ഇന്നലെ ഒരു യുവതി സ്റ്റേഷനിൽ വന്നു അവരുടെ ഫോട്ടോ പ്രചരിപ്പിച്ചത് ആണ് പരാതി ശേഷം പോലീസ് കണ്ടെത്തി കേട്ടുകേൾവി പോലും ഇല്ലാത്ത ആ തട്ടിപ്പ്

EDITOR

കഴിഞ്ഞ ദിവസം ഒരു യുവതി പോലീസ് സ്റ്റേഷനിൽ വന്നിരുന്നു. സർ, എനിക്ക് ഒരു പരാതി ബോധിപ്പിക്കാനുണ്ട്. എന്താണ് പരാതിക്കാര്യം ? പോലീസുദ്യോഗസ്ഥൻ ചോദിച്ചപ്പോൾ അവർ വിഷയം പറയാൻ വളരെ ബുദ്ധിമുട്ടുന്നതുപോലെ തോന്നി പോലീസ് സ്റ്റേഷനിൽ ഡ്യുട്ടിയിലുണ്ടായിരുന്ന വനിതാ പോലീസുദ്യോഗസ്ഥ അവരെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി, ഒരു മുറിയിലിരുത്തി സംസാരിച്ചു.യുവതിയുടെ ഫോട്ടോ മറ്റൊരു ശരീരത്തിന്റെ ഫോട്ടോയോട് ചേർത്തുവെച്ച് മോ  ർഫ് ചെയ്ത് വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുന്നു. അവർക്ക് ആരോ മൊബൈൽ ഫോൺ വഴി അയച്ചുകൊടുത്ത ഫോട്ടോ കാണിച്ചുകൊടുത്തു. ശരിക്കും യഥാർത്ഥമെന്ന് തോന്നിക്കുന്ന ഫോട്ടോ. യുവതിയുടെ മുഖത്തിനോട് ശരീരം കൂട്ടിച്ചേർത്ത് ആരോ പ്രചരിപ്പിച്ചിട്ടുള്ളതാണെന്ന് ബോധ്യമായി. പരാതിക്കാരി വിവാഹിതയും, ഒരു കുട്ടിയുടെ അമ്മയുമാണ്. പോലീസുദ്യോഗസ്ഥ അവരെ സ്റ്റേഷൻ ഹൌസ് ഓഫീസറുടെ അടുത്തെത്തിച്ചു. പോലീസ് ഓഫീസർ അവരോട് വിശദമായി സംസാരിച്ചു. അവരുടെ മൊഴി രേഖപ്പെടുത്തി.

സ്ത്രീകളെ സമൂഹ മാധ്യമങ്ങൾ വഴി അപമാനിക്കുവാൻ ആരോ മന:പൂർവ്വം ചെയ്യുന്നതായിരിക്കാം ഇത്. എന്തായാലും അന്വേഷണം നടത്തുകയും കുറ്റവാളികളെ കണ്ടെത്തുകയും വേണം.പോലീസ് ഓഫീസർ യുവതിയെ സമാധാനിപ്പിച്ചു.അവരുടെ മൊബൈൽഫോൺ ഒന്നുകൂടി പരിശോധിച്ചു. അവരുടെ മുഖം ചിത്രത്തോടു കൂട്ടിച്ചേർത്ത് പ്രചരിപ്പിച്ച അ   ശ്ലീ  ല ചിത്രം വിദഗ്ദമായ സൈബർ പരിശോധനക്ക് വിധേയമാക്കി.ആരെയെങ്കിലും സംശയമുണ്ടോ ?ഇല്ല സർ. എനിക്ക് അങ്ങിനെ ആരെയും സംശയമില്ല. പക്ഷേ, ഈ ഫോട്ടോ നോക്കൂ.യുവതി മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്ന മറ്റൊരു ഫോട്ടോ കാണിച്ചു. അവർ ജോലിചെയ്യുന്ന സ്ഥാപനത്തിൽ, ഏതോ ഒരു വിശേഷ ചടങ്ങിനോടനുബന്ധിച്ച് എടുത്തിരുന്ന ഫോട്ടോയാണിത്. സഹപ്രവർത്തകരോടൊപ്പം എടുത്ത ആ ഫോട്ടോയാണ് യുവതിയുടെ വാട്സ് ആപ്പിൽ പ്രൊഫൈൽ ഫോട്ടോയായി ഉപയോഗിച്ചിരുന്നത്. പോലീസ് ഓഫീസർ ആ ഫോട്ടോ നല്ലതുപോലെ ശ്രദ്ധിച്ചു. അതിൽ നിന്നിരുന്ന ആളുകൾ ആരെല്ലാമാണെന്ന് യുവതിയോട് ചോദിച്ചു. അതിൽ സഹപ്രവർത്തകനായ ഒരു യുവാവും ഉണ്ടായിരുന്നു. മാത്രവുമല്ല, ഓഫീസിലെ വിശേഷദിവസത്തോടനുബന്ധിച്ച് എടുത്ത ഫോട്ടോ ആയതിനാൽ വിവിധ ഗ്രൂപ്പുകളിലും ഇങ്ങനെയുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്തിരുന്നു.

