നാല്പത് കഴിഞ്ഞ പെണ്ണിനെ പ്രണയിക്കണം എന്ന പോസ്റ്റ്‌ എഫ്ബി കണ്ടാണോ എന്തോ ഞങ്ങളെ നോക്കുന്ന ചില ചേട്ടന്മാരുടെയും രീതികളിൽ ഒരു വ്യത്യാസം കുറിപ്പ്

EDITOR

നാല്പതുകളിലെ പെണ്ണ് പ്രണയിക്കുകയാണെങ്കിൽ നാല്പത് കഴിഞ്ഞ പെണ്ണിനെ പ്രണയിക്കണം എന്ന് തുടങ്ങുന്ന ഒരു പോസ്റ്റ്‌ എഫ്ബിയിലും വാട്സാപ്പിലും കിടന്നു കറങ്ങാൻ തുടങ്ങിയിട്ടാണോ എന്തോ ഞങ്ങളെ നോക്കുന്ന ചില ചേട്ടന്മാരുടെയും അനിയന്മാരുടെയും രീതികളിൽ ഒരു വ്യത്യാസം.ആളങ്ങു ചെറുപ്പായല്ലോ? പത്തു വയസു കുറഞ്ഞു ഹോ കണ്ടപ്പോൾ ഞാനങ്ങു ഞെട്ടിപ്പോയെടോ. പ്രായം കൂടിയപ്പോ എങ്ങനാ ഈ സൗന്ദര്യം കൂടുന്നെ? അങ്ങനെ ചോദ്യത്തോട് ചോദ്യം. അതിപ്പോ നേരിട്ടോ സ്റ്റാറ്റസിനു മറുപടി ആയോ മെസ്സഞ്ചറിലെ മെസേജ് ആയോ ഒക്കെ വരും. മറുപടി പറയാതിരിക്കുകയോ ചിരിച്ചു തള്ളുകയോ ഒക്കെ സ്ഥിരം കലാ പരിപാടിയായപ്പോഴാണ്, ഇതിലെന്തെങ്കിലും കാര്യമുണ്ടോന്നു ചിന്തിച്ചു തുടങ്ങിയത്. ഉണ്ട്.. തീർച്ചയായും ഉണ്ട്. നാൽപതു കഴിയുമ്പോൾ സുന്ദരിയാവുന്നവർ ഉണ്ട്!! പ്രണയം തിരിച്ചറിയുന്നവരുണ്ട് ജീവിതത്തിലെ ഏറ്റവും അസുലഭമായ നിമിഷങ്ങളിലൂടെ കടന്നു പോകുന്നവരുണ്ട്!!ആദ്യം അവരെ കുറിച്ച് പറയാം.

ഇരുപതുകളിൽ വിവാഹിതരായി ജോലിയും ദാമ്പത്യവും മാതൃത്വവും തരുന്ന തിരക്കുകളിൽ സ്വയം മറന്നു പോകുന്നവർ. ഇഷ്ടം എന്ന വാക്കിന്റെ അർത്ഥം പോലും അപരിചിതമാകുന്നവർ. അവർ ഭർത്താവിന്റെയും കുടുംബത്തിന്റെയും മക്കളുടെയും ഇഷ്ടങ്ങൾക്കനുസരിച്ചു ജീവിതം ക്രമീകരിക്കും അവർക്കത് ഒരിക്കലുമൊരു ത്യാഗമല്ല. അവരുടെ ബാല്യകാലത്തിന്റെ ഓർമകളിൽ അമ്മ സമ്മാനിച്ച രുചികളും ഗന്ധവും സ്നേഹവും കരുതലും ഏറ്റവും പ്രീയപ്പെട്ടതാണെന്നു മനസിലാക്കി തന്റെ മക്കൾക്ക് അതുപോലൊരു കുട്ടിക്കാലം സമ്മാനിക്കാൻ ബോധപൂർവം ശ്രമിക്കുന്നതാണ്.തനിക്കേറ്റവും പ്രീയപ്പെട്ടത് അയാളാണ് എന്ന് ഭർത്താവിനെ അവളുടേതായ രീതിയിൽ കാണിച്ചു കൊടുക്കുകയാണ്. ആദ്ദേഹത്തിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചു അവൾ സ്വയം മാറുന്നു.ഭർത്താവിന്റെ കുടുംബം തന്റേതാണെന്ന് ഉറച്ച വിശ്വാസത്തോടെ അവളുടെ സ്നേഹവും സമയവും, പ്രയത്നവും ആ കുടുംബത്തിനായി സമർപ്പിക്കുന്നു.

