ആറു മാസമായ കുഞ്ഞും 85 വയസ്സുള്ള വൃദ്ധയും ഉൾപ്പെടെ ഏഴു പേർ വീട്ടിൽ കുടുങ്ങി കിടക്കുന്നു ശേഷം സംഭവിച്ചത്

EDITOR

2018 പ്രളയ സമയം ഒരു ഓര്മ പോസ്റ്റ് ദുരന്തത്തിന്റെ നാലാം ദിവസം. ആറാട്ടുപുഴ കളരിക്കോട് ആണ് ഞാനും എന്റെ ടീമും.ആറു മാസം പ്രായമുള്ള ഒരു കുഞ്ഞും എൺപത്തഞ്ച് വയസ്സുള്ള ഒരു വൃദ്ധയും ഉൾപ്പെടെ ഏഴു പേർ ആറാട്ടുപുഴ ബാറിന് സമീപമുള്ള വീട്ടിൽ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചു. ഞങ്ങൾ നില്ക്കുന്നിടത്തു നിന്നും വെള്ളത്തിലൂടെ ഏകദേശം മൂന്നു കിലോമീറ്റർ ഉണ്ട് അവിടേയ്ക്ക് തുമ്പക്കാരൻ ജോസഫ് ആയിരുന്നു എന്റെ ബോട്ടിന്റെ സ്രാങ്ക്. പോകും വഴി എതിരെ വന്ന ബോട്ടുകാരോട് ജോസഫ് കടപ്പുറം ഭാഷയിൽ കുശലം പറഞ്ഞു.ഞങ്ങൾ അന്വേഷിച്ചു പോകുന്ന അതേ വീട്ടുകാരേ എടുക്കാൻ പോയതാണ് അവർ.കുമ്പാരീ.നിങ്ങ പോവല്ല് കേട്ടാ, ചൊഴിയാണ്, ചുറ്റും മരങ്ങള്..ഞങ്ങ ആവുന്ന നോക്കീ.നടക്കൂല.

ആന്ഡ്രൂ നമ്മക്കു മുമ്പേ പോയ് തിര്യേ പോണതാണ്.അയിനും മുമ്പ് രണ്ട് വള്ളം പോയി നടക്കൂല്ലാ ഞാൻ ജോസഫിനേ നോക്കി. ഞാൻ കണ്ട നേരം മുതൽ ചുണ്ടൊഴിയാതെ എരിഞ്ഞു കൊണ്ടിരുന്ന സിഗററ്റിന്റെ പുകച്ചുരുളിനുള്ളിൽ കൂടി
കടലിന്റെ വന്യതയെ കീറിമുറിക്കുന്ന ആ കണ്ണുകൾ ഒറ്റ ചലനത്തിൽ എന്നോടു പറഞ്ഞു നമ്മൾ അവരേ എടുത്തിരിക്കും അപ്പോഴേയ്ക്കും അറുപതോളം പേരെ ഞങ്ങൾ കരയ്ക്കെത്തിച്ചിരുന്നു. അവിടൊക്കെ ജോസഫിന്റെ കരുണയുള്ള ചലനങ്ങളും ബോട്ടോടിക്കുവാനുള്ള വൈഭവവും ഞാനനുഭവിച്ചിരുന്നു.
ജോസഫ് ബോട്ട് സ്റ്റാർട്ട് ചെയ്തു കഴിഞ്ഞു. ഏറെ ദൂരം ചെന്നില്ല , കെട്ടു പിണഞ്ഞു കിടക്കുന്ന ഇലക്ട്രിക് കമ്പികൾ മുക്കി ഒഴുകുകയാണ് കലങ്ങി മറിഞ്ഞ പമ്പ. ബോട്ട് ഓഫ് ചെയ്തു തുഴഞ്ഞും കമ്പികൾ തെള്ളി മാറ്റിയും തുഴയ്ക്കു പകരം കമ്പികളിൽ പിടിച്ചു പിന്നിലേക്കു വലിച്ച് മുൻപോട്ട് അരക്കിലോമീറ്ററോളം പോയി.