പോലീസ് ഓഫീസർക്ക് സംശയം തോന്നിയതിനാൽ ഫോട്ടോയിൽ കാണപ്പെട്ട യുവാവിനെ വിളിച്ചുവരുത്തി.അയാളുടെ മൊബൈൽ ഫോണും സൈബർ പരിശോധനക്ക് വിധേയമാക്കി. മാത്രവുമല്ല, അയാളോട് കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. കൂടെ ജോലിചെയ്യുന്നവരുമായി നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ് അയാൾ, മാത്രവുമല്ല, ഇത്തരത്തിൽ, ഒരു ഫോട്ടോ മോ  ർഫ് ചെയ്ത് പ്രചരിപ്പിക്കത്തക്കതായ യാതൊരു സംഭവങ്ങളും അവിടെ ഉണ്ടായിട്ടില്ല. തന്നെ സംശയിക്കുന്നതോർത്ത് അയാളും വിഷമിച്ചു.അൽപ്പ സമയത്തിനകം തന്നെ പോലീസുദ്യോഗസ്ഥർ ഇരുവരുടേയും മൊബൈൽ ഫോണുകൾ വിദഗ്ദമായി പരിശോധിച്ച് പോലീസ് ഓഫീസറുടെ മുറിയിലെത്തി. യുവാവിന്റെ മൊബൈൽ ഫോണിൽ ഒരു ഇൻസ്റ്റന്റ് ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത് പോലീസുദ്യോഗസ്ഥർ ശ്രദ്ധിച്ചു.പണത്തിന്റെ അത്യാവശ്യം വന്നപ്പോൾ അയാൾ ലോൺ ആപ്പ് വഴി രണ്ടു പ്രാവശ്യമായി പതിനായിരം രൂപ ലോൺ എടുത്തു. പലിശ സഹിതം ഇരട്ടിയോളം തുക തിരിച്ചടച്ചു. ലോൺ ആപ്പ് കമ്പനിക്കാർ പണം ലഭിച്ചില്ലെന്നും, വീണ്ടും വീണ്ടും തുക അടക്കണമെന്നും നിർദ്ദേശിച്ചു. എന്നാൽ അയാൾ കണക്കു സഹിതം സമർത്ഥിച്ചു. എന്നിട്ടും ലോൺ ആപ്പുകാർ വിട്ടില്ല. അപ്പോൾ അയാൾ അവരുടെ നമ്പർ ബ്ലോക്ക് ചെയ്തു. അവർ വേറെ വേറെ മൊബൈൽ നമ്പറുകളിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തി. നാണക്കേട് ഭയന്ന് ഇതൊന്നും പുറത്തു പറയാതിരിക്കുകയായിരുന്നു.

