ഉക്രൈനിൽ പഠിക്കുന്ന മകൾ അന്ന് പകൽ ജനലിലൂടെ കണ്ട കാഴ്ച അവൾ വിറച്ച് കൊണ്ട് പറഞ്ഞു റഷ്യൻ പട്ടാളക്കാരൻ റോഡിൽ ചെയ്ത ക്രൂരത കുറിപ്പ്

EDITOR

യുദ്ധം അത് എവിടെ ആയാലും ഇരു രാജ്യങ്ങൾക്കും നഷ്ടം മാത്രമേ ഉണ്ടാക്കൂ .അത് മൂലം ബുദ്ധിമുട്ടുന്ന പല രാജ്യങ്ങളും നമ്മുടെ ചുറ്റിലും ഉണ്ട് .ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് ആ രാജ്യങ്ങളിൽ നിന്നുള്ളവരാണ് .യുദ്ധം കണ്ണീരുകളും കഷ്ടപ്പാടുകളും മാത്രമേ നൽകൂ .നമ്മുടെ കൊച്ചു കേരളവും ഇതിൽ ബാധിക്കപ്പെടുന്നു .പഠനത്തിനായി പോയ കുട്ടികൾ ആണ് കഷ്ടപ്പെടുന്നവരിൽ ഭൂരിഭാവും .തന്റെ മകൾക്കായി കാത്തിരുന്ന ഒരു ‘അമ്മ ഫേസ് ബുക്കിൽ കുറിച്ച വാക്കുകൾ ഇങ്ങനെ.

യുദ്ധമുഖത്തു നിന്ന് മോളിന്ന് എത്തും യുക്രൈയിനിൽ മെഡിസിൻ വിദ്യാർത്ഥിയായിരുന്നു മോള്. യുദ്ധം ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞത് മുതൽ അവളെ തിരിച്ചു കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും കീവിൽ മോള് പഠിക്കുന്ന ബൊഗമൊളൈറ്റ്സ് യൂണിവേഴ്സിറ്റി അധികൃതർ ക്ലാസ്സ്‌ കളഞ്ഞാൽ എക്സ്പൽ ആക്കുമെന്ന് പറഞ്ഞത് കൊണ്ട് അവൾ വരാൻ തയ്യാറായില്ല.ഈ വർഷം ജൂണോടെ കോഴ്സ് തീരാനിരിക്കെ എക്സ്പെൽ ആക്കുമെന്ന് കേട്ടതോടെ അവളും കൂട്ടുകാരും നാട്ടിലേക്കുള്ള യാത്രയ്ക്ക് മടിച്ചു…യുദ്ധഭീതി കൂടി വന്നപ്പൊ ഒരു സെർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്ത് കൊടുക്കാമെന്ന് യൂണിവേഴ്സിറ്റി ഏറ്റു. ആ പേപ്പർ ഉണ്ടെങ്കിൽ സാഹചര്യം മാറുമ്പോ തിരിച്ചു വന്നാൽ മതിയെന്നായിരുന്നു തീരുമാനം. ആ പേപ്പർ തരാമെന്ന് പറഞ്ഞത് ഫെബ്രുവരി 24 നായിരുന്നു. അന്ന് വെളുപ്പിന് തന്നെ
യുദ്ധമുഖം തുറന്നു. വിമാനതാവളങ്ങൾ അടച്ചു.മോളും ആയിരത്തിയഞ്ഞൂറോളം വരുന്ന കുട്ടികളും കോളേജ് ഹോസ്റ്റലിനകത്തായി.