പിന്നീട് കുറച്ച് ദൂരം ബോട്ട് സ്റ്റാർട്ട് ചെയ്തുള്ള യാത്ര. കുതിച്ചു പായുന്ന പമ്പാ നദിയ്ക്ക് നൂറു മീറ്റർ അരികിലാണിപ്പോൾ ബോട്ട്.ഒരു വീട് കാണാം.സാർ ആ വീടിന്റെ അപ്പുറത്തെ വീടാണ്. വഴികാട്ടാൻ വന്ന നാട്ടുകാരൻ പറഞ്ഞു.വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം അങ്ങോട്ടടുക്കാൻ പറ്റുന്നില്ല.അയാളൊന്നു കൂവി വിളിച്ചു. അനക്കമില്ല. വീണ്ടും രണ്ട് മൂന്ന് പ്രാവശ്യം കൂവി.പെട്ടെന്ന് ആരോ പ്രതികരിച്ചു.ഒരു സ്ത്രീ ശബ്ദം. ഞങ്ങൾ ആ വീടിനടുത്ത് തുഴഞ്ഞെത്തി.ടെറസ്സിന് ചേർത്ത് വള്ളമടുപ്പിക്കുമ്പോഴേയ്ക്കും അവർ വള്ളത്തിലേക്ക് ചാടി.ഭർത്താവ് വെള്ളം കൂടിത്തുടങ്ങിയപ്പോൾ അടുത്ത വീട്ടിലേക്കു പോയതാണ്.തിരികെ വരാൻ പറ്റാത്തത്ര വെള്ളമായി പോയി.ഞങ്ങൾ ലക്ഷ്യം വച്ച വീട്ടിലാണയാൾ.സർ മുന്നിൽ കൂടി പോകാൻ പറ്റില്ല.ആറിന്റെ കുത്തൊഴുക്കാണ്. പിന്നിൽ വലിയ കാട് ആണ്.കുറച്ച് കൂടി തുഴഞ്ഞു ഞങ്ങൾ വീടിന് നൂറു മീറ്റർ അരികിലെത്തി.വീടിന്റെ മുൻവശം ഗേറ്റും മതിലും കിഴക്കു ഭാഗവും പമ്പാ നദിയുടെ കുത്തൊഴുക്കിനുള്ളിൽ പെട്ടു പോയിരിക്കുന്നു.

ഇനിയുള്ള ഒറ്റ പ്രതീക്ഷ പിൻവശമാണ്. പക്ഷേ അവിടെ കൈക്കനമുള്ള പെരുമരക്കാട് ഇടതൂർന്ന് വളർന്ന് വെള്ളത്തിന് മുകളിൽ ഒഴുക്കിൽ ആടി ഉലയുകയാണ്.ഞാൻ വള്ളത്തിന്റെ ഏറ്റവും മുന്നിലിരുന്ന് ചെറുമരങ്ങളെ ഇരുവശത്തേയ്ക്കും ചവിട്ടി അകറ്റി.ജോസഫ് അല്പാല്പമായി വള്ളം അതിനുള്ളിലൂടെ മുമ്പിലേക്ക് തള്ളി.നാൽപ്പത് മീറ്ററോളം ഏകദേശം അര മണിക്കൂർ കൊണ്ട് കടന്നു കിട്ടി.പലപ്രാവശ്യം മുന്നിലേക്കും പിന്നിലേക്കും വള്ളം തള്ളിയിട്ടും മുമ്പോട്ടു പോകാൻ കഴിയാതെ വന്നിടത്ത് ഞാൻ വെട്ടുകത്തി കൊണ്ട് കാട് വെട്ടിത്തെളിച്ചും ഒന്ന് രണ്ടിടത്ത് വെള്ളത്തിൽ ചാടി ചെറു മരങ്ങൾ മുറിച്ചുമാറ്റിയും മുന്നോട്ട് നീങ്ങി. ഇപ്പോൾ ഞങ്ങൾ വീടിന് മുപ്പത് മീറ്റർ അകലെയെത്തി.വീടിന്റെ രണ്ടാം നിലയിൽ ആളുകൾ പ്രതീക്ഷ അറ്റതുപോലെ ഞങ്ങളേ നോക്കി നില്ക്കുകയാണ്.
കടമ്പ ഏകദേശം കടന്നു എന്ന വിശ്വാസത്തിൽ മുൻപൊട്ട് നീങ്ങുമ്പോഴാണ് വീടിനു മുകളിൽ നിന്ന ഒരാൾ ഉച്ചത്തിൽ വിളിച്ചു പറയുന്നത്.സാർ സാർ അതു മതിലേണ്. അപ്പോഴേയ്ക്കും വള്ളം മതിലിൽ ഇടിച്ചു നിന്നു മുന്നിൽ മതിൽ.

