ആദ്യപ്രസവം കഴിഞ്ഞ ആധി എന്ന് കരുതി ശ്രദ്ധിച്ചപ്പോ അടിവസ്ത്രം പകുതിയും നനഞ്ഞു കുതിർന്നു BP നോക്കുമ്പോൾ 50mmhgൽ താഴെ

EDITOR

2006 ൻ്റെ അവസാനത്തിലാണ് .ഞങ്ങളന്ന് ഹൗസ് സർജൻസിയുടെ മൂന്നാം മാസത്തിലേക്ക് കടക്കുന്നു. ഏറ്റവും ജോലി ഭാരമേറിയ പോസ്റ്റിങ്ങായിരുന്നു ലേബർ റൂം . ഒരു ക്യാംപ് ലൈഫ് പോലെ പന്ത്രണ്ടു മണിക്കൂർ ഡ്യൂട്ടി സമയം. ആദ്യ രണ്ടാഴ്ച്ച തുടർച്ചയായ പകലനുഭവ ങ്ങളെങ്കിൽ ,അടുത്ത രണ്ടാഴ്ച തുടർച്ചയായ രാത്രി ഡ്യൂട്ടികളാണ് .വിരൽ തുമ്പിൽ ഇൻറർനെറ്റൊന്നുമില്ലാത്തോണ്ട് പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത കാലം .കൂടെയുള്ളവരുമായി ഇഴുകിച്ചേർന്നൊരു ടീം വർക്കാണ് ലേബർറൂമെന്നാൽ . ഇന്ത്യലെ തന്നെ ഏറ്റവുമധികം പ്രസവങ്ങൾ നടക്കുന്ന സ്ഥലമാണെന്ന ഖ്യാതിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ maternity hospital ന് . അവിടത്തെ ലേബർ റൂം ഡ്യൂട്ടിയെന്നത് മറക്കാനാവാത്ത അനുഭവങ്ങളുടെ പെരുമഴ സമ്മാനിക്കുന്ന ഒന്നും .നൈറ്റ് ഡ്യൂട്ടി അന്ന് തേർഡ് സ്റ്റേജിലാണ് .പ്രസവം കഴിഞ്ഞുള്ളവരെ മോണിറ്ററിങ്ങ് ചെയ്യുന്ന ഘട്ടം. ബി.പി എടുക്കാൻ നേരത്താണ് ആ 20 വയസുകാരിയുടെ കൂടെയുള്ള അമ്മവന്ന് പറഞ്ഞത് പെണ്ണിന് തല ചുറ്റുമ്പോലെണ്ട് മോനേ” ന്ന് . കന്നിപ്രസവം കഴിഞ്ഞുള്ള ആധിയാകുമെന്ന സമാധാനിപ്പിക്കലിലാണ് അടിവസ്ത്രം പകുതിയും നനഞ്ഞു കുതിർന്നതായി ശ്രദ്ധിച്ചത് . BP നോക്കുമ്പോൾ 50mmhg ൽ താഴെ .ഓടിച്ചെന്ന് ഡ്യൂട്ടി പി ജി യെ വിവരമറിയിച്ചു .

