റെയിൽവേ സ്റ്റേഷനിൽ കണ്ട അമ്മയും കുഞ്ഞും അവർ അവിടെ വന്ന കാര്യം അറിഞ്ഞപ്പോ ഞെട്ടി ശേഷം ഇദ്ദേഹം ചെയ്തത് കുറിപ്പ്

EDITOR

ഉറക്കമിളച്ച കണ്ണുകൾ ദു:ഖം തോന്നിപ്പിക്കുന്ന മുഖഭാവം.കരഞ്ഞ് കരഞ്ഞ് അവരുടെ കണ്ണുകൾ വറ്റി വരണ്ടിരിക്കുന്നു.ഇന്ന് രാവിലെ തൃശൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വെച്ച് കണ്ട ചെറുപ്പക്കാരിയായ ആ സ്ത്രീയെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ജോഷി.സി.ജോസ് ശ്രദ്ധിച്ചു.അവരുടെ കൈപിടിച്ച് ഒരു ചെറിയ കുട്ടിയുമുണ്ട്.പതുക്കെ നടന്നുവന്ന് അവർ രണ്ടുപേരും പോലീസ് ഓഫീസറുടെ അടുത്തെത്തി.സാർ ഇവിടെ പ്രിപെയ്ഡ് ഓട്ടോ കിട്ടുമോ ? അവർ ചോദിച്ചു.ഇല്ല. പ്രിപെയ്ഡ് ഓട്ടോ താല്ക്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്.ഓട്ടോറിക്ഷയിൽ കയറാൻ അവരുടെ കൈവശം പണമില്ലെന്ന് പോലീസുദ്യോഗസ്ഥന് മനസ്സിലായി.അവരുടെ പെരുമാറ്റത്തെ അയാൾ ഒന്നുകൂടി ശ്രദ്ധിച്ചു.അലസമായ വസ്ത്രധാരണം, പതറുന്ന ശബ്ദം ഇതെല്ലാം പോലീസുദ്യോഗസ്ഥന് സംശയം ഉളവാക്കി.

അവരുടെ കൂടെയുണ്ടായിരുന്ന കുട്ടി ധരിച്ചിരുന്ന കറുത്ത ടീ ഷർട്ടിനു മുൻവശം എഴുതിയിരുന്ന വെളുത്ത അക്ഷരങ്ങൾ ജോഷി വെറുതെ വായിച്ചു.അവർ എവിടെനിന്നാണ് വരുന്നത്? എങ്ങോട്ടാണ് പോകുന്നത്? വിവരങ്ങൾ ചോദിച്ചറിയാമെന്നു കരുതി അവർ പോകുന്നത് ജോഷി നോക്കി.തന്റെ കൈവശമുണ്ടായിരുന്ന വയർലസ് ഉപകരണം അപ്പോൾ ഒരു സന്ദേശം പുറപ്പെടുവിക്കുകയായിരുന്നു. അത് അയാൾ തന്റെ ചെവിയോടു ചേർത്തു പിടിച്ചു.ഇന്ന് പുലർച്ചെ മൂന്നുമണിയോടെ, ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്ഥലത്തുനിന്നും യുവതിയായ സ്ത്രീയെയും അവരുടെ മൂന്നര വയസ്സുള്ള ഒരു കുട്ടിയേയും കാണാതായിരിക്കുന്നു. വീട്ടിലെ അംഗങ്ങൾ തമ്മിലുണ്ടായ കലഹത്തെതുടർന്ന് അവർ വീടുവിട്ടിറങ്ങിയതാണ്. അവരുടെ ശരീര പ്രകൃതി, കാണാതാകുമ്പോൾ അവർ ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം, അവരോടൊപ്പമുള്ള കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങൾ ഇതെല്ലാം വയർലെസ് സന്ദേശമായി പ്രവഹിച്ചു. അതേ സമയം തന്നെ അവരുടെ ഫോട്ടോയും വിശദവിവരങ്ങളും പോലീസ് സ്റ്റേഷന്റെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിലുമെത്തി.