മതിൽ കഴിഞ്ഞാൽ രണ്ടാൾ താഴ്ചയിൽ വെള്ളം ശക്തമായ ഒഴുക്ക് മുന്നോട്ടുള്ള പോക്ക് അസാധ്യം എന്ന് തോന്നിയ നിമിഷം.സാറു വള്ളം നോക്കാമെങ്കിൽ മതിൽ ഞാൻ ചവിട്ടി ഇടിക്കാമെന്ന് ജോസഫ്.പക്ഷേ അതിനുള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു. ഇന്നേ വരെ വള്ളം തുഴഞ്ഞിട്ടില്ലാത്ത ഞാൻ നാലു പേരെയും വച്ച് അതി സാഹസത്തിന് മുതിരുന്നത് അവരുടെ ജീവന് ആപത്താണെന്ന് എനിക്കുറപ്പായിരുന്നു. കയ്യിലുണ്ടായിരുന്ന വെട്ടുകത്തി വള്ളത്തിലിട്ട് വെള്ളത്തിലേക്കു ഞാൻ ചാടുമ്പോൾ ആത്മവിശ്വാസം മാത്രമായിരുന്നു കൂട്ടിന്. ആദ്യം മതിൽ കണ്ടു പിടിച്ച് അതിന് മുകളിൽ കയറി ഇരുന്നു.പിന്നെ വള്ളത്തിൽ പിടിച്ചു കൊണ്ട് അല്പാല്പമായി മതിൽ ചവിട്ടി ഇടിച്ചു.ഏകദേശം പതിനഞ്ച് മിനിറ്റ് കൊണ്ട് പല പ്രാവശ്യം വെള്ളത്തിൽ മുങ്ങിയും പൊങ്ങിയും ആ മതിൽ വള്ളത്തിന് പോകാൻ പാകത്തിൽ ഞാൻ ഇടിച്ചു മാറ്റി.തിരികെ വള്ളത്തിൽ കയറി വീടിനടുത്തേയ്ക്ക്.ഇപ്പോൾ വീട്ടുകാരുടെ മുഖത്ത് പ്രതീക്ഷയുടെ തിരിവെളിച്ചം. ആദ്യം എൺപത്തഞ്ച് വയസ്സുള്ള ഒരു മുത്തശ്ശി. അടുത്തത് പതിനെട്ട് വയസ്സേ ഉള്ളുവെങ്കിലും നൂറ്റിപ്പത്ത് കിലോ ഭാരമുള്ള ഒരു ആൺകുട്ടി. അവനേ വള്ളത്തിൽ കയറ്റേണ്ടത് എന്റെ മാത്രം ആവശ്യമാണെന്ന പോലെ അവൻ നിന്നു തന്നു. പിന്നെയും മൂന്ന് അമ്മമാർ,രണ്ടു ചെറുപ്പക്കാർ ടൗവ്വലിൽ ഭംഗിയായി പൊതിഞ്ഞ ആറു മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ്.

മരണത്തിന്റെ കുത്തൊഴുക്കിൽ നിന്നും ഏഴു ജീവനുകൾ.നെഞ്ചിടിപ്പിനെ കൂട്ടുപിടിച്ച് നാലു നാളിന്റെ വിശപ്പും ഭയവും പേറി തീരമണയാനൊരുങ്ങുകയാണ്.
ഹെലികോപ്റ്റർ വന്നിരുന്നു സാർ അവർ കുറച്ചു നേരം നോക്കിയിട്ട് തിരിച്ചു പോയി. ഞങ്ങൾ എല്ലാരും പോയെന്ന് കരുതിയതാ.കൂട്ടത്തിലെ ഒരു സ്ത്രീ എന്നെ നോക്കി പറഞ്ഞു തിരിച്ചുള്ള യാത്ര ആരംഭിക്കും മുമ്പ് എന്നേ അത്ഭുതപ്പെടുത്തി കൊണ്ട് ജോസഫ് കുഞ്ഞിനടുത്തെത്തി. ബീഡി വലിച്ച് കറുത്ത ചുണ്ടുകൾ കൂർപ്പിച്ചു അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു.ആത്മ നിർവൃതിയുടെ ഒരു നനവ് എന്റെ കണ്ണിൽ നിന്നും ഊർന്നു കവിളിലേക്കിറങ്ങി.
ജി. സുനിൽ കുമാർ പൊലീസ് ഇന്സ്പെക്ടർ പത്തനംതിട്ട
Photo: Maheen Hassan