ഉടുപ്പ് അങ്ങോടോ ഇങ്ങോടോ മാറികിടന്നാൽ ആർത്തിയോടെ ആ ശരീരഭാഗത്തേക്കു ആരേലും നോക്കുന്നുണ്ടേൽ

EDITOR

ഉടുപ്പ് അങ്ങോടോ ഇങ്ങോടോ മാറികിടന്നാൽ ആർത്തിയോടെ ആ ശരീരഭാഗത്തേക്കു ആരേലും നോക്കുന്നുണ്ടേൽ അതൊരു പെൺശരീരമെന്നു സാരം.ഇന്നത്തെ കാലമായൊണ്ട് പ്രായവും വിഷയമല്ല,പെണ്ണായാൽ മതി.പിഞ്ചു കുഞ്ഞുങ്ങൾ മുതലിങ്ങോട് ഇരയാക്കപ്പെട്ടവരുടെ എണ്ണം കൂടുന്നതല്ലാണ്ട് ഒരു മാറ്റവുമില്ല.കൂട്ടബലാൽസംഗം ഇന്ന് വാർത്തകളിൽ ഒന്നോ രണ്ടോ ദിവസത്തേക്കുള്ളത് മാത്രം.

ഡൽഹിയും ഹൈദ്രാബാദും എന്നു വേണ്ട രാജ്യത്തു ഇന്ന് നടക്കുന്ന ഓരോ കൂട്ടബലാത്സംഗവും തുടർമരണങ്ങളും നമ്മളിൽ ഭീതി ജനിപ്പിക്കുന്നത് ഇന്നത്തെ അരക്ഷിതാവസ്ഥയാണെന്നതിൽ മാറ്റമില്ല.

നെഞ്ച് വിറപ്പിക്കുന്ന നിയമം വരണം,കാമവെറി പൂണ്ട നായ്ക്കളെ തല്ലിക്കൊല്ലണം,കത്തിക്കണം,ഇങ്ങനെ വികാരവിസ്ഫോടനങ്ങൾ നമ്മൾ ഇനിയും നടത്തും.ഇത് കഴിഞ്ഞാൽ ഈ അരുംകൊലകൾ അവസാനിക്കുമോ.

കഴിഞ്ഞ ദിവസം ഒരു വ്യക്തി എന്നോട് പറഞ്ഞ വാചകം “ഇനിയിപ്പോൾ നിങ്ങളുടെ എഴുത്തു വായിച്ചു നാട്ടിൽ ആരും കൊലചെയ്യാണ്ടിരിക്കുവല്ലേ,ഇതൊക്കെ ആവർത്തിക്കപെടും”

ആവർത്തിക്കപ്പെടാതിരിക്കണമെങ്കിൽ മനുഷ്യന്റെ മനസ്സ് നന്നാകണം,മൃഗത്തിൽ നിന്നു മനുഷ്യനിലേക്ക് തിരിച്ചു വരണം.

എരിവും പുളിയും തിരുകികയറ്റിയ മസാലപ്പടങ്ങൾ ദിനംപ്രതി കണ്ടു രസിച്ചു തലച്ചോറ് മുഴുവൻ പെണ്ണുടലിനെ പ്രാപിക്കാനുള്ള ആവേശത്തിൽ ,മുന്നിൽ നിൽക്കുന്ന ഇരയോട് എന്ത് സഹാനുഭൂതി.അത് വല്ലോരുടെയും കുഞ്ഞായാലെന്തു,സ്വന്തം ചോരയായാലും പ്രശ്നമില്ല.

ആവേശം തീർത്തു,കത്തിച്ചു കളഞ്ഞപ്പോഴും അവന്റെയൊന്നും മനസ്സു പിടച്ചു കാണില്ല.പ്രിയങ്ക റെഡ്ഢിയെന്ന വെറ്റിനറി ഡോക്ടറുടെ മരണം വരെ എത്തി നിൽക്കുന്നു നമ്മുടെ രാജ്യത്തിൻറെ പുരോഗതി.

ഡൽഹി നിർഭയകേസിൽ കുറ്റവാളിയാക്കപ്പെട്ടവന് പ്രായപൂർത്തിവന്നിട്ടില്ല പോലും,അത്രയും കാടത്തം കാണിച്ച അവനൊക്കെ എന്തിനു നിയമസംരക്ഷണം നൽകണം.

മക്കളെ വളർത്തുമ്പോൾ പെണ്ണുടൽ കൗതുകവസ്തുവും ത്രസിപ്പിക്കുന്ന ഒന്നുമല്ലെന്നും അതിനെ പ്രാപിക്കാനുള്ള ആവേശമല്ല,മറിച്ചു സംരക്ഷിക്കാൻ,ബഹുമാനിക്കാൻ പഠിപ്പിക്കണം നാളത്തെ തലമുറയെ. ദേശത്തെ അതിക്രമങ്ങളിൽ,അരുംകൊലകളിൽഇന്ന് നിറഞ്ഞു നിൽക്കുന്ന പൈശാചികത, വരുംനാളുകളിൽ നമ്മളെ കാത്തിരിക്കുന്ന അരക്ഷിതാവസ്ഥ,ഈ ഭീതികരമായ അവസ്ഥ മാറണം. മനുഷ്യത്വമെന്ന വികാരം മരിപ്പിക്കാണ്ടിരിക്കുക,മനസ്സിൽ തിന്മക്കു പകരം നന്മയുടെ പ്രകാശം ജ്വലിക്കണം.

മുന്നിൽ നിൽക്കുന്നവനെ കേവലം ഇരയായി കണ്ടു ചാടി വീഴാണ്ട്,മനുഷ്യത്വത്തോടെ പെരുമാറാൻ ഓരോരുത്തർക്കും സാധിച്ചിരുന്നുവെങ്കിൽ.
“നിന്നിലും എന്നിലും ജ്വലിക്കുന്നതു ഒരേ തീ,
ആ തീ കെട്ടുപോയാൽ ചാരം മാത്രം”

“പെണ്ണുടൽ കൗതുകമുണർത്തും മാറിടങ്ങളും, പൊക്കിൾക്കൊടിയും അവളുടെ മടിത്തട്ടും ഈ ഭൂമിയിലേക്ക് പിറന്നുവീണ സമയം മുതൽ ഓരോ കുഞ്ഞിനും തണലേകിയ സ്നേഹമത്രെ,ആ സ്നേഹത്തെ,നിന്റെ അമ്മയിൽ നീ കണ്ട ആ സ്നേഹം എന്നും ഉള്ളിൽ സൂക്ഷിക്കുക,കാമത്താൽ ആ സ്നേഹത്തെ കളങ്കപ്പെടുത്താതിരിക്കുക. ”
Dr. Anuja Joseph
Assistant Professor
Trivandrum.