പാമ്പിനെ പിടിച്ചാൽ തങ്ങളുടെ ധൈര്യം മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കാം എന്നാണ് ചിലരുടെ ധാരണ ഇന്നലെ പെരുമ്പാമ്പ് എന്ന് കരുതി അണലിയെ പിടിച്ച ആളുടെ അവസ്ഥ

EDITOR

റിഷാദ് അഹമ്മദ് എഴുതുന്നു പെരുമ്പാമ്പ് ആണെന്ന് തെറ്റിദ്ധരിച്ച് അണലിയെ പിടിച്ചയാൾ കടിയേറ്റ് മര-  ണപ്പെട്ടു ഇപ്പോൾ പത്രമാധ്യമങ്ങളിൽ ഇത്തരമൊരു വാർത്തയില്ലാത്ത ഒരു ദിവസം പോലുമില്ലാ എന്നായിരിക്കുന്നു സ്ഥിതിഗതികൾ . ഈ തൊട്ടടുത്ത ദിവസങ്ങളിൽ തുടർച്ചയായി ഇത്തരത്തിൽ കടിയേറ്റ വാർത്തകൾ തുടർക്കഥപോലെ വന്നുകൊണ്ടേയിരിക്കുന്നു തികച്ചും സങ്കടകരമായ കാഴ്ച്ച. നാട്ടിലെവിടെയെങ്കിലും പാമ്പിനെ കണ്ടാൽ ചിലർ ചിന്തിക്കുന്നത് തങ്ങളുടെ ‘ധൈര്യം’ ആളുകൾക്ക് മുന്നിൽ പ്രദർശിപ്പിക്കുവാൻ കിട്ടിയ അസുലഭ മുഹൂർത്തമായിട്ടാണ്. നാട്ടുകാർ ഭയത്തോടെ നോക്കിക്കാണുന്ന പാമ്പിനെ അതേ ആളുകളുടെ മുന്നിൽ വെച്ച് പിടിക്കാനും കഴുത്തിലിടാനും ഫോട്ടോയ്ക്ക് പോസു ചെയ്യാനും കിട്ടിയ അവസരമായി ഇത്തരം സന്ദർഭങ്ങൾ മാറുന്നു. ഇതിലെ ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് ഇവരാരും ചിന്തിക്കാറില്ല. പാമ്പിനെ കുറിച്ചറിയാത്ത ഇത്തരക്കാർക്ക് ബോധോദയം വരുത്തുവാൻ പിടിച്ച പാമ്പ് തന്നെ മിനക്കെടുന്ന കാഴ്ച്ചയാണ് പിന്നീട് കാണാറുള്ളത്.

ആളാകാൻ വെമ്പുന്ന ഇത്തരം ആളുകൾ ജീവിതത്തിൽ പിന്നീടൊരിക്കലും പാമ്പിനെ പിടിക്കാൻ ധൈര്യപ്പെടാറില്ല [ ജീവിച്ചിരിപ്പുണ്ടെങ്കിൽ ] . പരിശീലനം നേടാതെയുള്ള ഈ സാഹസങ്ങളിൽ ലഭിക്കുന്ന കടി അധികവും മാരകമാകാറാണ് പതിവ്..
കാരണങ്ങൾ പരിശോധിക്കാം നമുക്ക്. ഒന്നാമതായി പെരുമ്പാമ്പാണെന്ന് തെറ്റിദ്ധരിച്ച് അണലിയെ പിടിച്ചയാൾ എന്ന് കേൾക്കുമ്പോൾ ചിലർക്ക് തോന്നിയേക്കാം സംഗതി പെരുമ്പാമ്പ് തന്നെയാണെങ്കിൽ ആർക്ക് വേണേലും പിടിക്കാം എന്ന്. പെരുമ്പാമ്പിനെ പോയിട്ട് ഒരു പാമ്പിനത്തേയും പിടിക്കുവാൻ അധികാരമില്ല. അതിന് വേണ്ടി മാത്രമായി കേരളത്തിൽ അങ്ങോളമിങ്ങോളമായി നമ്മുടെ ചുറ്റും ചുമതലപ്പെടുത്തിയ റെസ്ക്യൂവേഴ്സ് ഉണ്ട്. വിദഗ്ധ പരിശീലനം നേടി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ലൈസൻസുള്ള സന്നദ്ധ പ്രവർത്തകർ. വീട്ടിലോ പരിസരങ്ങളിലോ പാമ്പുകളെ കണ്ടാൽ അവരെയോ വനംവകുപ്പിനേയോ മാത്രം അറിയിക്കുക. സ്വയം പാമ്പ്പിടുത്തത്തിന് തുനിയാതിരിക്കുക എന്ന് സാരം.