ഭൂരിഭാഗം കുട്ടികളും ഇന്ത്യക്കാരാണ്. സ്ഫോടനം തുടങ്ങിയപ്പോൾ ഹോസ്റ്റലിനകത്തെ ബങ്കറിലേയ്ക്ക് മാറി. ആവശ്യത്തിന് ഭക്ഷണം, വെള്ളം, പൈസ ഒന്നും കൈയ്യിലില്ല. ഇടയ്ക്കെപ്പോഴോ കൂട്ടമായി അവിടെയുള്ള യുക്രെയിനികളോടൊപ്പം സൂപ്പർ മാർക്കറ്റിൽ പോയി അവശ്യ സാധനങ്ങൾ വാങ്ങി. പതിവിലും കവിഞ്ഞ ക്യൂവും തിരക്കുമായിരുന്നു എ ടി എം ലും സൂപ്പർ മാർക്കറ്റിലും.നമ്മളിവിടെ വാർത്തകളിൽ കാണുന്നതിലും വളരെ വളരെ മോശമായിരുന്നു അവസ്ഥ.ഹോസ്റ്റലിൻ്റെ പതിനഞ്ചാം നിലയിലാണ് മോളും കൂട്ടുകാരി കീർത്തിയും താമസിക്കുന്ന മുറി.സൈറൺ മുഴങ്ങുമ്പോഴൊക്കെ ബങ്കറിൽ പോണം. തിരിച്ച് റൂമിലേക്കെത്തുമെന്ന് പറയാൻ പറ്റില്ല.ചിലപ്പൊ ദിവസങ്ങളോളം ബങ്കറിൽ കഴിയേണ്ടി വരും. അതു കൊണ്ട് പാസ്പോർട്ട് അടക്കമുള്ള രേഖകൾ, ഭക്ഷണം, വെള്ളം മുതലായ സാധനങ്ങളുമായാണ് ബങ്കറിലേക്ക് പോകുന്നത്. ലിഫ്റ്റ് വർക്ക് ചെയ്യിക്കാൻ പാടില്ല എന്ന് സെക്യൂരിറ്റി പറഞ്ഞത്രേ. ഇടയ്ക്ക് കരണ്ട് പോയാൽ ലിഫ്റ്റിൽ കുടുങ്ങിപ്പോകും. ലിഫ്റ്റ് നന്നാക്കി യെടുക്കാനൊന്നും ടെക്നീഷ്യൻമാരെയൊന്നും കിട്ടാവുന്ന സാഹചര്യമല്ലല്ലോ. എല്ലാ സാധനങ്ങളും കൈയ്യിൽ കരുതി തന്നെ വേണം ബങ്കറിലേക്ക് പോകാൻ. ടോയ്ലറ്റ് സൗകര്യമില്ല.

പിരീഡ്സ് ആയ കുട്ടികളുടെ അവസ്ഥ പരിതാപകരമാണെന്ന് മോള് പറഞ്ഞു. കൊടുംതണുപ്പിൽ ബങ്കറിലെ പൊടിയിൽ കഴിയേണ്ടി വന്നത് കൊണ്ട് ആസ്മ ഉള്ള ചിലർക്ക് അത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കി.അറിയാവുന്ന കയ്യിലുള്ള മരുന്നുകൾ നൽകി കൂട്ടുകാർ തന്നെ അവരെ നോക്കി.കുട്ടികൾ ഒരുപാടുള്ളത് കൊണ്ട് ബങ്കറിൽ മണിക്കൂറുകൾ നിൽക്കുക മാത്രമാണ് മാർഗ്ഗം. ഇരിക്കാൻ പോലും പറ്റാതെ മണിക്കൂറുകൾ നിൽക്കണം. സ്ഥിതി ശാന്തമായെന്ന് തോന്നുമ്പോ റൂമിലെത്തി ഫോൺ ചാർജ് ചെയ്യും ടോയ്‌ലെറ്റിൽ പോകും.പിന്നീട് ബങ്കറിൽ നിന്നിറങ്ങാനാവാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങി.ആദ്യ ദിവസങ്ങളിൽ വെടിയൊച്ചകളിൽ പേടിച്ചിരുന്ന കുട്ടി ഫോണിലൂടെ ശബ്ദം കേട്ട് ഞാൻ പേടിക്കുമ്പോ അത് വെടിയൊച്ചയാ, മിസൈൽ ആക്രമണമാണ് മമ്മാ ഇപ്പോ പേടി എന്ന് പറഞ്ഞു തുടങ്ങി. രാത്രി മുഴുവൻ അവൾ പേടിച്ചിരിക്കുമ്പൊ നെറ്റ് കിട്ടുന്നത് കൊണ്ട് ഞാനും അർമേനിയയിലുള്ള ആരിഫും കൂട്ടിരുന്നു അവൾക്ക് ധൈര്യം കൊടുക്കാൻ എൻ്റെ ടെൻഷൻ പുറത്തു കാണിക്കാതെ പരമാവധി ശ്രമിച്ചിരുന്നു.എന്നാലും എൻ്റെ കുഞ്ഞിനെയോർത്ത് നെഞ്ച് പൊട്ടി ഞാൻ കരഞ്ഞു