ദൈവമേ.ഇത് അവരല്ലേ.പോലീസുദ്യോഗസ്ഥൻ തന്റെ മൊബൈൽഫോണിൽ കണ്ട ഫോട്ടോയുമായി ആ സ്ത്രീയേയും കുട്ടിയേയും ഒരിക്കൽകൂടി നോക്കി. ഫോട്ടോയിലെ മൂന്നര വയസ്സുകാരൻെറ ടീ ഷർട്ടിലെ അക്ഷരങ്ങൾ ജോഷി ശ്രദ്ധയോടെ വായിച്ചു. അവർ തന്നെയാണെന്ന് ഉറപ്പിച്ചു.ഉടൻതന്നെ ജോഷി അവരുടെ പിറകേ ഓടി. അപ്പോഴേക്കും അവർ ഒരു ഓട്ടോറിക്ഷയിൽ കയറുവാനായി നിൽക്കുകയായിരുന്നു. ജോഷി അവരുടെ സമീപമെത്തി.അവരോട് പേര് ചോദിച്ചു.അല്പം മടിച്ചുകൊണ്ട് അവർ അവരുടെ പേര് പറഞ്ഞു.ജോഷി തന്റെ ഫോണിലെ ഫോട്ടോ അവർക്ക് കാണിച്ചു കൊടുത്തുഇത് നിങ്ങളല്ലേ.?അവരുടെ കണ്ണുനിറഞ്ഞു.അവർ മകനേയും ചേർത്തുപിടിച്ച് കരയാൻ തുടങ്ങി വരൂ.

ജോഷി അവരേയും കൂട്ടി റെയിൽവേ വിശ്രമമുറിയിലേക്ക് നടന്നു.അവിടെയിരുത്തി കുറേനേരം സംസാരിച്ചു.വീട്ടിലെ എന്തെങ്കിലും ചെറിയ വിഷയത്തിൽ പെട്ടന്നൊരു തീരുമാനമെടുത്ത് അബദ്ധമൊന്നും കാണിക്കരുത്. എന്ത് പ്രശ്നമുണ്ടെങ്കിലും നമുക്ക് സംസാരിച്ച് പരിഹാരമുണ്ടാക്കാം. മകൻ ചെറിയ കുട്ടിയാണ്. അവന് നല്ലഭാവിയുണ്ട്. അത് നമ്മൾ ഒരിക്കലും നശിപ്പിക്കരുത്.ജോഷി അവരെ ആശ്വസിപ്പിച്ചു.അതോടൊപ്പം പോലീസ് കൺട്രോൾ റൂമിലേക്ക് വിവരമറിയിച്ചു. ഉടൻ തന്നെ കൺട്രോൾ റൂം വാഹനവും പിങ്ക് പോലീസ് ഉദ്യോഗസ്ഥരും അവിടെയെത്തി. അമ്മയേയും മകനേയും കൂട്ടിക്കൊണ്ടുപോയി.

വീട്ടുകാരെ വിളിച്ചുവരുത്തി ഇരുവർക്കും വിശദമായ കൌൺസിലിങ്ങ് നൽകി. അവരോടൊപ്പം പറഞ്ഞയക്കുകയും ചെയ്തു.പോലീസുദ്യോഗസ്ഥർ നിർവ്വഹിക്കുന്ന ഡ്യൂട്ടികളിലെ ഒരു നിമിഷമാണ് ഇവിടെ വിവരിച്ചത്. പോലീസുദ്യോഗസ്ഥർക്ക് ലഭിക്കുന്ന ഓരോ സന്ദേശങ്ങളും ഇത്തരത്തിലുള്ളതാണ്. ഉത്തരവാദിത്വത്തോടെ ഡ്യൂട്ടിചെയ്യുന്ന പോലീസുദ്യോഗസ്ഥർ വളരെ കൃത്യമായി അത് നിർവ്വഹിക്കുന്നു. തൃശൂർ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ സിവിൽ പോലീസ് ഓഫീസർ ജോഷി സി ജോസിന് തൃശൂർ സിറ്റി പോലീസിന്റെ അഭിനന്ദനങ്ങൾ.പ്രിയപ്പെട്ടവരേ ഓർക്കുക നിങ്ങളുടെ ഏതുതരം പ്രശ്നങ്ങളും 9497996992 (അപരാജിത) നമ്പരിലോ വനിതാ ഹെൽപ്പ് ലൈൻ 1091 എന്ന നമ്പരിലോ വിളിച്ച് പറയുക.നിങ്ങളെ സഹായിക്കാൻ എപ്പോഴും ഞങ്ങളുണ്ട് കേരളാ പോലീസ്