അയാളുടെ മൊബൈൽ ഫോണിലേക്ക് ലോൺ ആപ്പ് കമ്പനിക്കാർ അയച്ചു നൽകിയ ഇംഗ്ലീഷിലുള്ള ഒരു സന്ദേശം പോലീസുദ്യോഗസ്ഥർ ശ്രദ്ധിച്ചു. “നിങ്ങളുടെ ലോൺ തുക അടച്ചു തീർന്നിട്ടില്ല. നിശ്ചിത ദിവസത്തിനകം അടച്ചു തീരാതിരുന്നാൽ ഇക്കാര്യം നിങ്ങളുടെ കുടുംബാംഗങ്ങളേയും, കൂട്ടുകാരേയും അറിയിക്കും, നിങ്ങളെ അപമാനിതനാക്കും” യുവതിയുടെ ഫോട്ടോ മോർഫ് ചെയ്തത് ലോൺ ആപ്പ് കമ്പനിക്കാർ തന്നെയാണെന്ന് പോലീസ് ഓഫീസർ അവരോട് പറഞ്ഞു മനസ്സിലാക്കി.
പണത്തിന്റെ അത്യാവശ്യം വരുമ്പോൾ ലോൺ ആപ്പ് നമ്മുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന സമയം തന്നെ ഫോണിൽ നിന്നും നമ്മുടെ കോൺടാക്ട്സ്, ഗാലറി എന്നിവ ലോൺ ആപ്പ് കമ്പനിക്കാർ കൈക്കലാക്കുന്നു. ലോൺ ലഭിക്കുന്നതിന് വ്യക്തിയുടെ സെൽഫി ഫോട്ടോ, ആധാർകാർഡ്, പാൻകാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകളും ആവശ്യപ്പെടും. ഇതെല്ലാം നൽകിക്കഴിയുമ്പോൾ മാത്രമേ ലോൺ എടുക്കുന്നയാളുടെ എക്കൌണ്ടിലേക്ക്, പണം നിക്ഷേപിക്കപ്പെടുകയുള്ളൂ. അതും ലോൺ തുകയിൽ നിന്നും വലിയൊരു തുക കിഴിച്ചതിനുശേഷം മാത്രം. കൃത്യമായി ലോൺ തിരിച്ചടച്ചാലും, അത് ലോൺ ആപ്പിൽ വരവു വെക്കുകയില്ല.

ലോൺ തുക മുടങ്ങി എന്നപേരിൽ അവർ വീണ്ടും വീണ്ടും പണവും പലിശയും ആവശ്യപ്പെടും. അങ്ങനെ ജനങ്ങളെ പറ്റിച്ച് പണം തട്ടിയെടുക്കുന്നതാണ് അവരുടെ കുറ്റകൃത്യത്തിന്റെ രീതി. ഇതിൽ ഏറ്റവും പുതിയ തട്ടിപ്പുരീതിയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. തട്ടിപ്പുകാർ ചെയ്യുന്നത് ഇങ്ങനെ:ലോൺ വാങ്ങിയയാളുടെ കോൺടാക്ട് ലിസ്റ്റ് ഉപയോഗിച്ച് അതിലെ സ്ത്രീകളുടെ പ്രൊഫൈൽ ചിത്രങ്ങൾ മോ  ർഫ് ചെയ്യുന്നു.ലോൺ വാങ്ങിയയാളോ, ലോൺ നൽകിയ സ്ഥാപനമോ അല്ലാതെ കോൺടാക്ട് ലിസ്റ്റിലുള്ള മറ്റൊരു വ്യക്തിയുടെ ചിത്രമായിരിക്കും മോർഫ് ചെയ്യുന്നത്.അതിനുശേഷം മോർഫ് ചെയ്ത ചിത്രം ലോൺ എടുത്തയാൾക്കും കോൺടാക്ട് ലിസ്റ്റിലുള്ള ആൾക്കും അയച്ചു കൊടുക്കുന്നു.ലോൺ തിരിച്ചടച്ചില്ലെങ്കിൽ ഇത് വ്യാപകമായി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഉപഭോക്താവ് ലോൺ തുക തിരിച്ചടക്കാതാവുന്നതോടെ മോ ർഫ് ചെയ്ത ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. മിക്കവാറും ഫേക്ക് ഐഡികളിൽ നിന്നും, വ്യാജമായി സൃഷ്ടിച്ച വാട്സ് ആപ്പ് നമ്പറുകളിൽ നിന്നുമായിരിക്കും ഇത്തരക്കാർ മെസേജുകൾ അയക്കുന്നത്. ഇത്തരം അപകടങ്ങൾക്ക് ഇരയാകുന്നവർ നാണക്കേട് ഓർത്ത് പരാതി പറയുന്നതിന് വിമുഖത കാണിക്കുന്നതോടെ, കുറ്റവാളികൾ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുന്നു.പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയ യുവതിക്കും, അവരുടെ കൂടെ ജോലിചെയ്തിരുന്ന യുവാവിനും കാര്യങ്ങൾ വിശദമായി പറഞ്ഞു നൽകി.കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം സൈബർ ക്രൈം പോലീസ് ആരംഭിച്ചിട്ടുണ്ട്.

കടപ്പാട് : തൃശൂർ സിറ്റി പോലീസ്