ആ ഒരു സന്ദർഭത്തിന് ജീവൻ്റെ തന്നെ വിലയുണ്ടെന്ന് ഓർക്കുക. നാലാള് കൂടിയാൽ ചിലരുടെ ഉള്ളിൽ അടക്കിപ്പിടിച്ച മണ്ടത്തരത്തിൽ ചാലിച്ച ധൈര്യം കണ്ട് ആസ്വദിച്ച് ആർപ്പ് വിളിക്കുന്നവരിലേക്കും ഇതിൻ്റെ ഗൗരവം എത്തേണ്ടിയിരിക്കുന്നു. വിവേകപൂർവ്വം ചിന്തിക്കുക.ഇനി പിടിച്ചത് പെരുമ്പാമ്പ് തന്നെയെന്ന് വെക്കുക. പെരുമ്പാമ്പ് എന്താ മോശമാണോ ? പെരുമ്പാമ്പ് കാരണവും മരണം റിപ്പോർട്ടുകളുണ്ട്. വിഷമില്ലെങ്കിലും മൂർച്ചയേറിയ വളരെ വലിയ വളഞ്ഞുകൂർത്ത നിരനിരയായ നിരവധി പല്ലുകളുണ്ട് ഇവയ്ക്കും. അണലികളെ പോലെ തന്നെ നല്ല രീതിയിൽ അഗ്രസ്സീവാകും പെരുമ്പാമ്പുകളും . ചാടിക്കുതിച്ച് കടിക്കുവാനും മാരകമായി രക്തം വാർന്ന് പോകുന്ന തരത്തിൽ മുറിവേൽപ്പിക്കുവാനും പെരുമ്പാമ്പിനാകും. പെരുമ്പാമ്പിനെ കഴുത്തിലിട്ട് ഷോ കാണിച്ച പലർക്കും എന്താണ് പെരുമ്പാമ്പ് എന്ന് മനസ്സിലാക്കി കൊടുക്കാൻ ഇവയ്ക്കായിട്ടുണ്ട്. ഭാരം താങ്ങുവാൻ എന്ന തരത്തിൽ കഴുത്തിലേക്കിടുമ്പോൾ ബലിഷ്ടമായ പേശികൾ ആയതിനാൽ തന്നെ കഴുത്തിൽ ഇവ ശക്തമായി ചുറ്റിവരിയുന്നു. പാമ്പിൻ്റെ കഴുത്തിന് അമർത്തിപ്പിടിക്കുന്നതിനാൽ മരണവെപ്രാളത്തിൽ പാമ്പും തൻ്റെ മുഴുവൻ ശക്തിയും തിരിച്ചും പ്രയോഗിക്കുന്നു. ഇത്തരത്തിൽ മരണം ഉത്തരേന്ത്യയിൽ നടന്നിട്ടുണ്ട്.

നമ്മുടെ നാട്ടിൽ കഴിഞ്ഞ വർഷം ഒരു എസ്റ്റേറ്റ് തൊഴിലാളിയും ഇതിൻ്റെ ചൂട് ശരിക്കും അറിഞ്ഞിരുന്നു.ഇനി പിടിക്കുന്നത് പെരുമ്പാമ്പ് എന്ന ധാരണയിൽ അണലിയെയാണെങ്കിൽ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ ? കിട്ടിയിരിക്കും കടി ഉറപ്പ്.. കഴുത്തിന് മുറുക്കിപ്പിടിക്കുന്നതിനാലും മറ്റും കിട്ടുന്ന കടിയായതിനാൽ അണലി നല്ലരീതിയിൽ വെനം കുത്തിവെക്കപ്പെടാനും സാധ്യത കൂടുതലാണ്. ചുരുക്കിപ്പറഞ്ഞാൽ രണ്ടായാലും പിടിക്കുന്നയാൾക്ക് നഷ്ടമെന്ന് സാരം . ചിലർ പറയാറുണ്ട് സാധാരണക്കാർക്ക് ഇനം തിരിച്ചറിയാൻ പറ്റാത്തത് കൊണ്ടാണ് ഇത്തരം അബദ്ധങ്ങൾ സംഭവിക്കുന്നത് അതിനാൽ അവർക്കൊക്കെ പെരുമ്പാമ്പിനേയും അണലിയേയും എളുപ്പത്തിൽ തിരിച്ചറിയാനുള്ള മാർഗ്ഗം പറഞ്ഞു കൊടുത്താൽ മതിയെന്ന്.. തമ്മിൽ ഉള്ള വ്യത്യാസങ്ങൾ മനസ്സിലാക്കുന്നതിൽ തെറ്റൊന്നുമില്ല എന്നാൽ പെരുമ്പാമ്പും അണലിയും തമ്മിലുള്ള വ്യത്യാസങ്ങളെല്ലാം മനസ്സിലാക്കിയിട്ട് പാമ്പ് പിടുത്തത്തിന് ഇറങ്ങാതിരിക്കാൻ കൂടിയുള്ള വിവേകം ആണ് ജനങ്ങൾക്ക് ഉണ്ടാകേണ്ടത് . ചുറ്റും കൂടിയ ആളുകളേയും മൊബൈൽ ക്യാമറകളേയും കണ്ട് ധൈര്യം കാണിക്കാൻ ഇറങ്ങുന്നതിന് മുമ്പ് രണ്ട് വട്ടം ചിന്തിക്കുക താൻ ഇറങ്ങുന്നത് മരണം ഇരന്ന് വാങ്ങാനാണെന്ന്.