പലപ്പോഴും അവൾ വിളിക്കുമ്പോൾ വെടിയൊച്ചകളും വലിയ സ്ഫോടന ശബ്ദങ്ങളും കേൾക്കാമായിരുന്നു.കിടുങ്ങി പോകുന്ന ശബ്ദത്തിൽ അവൾക്കൊപ്പം ഞാനും വിറച്ചു. എൻ്റെ കുഞ്ഞിനെയോർത്ത് എല്ലാവരും ഒരുപാട് വിഷമിച്ചു. പ്രാർത്ഥിച്ചു.എല്ലാവരോടും എല്ലാത്തിനോടും ദേഷ്യമായി എനിക്ക്..റഷ്യ യുക്രെയിനിനെ തകർക്കുകയോ യുക്രെയിൻ നാറ്റോ യിൽ ചേരുകയോ അതൊന്നും എൻ്റെ വിഷയമേയല്ലാത്തതു കൊണ്ട് ന്യൂസ് ചാനലുകളുടെ ശബ്ദവും ചർച്ചയും വല്ലാതെ അലോസരപ്പെടുത്തി.ഇന്ത്യൻ എംബസി ഫോൺ എടുക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ലായിരുന്നു.അത് മൊത്തം കുട്ടികൾക്കും പ്രശ്നമായിരുന്നു. ഏകദേശം ആയിരത്തി അഞ്ഞൂറോളം കുട്ടികൾ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുന്ന അവസ്ഥ.ഫെബ്രുവരി 27ന് രാത്രി മോള് വിളിച്ചപ്പോൾ അവൾ പതിവിൽ കൂടുതൽ പേടിച്ചിരുന്നു. അന്ന് പകൽ ജനലിലൂടെ കണ്ട കാഴ്ച അവൾ വിറച്ച് കൊണ്ട് പറഞ്ഞു. റഷ്യൻ പട്ടാളക്കാരൻ ഹോസ്റ്റലിൻ്റെ മുൻപിലെ റോഡിൽ ഒരു യുക്രെയിൻ പട്ടാളക്കാരനെ വെടിവച്ചിടുന്ന കാഴ്ച.

മമ്മ ധൈര്യമായി ഇരിക്കണം, എന്തും സംഭവിക്കാം എന്നൊക്കെ അവൾ പറയുന്നത് കേട്ട് എനിക്ക് ബോധം പോയി. അലറിക്കരഞ്ഞ് കുഴഞ്ഞു വീണതല്ലാതെ എൻ്റെ കുഞ്ഞിന് വേണ്ടി എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന വേദനയിൽ എന്റെ നെഞ്ച് നീറി പിടഞ്ഞു.28 ന് കർഫ്യൂ പിൻവലിച്ചാൽ അവിടെ നിന്നിറങ്ങാൻ തീരുമാനിക്കണം എന്ന് മന്ത്രി മുരളീധരനെ വിളിച്ചപ്പോൾ അറിഞ്ഞതിൻ്റെ വെളിച്ചത്തിൽ കർഫ്യൂ നീങ്ങാൻ കാത്തു നിൽക്കുക എന്നത് മാത്രമായിരുന്നു പ്രതിവിധി. ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല മോൾക്ക്. ആരുമില്ല മമ്മ ഒരു സഹായത്തിന് എന്നവൾ വിളിക്കുമ്പോഴൊക്കെ പറഞ്ഞിരുന്നു. ഇന്ത്യൻ എംബസി ഒരാശ്വാസ വാക്ക് പറയാൻ പോലും തയ്യാറായില്ല.അവിടെയുള്ള ഏജൻ്റ് ഡോക്ടർ സുമേഷ് 27 ന് ഇവാകേഷനുള്ള ഫോം പൂരിപ്പിച്ച് വാങ്ങിയിരുന്നു.

