കല്യാണത്തിന് വെച്ച 5 ലക്ഷത്തിലധികം രൂപ കമ്മീഷൻ കിട്ടുമെന്ന് കരുതി ഞാൻ ഓൺലൈൻ കണ്ടവർക്ക് അയച്ചു സാർ കരഞ്ഞു കൊണ്ട് ആ പയ്യൻ സ്റ്റേഷനിൽ എത്തി ശേഷം

EDITOR

കല്ല്യാണത്തിനു സ്വരൂപിച്ച പണം മുഴുവൻ ഓൺലൈൻ തട്ടിപ്പിൽ നഷ്ടപ്പെട്ടു. തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് നടത്തിയ അന്വേഷണത്തിൽ മുഴുവൻ പണവും കണ്ടെടുത്തു.ഓൺലൈനിൽ പാർട് ടൈം ജോലി എന്ന വാട്സാപ് പരസ്യത്തിന് പ്രതികരിച്ചപ്പോൾ ചേലക്കര സ്വദേശിയായ യുവാവിന് ലഭിച്ചത് ഒരു ലിങ്ക് ആയിരുന്നു. ഈ ലിങ്കിൽ ക്ളിക് ചെയ്താൽ ആമസോൺ പ്രൊഡക്ട്സ് വെർച്വൽ ആയി വാങ്ങിയാൽ കമ്മീഷൻ നേടാം എന്ന മറുപടിയാണ് ലഭിച്ചത്. ഉടൻതന്നെ ലിങ്കിൽ കയറി റെജിസ്റ്റർ ചെയ്തു. പിന്നീടുള്ള നിർദ്ദേശങ്ങളെല്ലാം മോണിക്ക ആമസോൺ എന്നുപേരുള്ള ടെലഗ്രാം അക്കൌണ്ടിലൂടെയാണ് ലഭിച്ചിരുന്നത്. ചാറ്റ് ചെയ്തപ്പോൾ ആമസോണിൽ നിന്നും ലഭിക്കുന്ന കമ്മീഷനെപ്പറ്റിയും ഉത്പന്നങ്ങളെക്കുറിച്ചും നിർദ്ദേശങ്ങൾ ലഭിച്ചു.ഉത്പന്നങ്ങൾ വാങ്ങുന്നതിനായി ആമസോൺ എന്ന പേരിലുള്ള ഒരു വ്യാജ ലിങ്കും അയച്ചുകൊടുത്തു. അങ്ങനെ അയാൾ 500 രൂപയ്കു ഒരു ഉത്പന്നം വാങ്ങുകയും ഉടൻതന്നെ അദ്ദേഹത്തിന്റെ അക്കൌണ്ടിലേക്ക് കമ്മീഷൻ തുകയായ 300 രൂപ ക്രെഡിറ്റ് ആവുകയും ചെയ്തു. പിന്നീട് 5000, 10000, 25000 തുടങ്ങി 5 ലക്ഷത്തിലധികം തുകയാണ് അയച്ചുകൊടുത്തത്.

അക്കൌണ്ടിലേക്ക് കമ്മീഷൻ ക്രെഡിറ്റ് ആയിട്ടുള്ള മെസേജ് വന്നുകൊണ്ടേയിരുന്നു. എന്നാൽ അത് പിൻവലിക്കാൻ സാധിക്കാതായപ്പോൾ സംശയം തോന്നിയിരുന്നു. കൂടുതൽ തുകയുടെ ഉത്പന്നങ്ങൾ വാങ്ങി ടാസ്ക് മുഴുവനായാൽ മാത്രമേ തുക പിൻവലിക്കാനാകൂ എന്നാണ് അവർ അറിയിച്ചത്. അവരുടെ മറുപടിയിൽ സംശയം തോന്നിയപ്പോൾ നടത്തിയ അന്വേഷണത്തിലാണ് സൈറ്റ് വ്യാജനാണെന്നു മനസ്സിലായത്. അപ്പോഴേക്കും വലിയൊരു തുക അയാൾക്ക് നഷ്ടപ്പെട്ടിരുന്നു.
വലിയൊരു കെണിയിലാണ് താൻ അകപ്പെട്ടിരിക്കുന്നത് എന്നു മനസ്സിലായ ഉടൻതന്നെ തൃശൂർ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയുമുണ്ടായി. ഇൻസ്പെക്ടർ എ.എ. അഷ്റഫിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി, പണം നഷ്ടപ്പെട്ടയാളുടെ എക്കൌണ്ടുകളിൽ നിന്നും പണം കൈമാറിയ എല്ലാ എക്കൌണ്ടുകളും മരവിപ്പിക്കുന്നതിന് ബന്ധപ്പെട്ട ബാങ്കുകൾക്ക് നിർദ്ദേശം നൽകുകയും, കൈമാറിയ പണം തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് തട്ടിപ്പുകാർ കൈകാര്യം ചെയ്തവയെന്ന് കണ്ടെത്തിയ ബാങ്ക് എക്കൌണ്ടുകൾ ലീൻ മാർക്ക് ചെയ്യുകയും ചെയ്തു. അതോടെ, പരാതിക്കാരന് നഷ്ടമായ മുഴുവൻ തുകയും തിരികെ ലഭിക്കുകയുണ്ടായി.ഇത്തരത്തിലുള്ള സൈബർ തട്ടിപ്പുകളിൽ നഷ്ടമാകുന്ന പണം തിരിച്ചെടുക്കാറുണ്ടെങ്കിലും, നഷ്ടപ്പെട്ട മുഴുവൻ തുകയും സൈബർ തട്ടിപ്പുകാർ പിൻവലിക്കുകയോ മറ്റ് എക്കൌണ്ടുകളിലേക്ക് കൈമാറുകയോ ചെയ്യുന്നതിനുമുമ്പേ കണ്ടെടുക്കുവാൻ കഴിഞ്ഞത് തൃശൂർ സിറ്റി പോലീസ് സൈബർ ക്രൈം വിഭാഗത്തിന്റെ അന്വേഷണ മികവിനെ കാണിക്കുന്നു.
പരാതിക്കാരന്റെ കല്യാണച്ചിലവിനു കരുതിവെച്ച പണമാണ് സൈബർ തട്ടിപ്പിൽ നഷ്ടമായത്. അതോടെ കല്യാണസദ്യയും വിരുന്നുസൽക്കാരവുമെല്ലാം ഒഴിവാക്കാനുള്ള വിഷമകരമായ തീരുമാനത്തിലായിരുന്നു. നഷ്ടപ്പെട്ട മുഴുവൻ പണവും തിരിച്ചു കിട്ടിയതോടെ കല്ല്യാണം അടിച്ചു പൊളിക്കാൻ തന്നെ തീരുമാനിച്ചു. ഇന്നലെ അയാൾ തൃശൂർ സൈബർ പോലീസ് സ്റ്റേഷനിലെത്തി, എല്ലാവരേയും കല്യാണത്തിന് ക്ഷണിച്ചു. തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് എന്റെ ജീവിതം തിരിച്ചുതന്നവർ. അവരോട് എനിക്ക് നന്ദിയുണ്ട്. അദ്ദേഹത്തിൻറെ വാക്കുകളിൽ നിറഞ്ഞ സന്തോഷം.

വിവരങ്ങൾക്ക് കടപ്പാട് : തൃശൂർ സിറ്റി പോലീസ്