മുപ്പതുകൾ കഴിഞ്ഞു തുടങ്ങുമ്പോൾ അത് വരെ യന്ത്രം പോലെ ചലിച്ചിരുന്ന അവൾക്ക് വേഗം കുറഞ്ഞു തുടങ്ങും. സ്വയം മറന്നു മറ്റുള്ളവർക്ക് വേണ്ടി ഓടിതീർത്തതിന്റെ കിതപ്പ് അവളറിയുന്നത് ഇടയ്ക്കിടെ തലപൊക്കുന്ന പോകുന്ന ചില്ലറ അസുഖങ്ങളിലൂടെയാവും.മുടിയിലെ വെള്ളിനൂലുകളിലാവും, കണ്ണിനടിയിലെ നിഴലിലാവും വിണ്ടു പൊട്ടുന്ന നഖത്തുമ്പിലാവും.ചിലർ മെലിഞ്ഞിട്ടുണ്ടാവും. ചിലർക്ക് വല്ലാതെ തടികൂടിയിട്ടുണ്ടാവും. മക്കൾ വളർന്നത് കൊണ്ട് മിച്ചം പിടിക്കാൻ പറ്റുന്ന ഇത്തിരി സമയത്താവും കണ്ണാടിയിലോ അല്ലെങ്കിൽ മൊബൈൽ ക്യാമറയിലെ സ്വന്തം ചിത്രത്തിലോ അവർ തന്റെ മാറ്റം കണ്ടു തുടങ്ങുന്നത്. ചിലപ്പോൾ അത് കാണിച്ചു തരുന്നത് ഭർത്താവാകും അല്ലെങ്കിൽ മക്കളാവും. അപ്പോഴാവും നഷ്ടപ്പെട്ടുപോയ വർഷങ്ങളെക്കുറിച്ചു അവൾ ആദ്യമായി ചിന്തിച്ചു തുടങ്ങുന്നത്. ജീവിതം പകുതിയോളം ജീവിച്ചു കഴിഞ്ഞുവെന്നു മനസിലാക്കുമ്പോൾ തനിക്ക് വേണ്ടി എന്താണ് താൻ ചെയ്തതെന്ന ചോദ്യം അവളെ വീർപ്പുമുട്ടിച്ചു തുടങ്ങും.

അവിടെയാണ് അവൾ മാറിത്തുടങ്ങുന്നത്. വർഷങ്ങളുടെ അനുഭവപരിചയം കൊണ്ട് അവൾക്ക് വീട്ടു ജോലികൾക്കിടയിൽ സ്വന്തമായൊരു സമയം കണ്ടെത്താൻ എളുപ്പമാകും. മക്കൾ വളർന്നത് കൊണ്ട്, അവരെയും ചുമതലകൾ ഏൽപ്പിക്കാൻ കഴിയും, വർഷങ്ങളുടെ പരിചയം കൊണ്ട് പരസ്പരം പറയാതെപലതും മനസിലാക്കുന്ന പങ്കാളിയാവും കൂടെ ഉണ്ടാവുക. അവൾ തനിക്കായും കൂടി ജീവിച്ചു തുടങ്ങും.മറന്നു വച്ച ഇഷ്ടങ്ങളെ ഓർത്തെടുക്കും, സ്വയംതേച്ചു മിനുക്കി കഴിഞ്ഞു പോയ വർഷങ്ങളുടെ ക്ലാവ് കളഞെടുക്കും.സ്വയം സ്‌നേഹിക്കുമ്പോൾ അവളുടെ കണ്ണുകളിൽ തിളക്കമേറും.സന്തോഷം അവൾക്ക് സൗന്ദര്യമാകും. രാത്രിയിൽ അടഞ്ഞ മുറിക്കുള്ളിൽ മാത്രം പുറത്തെടുത്തിരുന്ന അവളുടെ പ്രണയം സ്വതന്ത്രമാകും.

