പിന്നാമ്പുറത്ത് നടക്കുന്ന യാഥാർത്ഥ്യങ്ങൾ. ഇക്കഴിഞ്ഞ ദിവസം ഒരു ദേശസാൽകൃത ബാങ്കിന്റെ ബഹുവർണ്ണത്തിൽ കൊടുത്ത മുഴുപേജ് പരസ്യത്തിന്റെ കഥകളും ഏകദേശം ഇതിലേതെങ്കിലുമൊക്കെയാവും.കേരളത്തിന്റെ സാമൂഹ്യ ഘടനയും സാമ്പത്തിക രംഗവും മാറുകയാണ് എന്നതിന്റെ വ്യക്തമായ സൂചനയാണിത്.വ്യക്തി/ കുടുംബ ജീവിതങ്ങൾ ചുഴലിയിയിലേക്ക് എടുത്തെറിയപ്പെടാതിരിക്കാൻ കരുതലോടെ കടം വാങ്ങാനും ചിലവഴിക്കാനും പഠിക്കണം നാം.അതാണ് ജീവിതത്തിന്റെ എഞ്ചീനീയറിംഗ് എന്ന് പറയുന്നത്.വീട്ടിന്റേതുമാത്രമല്ല ജീവിതത്തിന്റെ തന്നെയും Structural stability എന്നത് വളരെ പ്രധാനമാണ്.അത് പക്ഷെ മറ്റുള്ളവനിൽ നിന്ന് സൗകര്യംപോലെ കോപ്പി ചെയ്യേണ്ടുന്ന പ്ലാനോ എഞ്ചിനീയറിംഗോ ഒന്നുമല്ല.ടൺ കണക്കിന് ഭാരംവരുന്ന ഭിത്തികളെയും മേൽക്കൂരയേയും താങ്ങി നിർത്താൻ അടിത്തറക്കാവുമെങ്കിലും അതിനകത്ത് താമസിക്കുന്ന അമ്പതോ എഴുപതോ കിലോഗ്രാം ഭാരമുള്ള ഏത് പ്രായത്തിലും മരിക്കാൻ സാധ്യതയുള്ള നിസ്സാരരായ മനുഷ്യരെ താങ്ങി നിർത്താനോ അവരിൽ സന്തോഷങ്ങൾ ഉൽപ്പാദിപ്പിക്കാൻ പോലുമോ മിക്കപ്പോഴും വീടിന്റെ വിസ്തീർണ്ണ വലുപ്പങ്ങൾക്കാവില്ല എന്ന് വിനയത്തോടെ ഓർമിപ്പിക്കട്ടെ.

എഴുതിയത് : രാമു ബാലകൃഷ്ണൻ