സമയം രാത്രി രണ്ടു മണിയോ മറ്റോ ആണ്. മിക്കവരുടെ കണ്ണിലും തുടർച്ചയായ മാസങ്ങളുടെ ജോലിഭാരവും അതിനിടയിലൂടെയുളള സെമിനാർ പരീക്ഷകളുമേൽപ്പിച്ച ക്ഷീണമുണ്ട് . “PPH ആകുമെടാ വേഗം ഷിഫ്റ്റ് ചെയ്യ് “ഒരു പൊക്കിൾകൊടി ക്ലാംപ് ചെയ്യുന്നതിനിടയിൽ ഡോക്ടർ വിളിച്ചു പറഞ്ഞു.
തിരിച്ചവരെ ലേബർ ടേബിളിലോട്ടു തന്നെ മാറ്റി . പൈപ്പ് തുറന്നു വിട്ടതു പോലെ രക്തപ്രവാഹമാണ് .കോട്ടൺപാക്ക് വെച്ചും ,ക്ലോട്ടുകൾ നീക്കം ചെയ്തുമൊക്കെയുള്ള പ്രാരംഭ രീതികളൊന്നും ഫലപ്രദമാകുന്നില്ല .ഷിഫ്റ്റ് ലുള്ള എല്ലാവരും ഓരോ ജോലിയിലാണ് .പെട്ടെന്ന്‌ മറ്റു ഡ്യൂട്ടിയിലുള്ളവർ 2nd സ്റ്റേജിലേക്കെത്തി .ഫൈനൽ ഇയർ പി ജിയും ,വിളിപ്പുറത്തുണ്ടായിരുന്ന ഡ്യൂട്ടി MO യും ഓടിയെത്തി . അപ്പോഴേക്കും വിളറി മെല്ലിച്ച ആ കുട്ടിയുടെ ബോധം പതിയെ മറഞ്ഞു തുടങ്ങി .പെട്ടന്ന് തന്നെഓപ്പറേഷൻ തീയ്യറ്ററിലേക്ക് മാറ്റാനുള്ള തീരുമാനം വന്നു . രക്തസാമ്പിൾ മാച്ച് ചെയ്യാനും ,ആവശ്യത്തിനുള്ളത് തയ്യാർ ചെയ്യാനുമായി നിർദ്ദേശം കിട്ടിയ ഞാൻ ഹോസ്പിറ്റൽ കോംപ്ലക്സ് നു വെളിയിലുള്ള രക്ത ബാങ്കിലേക്കോടി .
തിരിച്ചെത്തുമ്പോഴേക്കും ലേബർ റൂം തീയ്യറ്റർ ബഹളമുഖരിതമായിരുന്നു. Atonic Post partum hemorrhage ആണത്രെ , പ്രസവത്തിനു ശേഷം ഗർഭപാത്രം ചുരുങ്ങാതെ രക്തക്കുഴലുകളയഞ്ഞു പോകുന്ന അവസ്ഥ .ടെക്സ്റ്റ് ബുക്കുകളിലെ കണ്ടു മറന്ന ഒരു പേരിൻ്റെ ഭീകരമായ നേർക്കാഴ്ചയായിരുന്നു പിന്നെ നടന്നത് . രക്തപ്രവാഹം നിന്നില്ലെങ്കിൽ മരണത്തിലെത്തുന്നതിന് അധിക സമയം വേണ്ട .അപ്പൊഴാണ് അടുത്ത പ്രശ്നം ,രക്തസമ്മർദ്ദം വല്ലാതെ താഴ്ന്നതിനാൽ ഫ്ളൂയിഡും രക്തവും മൊന്നും കയറ്റാൻ IV line കിട്ടുന്നില്ല .