28 ന് രാവിലെ കർഫ്യൂ ഒഴിവായ സമയം നോക്കി ഇന്ത്യൻ പതാകയും പിടിച്ച് ഗ്രൂപ്പായി ഇറങ്ങണം എന്ന് തീരുമാനം എടുത്തു. റെയിൽവേ സ്‌റ്റേഷൻ വരെ മൂന്നോ നാലോ കിലോമീറ്റർ ഉണ്ടായിരുന്നു.പല ഗ്രൂപ്പായി തിരിഞ്ഞ് 230 ഓളം കുട്ടികൾ റോഡിൽ ആദ്യമിറങ്ങി. മോളും ആ ഗ്രൂപ്പിൽ ഉണ്ടായിരുന്നു.കീ വ് കടന്നു കിട്ടിയാൽ രക്ഷപ്പെട്ടു എന്ന് മോള് പലതവണ പറഞ്ഞിരുന്നു. അവളുടെ ശബ്ദം വിറച്ചും നേർത്തുമിരുന്നു. പ്രാർത്ഥനകളോടെ വീട്ടിൽ എല്ലാവരും കാത്തിരുന്നു. റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വന്നപ്പോൾ യുക്രൈയിൻ പൗരന്മാർക്കായിരുന്നു മുൻഗണന. കൂടെയുള്ള ആൺകുട്ടികൾ പെൺകുട്ടികളെയെല്ലാം മുൻപിൽ നിർത്തി അവരെ ആദ്യം ട്രെയിനിൽ കയറ്റാനുള്ള ശ്രമം തുടങ്ങി.. ഉക്രൈൻ പൗരന്മാർക്ക് ഒരു ദയയോ മനുഷ്യത്വമോ ഉണ്ടായില്ല.പെൺകുട്ടികളുടെ ശരീരത്തിലൊക്കെ അവർ ശക്തമായി ഇടിക്കുകയും ചവിട്ടുകയും ചെയ്തു ആൺകുട്ടികളെ ഇടിച്ചകറ്റാൻ നോക്കി ആൺകുട്ടികൾ തങ്ങളെ തള്ളി മാറ്റിയ ടി.ടിയോട് ചൂടായി. അയാൾ അവരെ തള്ളിയിട്ടു.

മോളുടെ ഹാൻഡ്‌ബാഗ് പൊട്ടിപ്പോയി എങ്കിലും രേഖകൾ അടങ്ങിയ ബാഗ് കൈവിടാതെ അവൾ മുറുക്കി പിടിച്ചു.. ഒരു കണക്കിന് ട്രെയിനിൽ കയറി.സ്വന്തം നാട്ടിൽ മാത്രമാണ് നമ്മൾ രാജാവ്.വിദേശത്ത് എവിടെയായാലും നമ്മൾ രണ്ടാം കിട പൗരൻമാരാണ്.ആകെ തളർന്ന് അവശരായ കുട്ടികൾ. ഭയം കൊണ്ട് മൂടിയ നിമിഷങ്ങളിലൂടെ കടന്നുപോകുന്നവർ.കീവ് വിട്ട് പോകാൻ പറ്റുമോ എന്ന് അപ്പോഴും മോൾക്ക് ഉറപ്പില്ലായിരുന്നു. ജീവൻ കിട്ടിയാൽ മതി എന്നൊക്കെ അവൾ പറയുന്നത്കേട്ടുനിൽക്കാൻ പോലും ശക്തിയില്ലാതെ അവൾക്ക് ധൈര്യം കൊടുക്കാൻ എത്ര ശ്രമിച്ചിട്ടും പറ്റാതെ ഞാൻ തകർന്നു നിന്നു.നാലഞ്ച് ട്രെയിൻ കടന്നു പോയതിന് ശേഷമാണ് മോൾക്കും കൂടെയുള്ളവർക്കും ട്രെയിനിൽ കയറാൻ പറ്റിയത്. ട്രെയിൻ നിറയെ ആളുകൾ ഉണ്ടായിരുന്നു. സീറ്റ് കിട്ടിയ കുട്ടികൾ കുറച്ച് സമയം കഴിഞ്ഞ് ഇരിക്കാൻ കഴിയാത്തവർക്ക് സീറ്റ് കൊടുത്ത് എഴുന്നേറ്റ് നിൽക്കും. പരസ്പരം താങ്ങായ യാത്ര പതിനെട്ട് മണിക്കൂർ നീണ്ടു.ഖാർക്കിവിലെയും സുമി യിലെയും കുഞ്ഞുങ്ങളുടെ കരച്ചിൽ കാണാനാവാതെ ടി.വി ഓഫ് ചെയ്തിരുന്നു ഞാനും ഉമ്മിച്ചിയും വാപ്പിച്ചിയും അനിലും.