ഒന്ന് തൊടാൻ പോലും ഭയന്നിരുന്ന അവളിലെ പ്രണയിനി, അവകാശത്തോടെ ചേർത്ത് പിടിച്ച് ചുംബിക്കാൻ ആവേശം കാട്ടും. അവൾ സ്വാതന്ത്ര്യത്തിന്റെ ലഹരി ആസ്വദിക്കുകയാവും.നാല്പത് കഴിഞ്ഞ സ്ത്രീ പ്രണയിക്കാൻ ആഗ്രഹിക്കുന്നുവെന്നു വായിച്ച് ആരും അവളെ തേടി വരേണ്ടതില്ല. അവൾ വിവാഹിതയെങ്കിൽ അവളുടെ ഭർത്താവിനെ ഏറ്റവും തീവ്രമായി പ്രണയിച്ചു തുടങ്ങുകയും അയാളെ പ്രണയിക്കാൻ പഠിപ്പിക്കുകയുമാണ് ചെയ്യുക. ഇനി അയാൾ അവളുടെ പ്രണയത്തിനർഹനല്ലെങ്കിൽ ധീരമായ തീരുമാനങ്ങൾ എടുക്കാനും അവൾ തയ്യാറാകും. അത് അവളിലെ ആത്മ വിശ്വാസം മാത്രമല്ല ജീവിതം ഒരു ജീവിച്ചുതീർക്കലാവരുതെന്ന തിരിച്ചറിവുകൂടിയാണ്. അത് കൊണ്ടാവാം അവൾ തനിക്കൊപ്പം നടക്കാൻ ഒരാളെ തിരഞ്ഞെടുക്കുന്നത്. അവൾ നിഴലാവാൻ തയ്യാറാവില്ല. ഒപ്പം നടക്കുമ്പോൾ അവളുടെ ശിരസ്സ് ഉയർന്നിരിക്കും.

അവളുടെ സ്വപ്നങ്ങൾക്ക് സ്വർണതിളക്കമല്ല,കടും നിറങ്ങളാണുണ്ടാവുക. കാണാത്ത നാടുകളിലേക്ക് യാത്ര പോവാൻ. ആൾതിരക്കുകളിൽ സ്വയം നഷ്ടപ്പെടാൻ.ആവിപൊന്തുന്ന കാപ്പിക്കു മുന്നിലിരുന്നു അലസമായി ഒരു പ്രഭാതംവിടരുന്നത് കാണുവാൻ,അവൾക്കാണ് നാൽപ്പതുകൾ മനോഹരമാകുന്നത്! പ്രണയഭരിതമാകുന്നത്!അവളേറ്റവും ആദ്യം പ്രണയിച്ചു തുടങ്ങുന്നത് അവളെ തന്നെയാണ്.ആ പ്രണയമെന്തെന്നറിയാതെ നാൽപതും അൻപതും അറുപതും കഴിയുന്നവരില്ലേ? ഉണ്ട്.. അവരാണ് നമുക്ക് ചുറ്റും ഏറെയുമുള്ളത്. അവർ ജീവിതം ജീവിച്ചു തീർക്കും. വിളക്ക് പോലെ എരിഞ്ഞു മറ്റുള്ളവർക്ക് പ്രകാശമായി ഒരു നാൾ എണ്ണ വറ്റി അണഞ്ഞു പോകും.

ചിലരുണ്ട്. ആരോ രഹസ്യമായി പകർന്ന എണ്ണയാൽ, തെളിഞ്ഞു കുടുംബത്തിന് നിലവിളക്കായി വെളിച്ചെമേകുന്നവർ!ഇനിയും ചിലരുണ്ട്. നാൽപതുകളിൽ കൗമാരത്തിന്റെ ചാപല്യങ്ങളെ കൂട്ടുപിടിച്ച് പിന്നോട്ടോടിയ വർഷങ്ങളെ കൈപ്പിടിയിലൊതുക്കാൻ ആർത്തിപൂണ്ടലയുന്നവർ. അവർക്കൊന്നും നാല്പതുകളുടെ ആർജവമോ സൗന്ദര്യമോകണ്ടെത്താനാവില്ല.അവരോട് സഹതപിക്കേണ്ടതില്ല. ജീവിതം ചിലപ്പോഴൊക്കെ അങ്ങനെയുമാണ്.അപ്പോൾ ഞാൻ നാൽപതു കഴിഞ്ഞവ രോടൊന്നു ചോദിക്കട്ടെ. നിങ്ങൾ ഇതിൽ ആരാണെന്നു തിരിച്ചറിഞ്ഞുവോ?

എഴുതിയത് : അമ്പിളി ദിലീപ്