അനസ്തീഷ്യ ഡോക്റ്റർമാരിൽ രണ്ടു പേർ ശ്രമിച്ചിട്ടും രക്ഷയില്ല ,ഒടുവിൽ സീനീയർ പ്രൊഫസർ വന്ന് നേരിട്ട് ഹൃദയധമനിയിലേക്ക് ഫ്ലൂയിഡ് കൊടുക്കാനുള്ള സെൻട്രൽ ലൈൻ വരെ സ്ഥാപിച്ചുഒരു വശത്തുകൂടെ കയറ്റുന്ന രക്തം അപ്പോഴും താഴെ ക്കൂടെ പോയിക്കൊണ്ടിരിക്കുന്നു .കട്ടപിടിക്കാനുള്ള ഇൻജക്ഷൻ സ് ഒന്നും ഫലിക്കുന്നില്ല . സീനിയർ അസോസിയേറ്റ് പ്രൊഫറും ,ഒടുവിൽ യുണിറ്റ് ചീഫ് നേരിട്ടും വീട്ടിൽ നിന്നെത്തി. സമയം പുലർച്ചെ നാലു മണി കഴിയുന്നു രക്ഷയില്ല ,ഒടുവിൽ തീരുമാനം വന്നു .ഗർഭപാത്രം നീക്കം ചെയ്യുകയല്ലാതെ വേറെ ജീവൻ രക്ഷാ മാർഗങ്ങളില്ല . ഇരുപതു വയസ് മാത്രമുള്ള പെൺകുട്ടിയാണ് .ജനിച്ച കുഞ്ഞ് ജീവിച്ചിരിക്കുമോന്നുപോലുമുറപ്പില്ല.എങ്ങനെ വീട്ടുകാരെ ഈ അവസ്ഥ പറഞ്ഞു മനസിലാക്കി സമ്മതപത്രമൊപ്പിടീക്കും .?ചിന്തിക്കാനധികം സമയമില്ല ,കാര്യങ്ങൾ കൈവിട്ടു പോകുന്നു . സീനിയർ പി ജി ഭർത്താവിനെ തിരഞ്ഞ് വാതിൽക്കലേക്കോടി . ഭിത്തിയിൽ ഒരു യുവാവ് തലയിട്ടിടിച്ച് ആർത്തു കരയുന്ന ശബ്ദം ഞങ്ങൾ അകത്തു നിന്നുകേട്ടു . ഓപ്പറേഷൻ നടന്നു .

ആശ്വസിക്കാനാവുമെന്നു കരുതുന്നതിലും സങ്കീർണത നിറഞ്ഞ ഒന്ന് .
ഗർഭപാത്രം നീക്കം ചെയ്തിട്ടും നിൽക്കാത്ത രക്ത വാർച്ചക്ക് പ്രധാന രക്തക്കുഴലു(internal illiac artery ligation) തുന്നി കെട്ടിയ ഓപ്പറേഷനു ശേഷം ഒടുക്കം പൂർണ്ണശമനം വന്നു .പത്തിലധികം ഡോക്റ്റർമാർ അത്ര തന്നെ നഴ്സസ് അടങ്ങിയ ടീം 20 പൈൻ്റിലധികം ബ്ലഡ് ,നാലു മണിക്കൂറിൻ്റെ ഓപ്പറേഷനടക്കം നീണ്ട പത്തു മണിക്കൂറിൻ്റെ അത്യന്തം ശ്രമകരമായ ചികിത്സാപര്യടനം ഒടുവിൽ ആ പെൺകുട്ടി തിരികെ ജീവിതത്തിലേക്ക് കണ്ണു തുറന്നു വർഷങ്ങൾക്കിപ്പുറത്ത് ഇന്നലെ ഈ സംഭവം ഓർമ്മ വരാൻ കാരണം ഫോർവേർഡ് ചെയ്ത് കിട്ടിയഈ ക്കുറിപ്പാണ് രാജസ്ഥാൻ ലാൽസോട്ടിലെ ഗൈനക്കോളജിസ്റ്റായ Dr അർച്ചന ശർമ്മ, സ്വന്തം പ്രാക്റ്റീസ് മുറിയിൽ ഒരു സാരിത്തുമ്പിൽ ജീവനൊടുക്കിയിരിക്കുന്നു . രക്തസ്രാവത്തെ തുടർന്ന് ഒരു ഗർഭിണി മരിച്ചതും ,അതിനെ തുടർന്നുണ്ടായ അന്വേഷണത്തിൽ കൊലപാതകക്കുറ്റം (302 IPC) ചുമത്തി പോലീസ് അവരെ കുറ്റവാളിയാക്കിയതിലുമുള്ള മനോവിഷമമാണത്രെ കാരണം അവസാനത്തെ കത്തിൽ അവരിങ്ങനെ എഴുതിയിരുന്നുI love my husband n kids, pls don’t harass them, I didnt kill any one ,.PPH is a known complication. Let my death prove my innocence”

റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടിലെ മിടുക്കിയായ MS വിദ്യാർത്ഥിനിയും ഗോൾഡ് മെഡൽ ജേതാവുമൊക്കെയായിരുന്നത്രെ Dr അർച്ചന.ഏതൊരു ഗൈനക്കോളജി സ്റ്റനേയും പോലെ മേൽ വിവരിച്ച നൂറുകണക്കിന് അനുഭവങ്ങൾ അവർക്കു മുണ്ടായിക്കാണും.അതു പോലുള്ള ഉറക്കമില്ലാത്ത രാത്രികളിലെ മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ ഒട്ടനവധി ജീവനെ അവർ മരണക്കയത്തിൽ നിന്നും കൈ പിടിച്ചുയർത്തിക്കാണും. വിജയങ്ങൾ സാധാരണ ദിവസങ്ങളായി അവരുടെ ജീവിതത്തിൽ കടന്നു പോയിക്കാണും .എന്നാൽ ചിലത് കണക്കുകൂട്ടലുകൾക്കും മുകളിലാവും.മേൽ പറഞ്ഞ രീതിയിൽ ഒരു ടീം വർക്കിലൂടെ ,ഒരു ടെറിഷ്യറി സെൻററിൻ്റെ കരുതൽ ഹസ്തത്തിൽ മാത്രം ചെയ്യാനാവും വിധം അതിസങ്കീർണമായി പരിണമിക്കും.ആയുസിൻ്റ അറ്റം തീരുമാനിക്കപ്പെടുന്ന അത്തരം ആകസ്മികതകൾ, ഒറ്റയ്ക്കുള്ള ഡ്യൂട്ടി സമയങ്ങളിൽ അവരുടെ പരാജയങ്ങൾ മാത്രമായി മുദ്രകുത്തപ്പെടും ചുരുങ്ങാതെ ചോര വാറ്റുന്ന ഗർഭപാത്രം ഡോക്ടറുടെ മാത്രം പിടിപ്പുകേടിൻ്റ പ്രതീകമാകും.കുത്തിവെച്ച മരുന്നുകൾ ചികിത്സാ പിഴവിലെ കൂട്ടുപ്രതികളാവും.

മദ്യപിച്ച ഡ്രൈവിങ്ങിൽ , മരണം നടന്നാൽ പോലും മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസ് ചാർജ് ചെയ്യുന്നവർ ,ഇതിനെ നേരിട്ടുള്ള കൊലപാതകമാക്കി ഡോക്ടറെ കല്ലെറിയാൻ സമൂഹത്തിലേക്കെറിഞ്ഞു കൊടുക്കും തൊഴിലിടങ്ങളിലെ സുരക്ഷിതത്വവും പരസ്പര ധാരണയും മരിക്കുന്നിടത്ത്, തൻ്റേതല്ലാത്ത കാരണങ്ങൾക്കു വേണ്ടി എത്ര പേർക്കിങ്ങനെ സ്വന്തം ജീവൻ ബലി കൊടുത്തും ഈ ജോലി ചെയ്യേണ്ടി വരും അറിയില്ല എല്ലാവരും വെറും മനുഷ്യരാണ്.. ജീവിക്കാൻ വേണ്ടി തങ്ങളെത്തിപ്പെടുന്ന മേഖലയിൽ ജോലി ചെയ്യുന്ന ,തികച്ചും നിസ്സഹായരായ മനുഷ്യർ ജീവൻ രക്ഷിക്കാൻ മാത്രം ശ്രമിച്ചവളെ കൊലപാതകിയാക്കുന്ന ആൾക്കൂട്ട വിചാരണയ്ക്ക് കൂട്ടു നിൽക്കുന്നവരേ കാലം നിങ്ങൾക്ക് മാപ്പു തരില്ല .
കണ്ണീരിൽ കുതിർന്നആദരാഞ്ജലികൾ ഡോ. അർച്ചന

കടപ്പാട് : റോഷിത്