മോൾക്ക്‌ ട്രെയിൻ കിട്ടും വരെ ആർക്കും സംസാരമില്ലായിരുന്നു .ഭക്ഷണം കഴിക്കാതെ, എന്തിന് വെള്ളമിറങ്ങാൻ പോലും പ്രയാസമായ ദിവസങ്ങൾ.മോളവിടെ ഇങ്ങനെ ജീവൻ കൈയ്യിലേന്തി നിൽക്കുമ്പോ എങ്ങിനെയാണ് ഒരു തുള്ളി വെള്ളമിറക്കാനാവുക? അവളെ വിളിക്കുമ്പോൾ കിട്ടുമായിരുന്നു എന്നത് മാത്രമായിരുന്നു ആശ്വാസം.1800 ഓളം കിലോമീറ്ററുകൾ താണ്ടിയാണ് ട്രെയിൻ റാക്കീ വിലെത്തിയത്. അവിടെ ഒരു ചർച്ചിൽ നിന്ന് എല്ലാ കുട്ടികൾക്കും വെള്ളവും ബിസ്കറ്റ്സും നൽകി. ഒന്ന് ഫ്രഷ് ആവാനുള്ള സൗകര്യവും കൊടുത്തു. അവിടെ നിന്ന് വൈകാതെ ബസ്സിൽ കയറി, അടുത്ത ബോർഡറായ സ്ളോവാകിയയിലേക്ക് യാത്ര തിരിച്ചു.സ്ളോവാക്യൻ അതിർത്തിയിലെത്തിയപ്പോഴാണ് ‘മമ്മാ ഞാൻ സേഫ് ആയി എന്നവൾ മെസേജ് ഇട്ടത്. ഫോണിൽ ചാർജ് തീരുകയാണ് പേടിക്കണ്ട എന്നും പറഞ്ഞു. കരഞ്ഞുകൊണ്ട് ഞാൻ തറയിലിരുന്നത് സന്തോഷം കൊണ്ടായിരുന്നു.എൻ്റെ കുഞ്ഞിൻ്റെ ജീവൻ തിരിച്ചു കിട്ടിയല്ലോ.മോള് അതിർത്തിയിലേയ്ക്ക് യാത്ര ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഖാർക്കീ വിൽ ഷെല്ലാക്രമണത്തിൽ നവീൻ എന്ന കുട്ടി മരിച്ചെന്ന വാർത്ത കേൾക്കുന്നത്.

എൻ്റെ കുഞ്ഞെന്ത് കൊണ്ടാണ് ഭയന്ന് വിറച്ച് കരഞ്ഞതെന്ന് കൂടുതൽ കൂടുതൽ ബോധ്യപ്പെടുത്തുന്ന വാർത്ത കൂടിയായിരുന്നു അത്അതിർത്തി കടന്നത് ഇന്ത്യൻ സമയം രാത്രി ഒന്നരക്കായിരുന്നു.സ്ലോവാക്യയിൽ സമയം 8.35. അഞ്ചു മണിക്കൂർ കാത്തു നിന്നപ്പോഴേക്കും അതിർത്തി കടക്കാൻ പറ്റി.കൂടുതൽ ആളുകളും റൊമാനിയ, ഹങ്കറി അതിർത്തിയിലേക്കാണ് പോയത് അതുകൊണ്ട് ഇവിടെ തിരക്ക് കുറവായിരുന്നു..കുട്ടികൾക്ക് വേണ്ട ഭക്ഷണവും വെള്ളവും കൊടുക്കാൻ ഉദ്യോഗസ്ഥരുണ്ടായിരുന്നു..ഏകദേശം ഇരുന്നൂറോളം കുട്ടികൾ സ്ലോവാക്കിയയിൽ എത്തിയിരുന്നു അവിടെയുള്ള ഒരു ഹോട്ടലിൽ അവർക്ക് താമസ സൗകര്യം ഒരുക്കി. നല്ല ഭക്ഷണം,വെള്ളം, കുളിക്കാൻ ചൂട് വെള്ളം എല്ലാം കുട്ടികൾക്ക് കിട്ടി  സാവധാനം സമാധാനമായിട്ടിനി വന്നാൽ മതിയെന്ന് മനസ്സ് പറഞ്ഞു.

യുദ്ധഭൂമിയിലല്ലല്ലോ ഇപ്പോൾ.വരുമ്പോ മോൾക്കെന്തൊക്കെ വേണം എന്ന് ചോദിച്ചപ്പോൾ, എനിക്കൊന്നും വേണ്ട മമ്മ, വീട്ടിൽ വന്നു മമ്മയുടെ കൂടെ, വെടിയൊച്ചകളെ പേടിക്കാതെ കെട്ടിപിടിച്ചുറങ്ങിയാൽ മതി, ഭക്ഷണവും വെള്ളവും കിട്ടിയാൽ മാത്രം മതി എന്ന് പറഞ്ഞപ്പോൾ ഒരു ജീവൻ നിലനിർത്താൻ ആവശ്യമായ കാര്യങ്ങൾ അതാണല്ലോ എന്നോർത്തു.പേടിക്കാതെ ആധി പിടിക്കാതെ ഉറങ്ങാനും ഭക്ഷണം കഴിക്കാനും എല്ലാ കുഞ്ഞുങ്ങൾക്കും എത്രയും വേഗം സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചു.ഇന്ന് വെളുപ്പിന് ഡൽഹിയിൽ മോളെത്തി.. അവിടെ നിന്ന് നേരെ കേരള ഹൗസിലേക്ക് നല്ല ചൂട് കഞ്ഞിയും ചക്കപ്പുഴുക്കും പയറും പപ്പടവും അച്ചാറും കൂട്ടി ഫുഡ്‌ കഴിച്ചു എന്നവൾ പറഞ്ഞത് നിറഞ്ഞ സന്തോഷത്തോടെയായിരുന്നുഇന്ന് രാത്രി തന്നെ അവിടെ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം കയറും.എൻ്റെ ജീവിതം തൊട്ടുണർത്തിയ കുഞ്ഞു കാറ്റിനെ ഇതുവരെ ഉണ്ടായതിനേക്കാൾ ഗാഢമായി പുണരണം.

ഉമ്മകൾ കൊണ്ട് മൂടണം.അവളുടെ ശാരീരിക മാനസിക ആരോഗ്യത്തിലാവും ആദ്യ കരുതൽ.. ഇത്ര ചെറിയ പ്രായത്തിൽ ഇത്രയും വലിയ പരീക്ഷണങ്ങളെ അതിജീവിച്ചു വന്ന എൻ്റെ കുഞ്ഞിനെ പഴയതുപോലെ കാണണമെനിക്ക്.. അതിനായി കാത്തിരിക്കുകയാണ് ഞാൻ.. ഇനി ജീവിതത്തിൽ എന്ത് പരീക്ഷണങ്ങൾ നേരിട്ടാലും താങ്ങാൻ ആവുമായിരിക്കും അവൾക്ക്ഇനിയും പുറത്തുകടക്കാനാവാതെ പേടിച്ചു കഴിയുന്ന എല്ലാ കുഞ്ഞുങ്ങൾക്കും നാട്ടിലേക്ക് എത്രയും വേഗം എത്താനാകട്ടെ എന്ന് എല്ലാ ദൈവങ്ങളോടും ആത്മാർഥമായി പ്രാർത്ഥിക്കുന്നു.മോളെയും കൂട്ടുകാരെയും അവിടെ നിന്നിറങ്ങാൻ സഹായിച്ച ഡോക്ടർ, സുമേഷിന്, പ്രിയ മോൻ ആരിഫിന്, ഭംഗിയായി കോ ഓർഡിനേറ്റ് ചെയ്ത ഡോക്ടർ ജിനേഷിന്, എൻ്റെ വേദനകൾക്കൊപ്പം നിന്ന് പ്രാർത്ഥിച്ച കൂട്ടുകാർക്ക്, എല്ലാത്തിലുപരി ഇന്ത്യ ഗവൺമെൻ്റിന്.കേരള സർക്കാരിന് എല്ലാവർക്കും ഒരു പാട് നന്ദി.ചേർത്തുപിടിച്ച എല്ലാ ദൈവങ്ങളോടും .നന്ദി,( വിളിച്ചന്വേഷിച്ചവർക്ക് മറുപടി കൊടുക്കാനോ ഫോൺ എടുത്ത് സംസാരിക്കാനോ പറ്റിയ മാനസികാവസ്ഥയിൽ ആയിരുന്നില്ല. ക്ഷമിക്കുമല്ലോ)

കടപ്പാട് : ഫൗസിയാ കളപ്പാട്ട്